ഇറാനുമായി പുതിയ കരാർ ഉടനെന്ന് ട്രംപ്
വാഷിങ്ടൺ: ഇറാനുമായി പുതിയ കരാർ ഉടനുണ്ടാകുമെന്ന് അമെരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. നിലവിൽ ഇറാനെതിരായ ആക്രമണം താൽക്കാലികമായി ഒഴിവാക്കിയത് ഗൾഫ് രാജ്യങ്ങളുടെ അഭ്യർഥനയെ തുടർന്നാണെന്നും എയർഫോഴ്സ് വണ്ണിൽ മാധ്യമപ്രവർത്തകരോടു നേരിട്ടു സംസാരിക്കവേ ട്രംപ് വ്യക്തമാക്കി.
അമെരിക്കയും ഇറാനും തമ്മിലുള്ള ചർച്ചകൾ തിങ്കളാഴ്ച ആരംഭിക്കുമെന്നും ട്രംപ് അറിയിച്ചു. സൗദി അറേബ്യ, യുഎഇ, ഖത്തർ, ഇറാൻ എന്നീ രാജ്യങ്ങളുടെ അഭ്യർഥനയെ തുടർന്നാണ് ഇറാനെതിരായ ആക്രമണ പദ്ധതി നിർത്തി വച്ചതെന്ന് ട്രംപ് വ്യക്തമാക്കി.
ആക്രമണത്തിനു യുഎസ് തയാറായിരുന്നു എന്നും എന്നാൽ സഖ്യ രാജ്യങ്ങൾ നടപടി ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട സാഹചര്യത്തിൽ തീരുമാനം പുന: പരിശോധിക്കുകയാരുന്നു എന്നും അദ്ദേഹം പറഞ്ഞു.
ഹോർമൂസ് കടലിടുക്കുമായി ബന്ധപ്പെട്ട വിഷയങ്ങളിലും ഇറാന്‍റെ ആണവ പ്രവർത്തനങ്ങൾ അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ടും കരാർ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് ട്രംപ് അവകാശപ്പെട്ടു. കരാർ ഉടൻ ഉണ്ടാകുമെന്ന് താൻ പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.
എന്നാൽ ആവശ്യമെങ്കിൽ ഇറാനെതിരായ സൈനിക നടപടി പുനരാരംഭിക്കാൻ യുഎസ് തയാറാണെന്നും ട്രംപ് കൂട്ടിച്ചേർത്തു. ആക്രമണം നടത്താനുള്ള ശേഷിയും സന്നദ്ധതയും യുഎസിനുണ്ടെന്നും അദ്ദേഹം പറഞ്ഞു.