സെലൻസ്കി യൂറോപ്യൻ സഖ്യ കക്ഷികളുമായി നിർണായക കൂടിക്കാഴ്ചയ്ക്ക്
file photo
ലണ്ടൻ: യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് തന്‍റെ ഏറ്റവും പുതിയ സമാധാന നിർദേശം യുക്രെയ്ൻ പ്രസിഡന്‍റ് വ്ലോഡിമിർ സെലൻസ്കി വായിച്ചിട്ടില്ലെന്ന് ആരോപിച്ചതിന്‍റെ പശ്ചാത്തലത്തിലും യൂറോപ്പിനോടുള്ള അമെരിക്കയുടെ പുതിയ കർക്കശ നിലപാടിനെ ക്രെംലിൻ പ്രശംസിച്ചതിന്‍റെ പേരിലും സെലൻസ്കി യൂറോപ്യൻ നേതാക്കളുമായി കൂടിക്കാഴ്ച നടത്താൻ തിങ്കളാഴ്ച ലണ്ടനിലെത്തും.
ട്രംപിന്‍റെ സമാധാന പദ്ധതിയെ കുറിച്ച് യുഎസ്, യുക്രെയ്ൻ പ്രതിനിധികൾ മിയാമിയിൽ വച്ചു നടത്തിയ ചർച്ചകൾ സുരക്ഷാ ഉറപ്പുകൾ, പ്രദേശപരമായ വിഷയങ്ങൾ,യുഎസ് നിർദേശം റഷ്യയ്ക്ക് അനുകൂലമായി മാറാനുള്ള സാധ്യത എന്നീ കാര്യങ്ങളിൽ അനിശ്ചിതത്വം നിലനിർത്തിക്കൊണ്ടാണ് അവസാനിച്ചത്. ഇതിനു പിന്നാലെയാണ് ട്രംപ് സെലൻസ്കിയെ വിമർശിച്ചത്.
അമെരിക്ക റഷ്യൻ പ്രസിഡന്‍റ് പുടിനുമായും യുക്രെയ്ൻ നേതാക്കളുമായും പ്രത്യേകിച്ച് പ്രസിഡന്‍റ് സെലൻസ്കിയുമായും സംസാരിക്കുന്നുണ്ടെന്നും എന്നാൽ സെലൻസ്കി ഏതാനും മണിക്കൂറുകൾക്കു മുമ്പു വരെയും തന്‍റെ സമാധാന നിർദ്ദേശം വായിച്ചിട്ടില്ലെന്നും ഇതിൽ തനിക്കു നിരാശയുണ്ടെന്നും ട്രംപ് ഞായറാഴ്ച പറഞ്ഞിരുന്നു. റഷ്യയ്ക്ക് യുക്രെയ്ൻ മുഴുവൻ സ്വന്തമാക്കാൻ ആയിരിക്കും താൽപര്യമെന്നും സമാധാന പദ്ധതിയിൽ മോസ്കോ സന്തോഷവാന്മാരാണ് എന്നു താൻ വിശ്വസിക്കുന്നതായും ട്രംപ് കൂട്ടിച്ചേർത്തു.
എന്നാൽ സെലൻസ്കിയും അതിൽ സന്തോഷവാനാണോ എന്നു തനിക്ക് ഉറപ്പില്ലെന്നാണ് ട്രംപ് പറഞ്ഞത്. ട്രംപ് ഭരണകൂടം അടുത്തിടെ പുറത്തിറക്കിയ പുതിയ ദേശീയ സുരക്ഷാ തന്ത്രം യൂറോപ്പിനോട് മുമ്പെങ്ങും ഇല്ലാത്ത വിധം ഏറ്റുമുട്ടലിന്‍റെ നിലപാട് സ്വീകരിക്കുന്ന വിദേശ നയമാണ് സ്വീകരിച്ചിരിക്കുന്നത്. ഈ നയപരമായ മാറ്റത്തെ ക്രെംലിൻ സ്വാഗതം ചെയ്തതിനു തൊട്ടു പിന്നാലെയാണ് ട്രംപിന്‍റെ ഈ പരാമർശങ്ങൾ വരുന്നത്.