ഇലോൺ മസ്ക് ഇന്ത്യയ്ക്കൊപ്പം
file photo
വാഷിങ്ടൺ: അമെരിക്കയ്ക്ക് കഴിവുള്ള ഇന്ത്യക്കാരിൽ നിന്നും നിരവധി നേട്ടങ്ങൾ ഉണ്ടായതായി യുഎസ് ശതകോടീശ്വരനും സ്പേസ് എക്സിന്‍റെയും ടെസ്ലയുടേയും തലവനുമായ ഇലോൺ മസ്ക്. എച്ച് വൺ ബി വിസ ഫീസ് കുത്തനെ ഉയർത്തിയതിലും കുടിയേറ്റ നിയമം സംബന്ധിച്ചുള്ള വ്യാപക ചർച്ചയ്ക്കിടയിലുമാണ് മസ്ക് തന്‍റെ നിലപാട് സെറോദ സഹസ്ഥാപകൻ നിഖിൽ കാമത്തിന്‍റെ പീപ്പിൾ ബൈ ഡിഡബ്ല്യുടിഎഫ് പോഡ്കാസ്റ്റിൽ വ്യക്തമാക്കിയത്.
കുടിയേറ്റ വിരുദ്ധ വികാരങ്ങൾ രാജ്യത്ത് കൂടുതൽ വ്യാപിക്കാൻ കാരണം എച്ച് വൺ ബി വിസ മുൻ കാലങ്ങളിൽ ദുരുപയോഗം ചെയ്തതിലും കുടിയേറ്റ നിയമത്തിലെ മുൻകാല ഭരണാധികാരികളുടെ മൃദു സമീപനമാണെന്നായിരുന്നു മസ്കിന്‍റെ പ്രതികരണം. യുഎസിലേയ്ക്ക് കുടിയേറി അമെരിക്കൻ സമ്പദ് വ്യവസ്ഥയ്ക്ക് നിരവധി സംഭാവനകൾ ചെയ്ത ആളുകളുണ്ട്. മൈക്രോസോഫ്റ്റ് സിഇഒ സത്യ നാദെല്ല, ഗൂഗിൾ തലപ്പത്തുള്ള സുന്ദർ പിച്ചൈ തുടങ്ങിയവരുടെ സംഭാവനകളെ കുറിച്ചും കാമത്ത് പരാമർശിച്ചു.
ബൈഡൻ ഭരണകൂടത്തിനു കീഴിൽ അതിർത്തി നിയന്ത്രണങ്ങളില്ലാതെ വൻതോതിൽ നിയമ വിരുദ്ധ കുടിയേറ്റം ഉണ്ടായിരുന്നതായി മസ്ക് തുറന്നടിച്ചു. നിയമവിരുദ്ധമായി യുഎസിലേയ്ക്കു വന്ന് സർക്കാർ ആനുകൂല്യങ്ങളെല്ലാം നേടുന്നത് പ്രോത്സാഹിപ്പിക്കരുത്. നിങ്ങൾക്ക് അതിർത്തി നിയന്ത്രണങ്ങൾ ഉണ്ടായിരിക്കണം. അങ്ങനെ ചെയ്യാതിരിക്കുന്നത് പരിഹാസ്യമാണെന്ന് മുൻ പ്രസിഡന്‍റ് ജോ ബൈഡൻ ഭരണകൂടത്തിന്‍റെ കുടിയേറ്റ നയങ്ങളെ എടുത്തു പറഞ്ഞ് മസ്ക് വിമർശിച്ചു.
കഴിവുള്ള ആളുകൾ അമെരിക്കയിലേയ്ക്ക് വരണം. എച്ച് 1 ബി വിസാ നടപടികൾ തുടരണം. അതിന്‍റെ ദുരുപയോഗം തടയണമെന്നതാണ് തന്‍റെ നിലപാട്. താൻ ടെസ്ലയിലേയ്ക്കും സ്പേസ് എക്സിലേയ്ക്കും എപ്പോഴും കഴിവുള്ള ആളുകളെ അന്വേഷിക്കാറുണ്ടെന്നും അവർക്ക് ശരാശരിയിൽ കൂടുതൽ ശമ്പളം നൽകാറുണ്ടെന്നും മസ്ക് വ്യക്തമാക്കി.