ആഡംബരക്കപ്പലിലെ ഹാന്‍റാവൈറസ്
ജനീവ: സ്പെയിനിലെ കാനറി ദ്വീപുകൾക്ക് സമീപം നെതർലൻഡ് പതാകയുള്ള ആഡംബരക്കപ്പലിലെ യാത്രികർക്ക് ഹാന്‍റാവൈറസ് റിപ്പോർട്ട് ചെയ്ത സംഭവത്തിൽ കപ്പലിലെ രണ്ട് ഇന്ത്യക്കാർക്ക് രോഗബാധയില്ലെന്ന് റിപ്പോർട്ടുകൾ.
കപ്പലിലുള്ള രണ്ട് ഇന്ത്യക്കാർ ആരോഗ്യവാന്മാരാണന്നും ഇവർക്ക് രോഗബാധയില്ലെന്നും മാഡ്രിഡിലെ ഇന്ത്യൻ എംബസി അറിയിച്ചു. ഹാന്‍റാവൈറസ് പൊട്ടിപ്പുറപ്പെടുമെന്ന ആശങ്കകൾക്കിടയിൽ രണ്ട് ഇന്ത്യക്കാർ ഉൾപ്പടെ 150 ഓളം പേരെ വഹിച്ചു കൊണ്ട് എംവി ഹോണ്ടിയസ് എന്ന കപ്പൽ സ്‌പെയിനില്‍ എത്തി.കപ്പല്‍ സ്‌പെയിനിലെ കാനറി ദ്വീപുകളുടെ തീരത്ത് നങ്കൂരമിട്ടതായി ഇന്ത്യന്‍ എംബസി അറിയിച്ചു.
രണ്ട് ഇന്ത്യന്‍ പൗരന്മാരും കപ്പലില്‍ ജീവനക്കാരാണ്. മുന്‍കരുതല്‍ ആരോഗ്യ നടപടികളുടെ ഭാഗമായി അവരെ നെതര്‍ലാന്‍ഡ്സിലേക്ക് മാറ്റിയതായും സ്പെയിനിലെ ഇന്ത്യന്‍ എംബസി വ്യക്തമാക്കി. സ്പാനിഷ് നാഷണല്‍ സെന്‍റർ ഫൊർ എമർജൻസി മോണിറ്ററിംഗ് ആന്‍ഡ് കോര്‍ഡിനേഷന്‍ പങ്കിട്ട വിവരമനുസരിച്ച്, ഇന്ത്യന്‍ ക്രൂ അംഗങ്ങളെ നെതര്‍ലന്‍ഡ്സിലേക്ക് മാറ്റിയെന്നും ആരോഗ്യ സുരക്ഷാ പ്രോട്ടോക്കോള്‍ അനുസരിച്ച് അവരെ അവിടെ ക്വാറന്‍റൈൻ ചെയ്യുമെന്നും കൂട്ടിച്ചേർത്തു.
കാനറി ദ്വീപുകൾക്ക് സമീപം കപ്പൽ നങ്കൂരമിട്ടതിന് ശേഷം ലോകാരോഗ്യ സംഘടനയും സ്പാനിഷ് അധികൃതരും സ്ഥാപിച്ച പ്രോട്ടോക്കോളുകൾ അനുസരിച്ചാണ് കപ്പലിലെ യാത്രക്കാർ ഇറങ്ങിയതെന്ന് എംബസി അറിയിച്ചു. സ്ഥിതിഗതികൾ നിരീക്ഷിക്കുന്നതിനായി സ്പാനിഷ് അധികൃതരുമായും ഇന്ത്യൻ ക്രൂ അംഗങ്ങളുമായും ഉദ്യോഗസ്ഥർ നിരന്തരം ബന്ധപ്പെട്ടു കൊണ്ടിരിക്കുകയാണെന്ന് മാഡ്രിഡിലെ ഇന്ത്യൻ എംബസി അറിയിച്ചു.