ശ്രീലങ്കയിൽ നിന്നും
കൊളംബോ: കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി പെയ്ത ശക്തമായ മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിലും പ്രളയക്കെടുതിയിലും ശ്രീലങ്കയിൽ മരിച്ചവരുടെ എണ്ണം 6 ആയി. മൂന്ന് പേർക്ക് പരുക്കേറ്റതായും അധികൃതർ അറിയിച്ചു.
പ്രതികൂല കാലാവസ്ഥ രാജ‍്യത്തെ അഞ്ച് ജില്ലകളെ ബാധിച്ചതായും 1900 പേരെ ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് മാറ്റിയതായും അധികൃതർ പറഞ്ഞു. പോൾപിതിയ-മൊറഹെനാഗമ പ്രദേശത്തുണ്ടായ മണ്ണിടിച്ചിലിൽ മൂന്ന് സ്ത്രീകളും ഒരു പുരുഷനും മരിച്ചതായി പൊലീസ് വ‍്യക്തമാക്കി.
ഇതുകൂടാതെ നവലാപിതിയയിലെ സോലങ്‌കന്ധ ജനൗധാന ഗ്രമാത്തിൽ റോഡരികിലെ കടയിലേക്ക് മണ്ണിടിഞ്ഞു വീണ് 67 കാരനും വാടവാല-ജ്ഞാനനന്ദഗമ റോഡിലെ പാലം മുറിച്ചുകടക്കുന്നതിനിടെ മഹാവേലി നദിയിൽ വീണ് 53കാരനും മരിച്ചതായി പൊലീസ് പറഞ്ഞു.
അതേസമയം, ഈ സാഹചര‍്യത്തിൽ മത്സ‍്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മധ‍്യ പ്രവിശ‍്യയിലുട നീളമുള്ള സ്കൂളുകൾക്ക് മുൻകരുതൽ എന്ന നിലയ്ക്ക് ചൊവ്വാഴ്ച അവധി നൽകിയിരുന്നു.
വെള്ളപ്പൊക്ക സാധ‍്യത കണക്കിലെടുത്ത് മഹാവേലി, കെലാനി നദീതടങ്ങളിൽ താമസിക്കുന്നവർ തിങ്കളാഴ്ച തന്നെ ഒഴിഞ്ഞു പോകണമെന്ന് അധികൃതർ മുന്നറിയിപ്പും നൽകിയിരുന്നു.
ഇക്കഴിഞ്ഞ നവംബറിൽ ഡിറ്റ് വാ ചുഴലിക്കാറ്റ് മൂലം 640ഓളം പേർ മരണപ്പെടുകയും 20 ലക്ഷത്തോളം പേരെ ബാധിക്കുകയും ചെയ്തതിനു പിന്നാലെയാണ് വീണ്ടും കാലാവസ്ഥയിൽ വ‍്യതിയാനം ഉണ്ടായിരിക്കുന്നത്.