ശത്രുവിന്‍റെ മുന്നിൽ ഞങ്ങൾ തലകുനിക്കില്ല: മസൂദ് പെസെഷ്കിയാൻ
വാഷിങ്ടൺ: ഇറാൻ-യുഎസ് സംഘർഷാവസ്ഥ പുതിയ വിവാദങ്ങളിലേയ്ക്ക്. ഇറാന്‍റെ സമാധാന ഫോർമുല അംഗീകരിക്കാൻ കഴിയില്ലെന്ന് അമെരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് പ്രതികരിച്ചതിനു പിന്നാലെയാണ് സ്ഥിതിഗതികൾ കൂടുതൽ വഷളായത്. തങ്ങൾ കൂടുതൽ വിട്ടുവീഴ്ചകൾക്ക് സന്നദ്ധരല്ലെന്ന സൂചന ഇറാൻ പ്രസിഡന്‍റ് വ്യക്തമാക്കി.
ശത്രുവിനു മുന്നിൽ ഒരിക്കലും തലകുനിക്കില്ലെന്ന് ഇറാൻ പ്രസിഡന്‍റ് മസൂദ് പെസെഷ്കിയാൻ വ്യക്തമാക്കി. രാജ്യത്തിന്‍റെ താൽപര്യങ്ങൾ ശക്തിപൂർവം സംരക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇറാന്‍റെ സായുധ സേനകൾ പൂർണ സജ്ജമാണെന്ന് സൈനിക ഉദ്യോഗസ്ഥരും വ്യക്തമാക്കിയിട്ടുണ്ട്.
അമെരിക്കയും ഇറാനും നിലപാടുകൾ കടുപ്പിച്ചിരിക്കുന്നതിനാൽ നയതന്ത്ര നീക്കങ്ങൾ പരാജയപ്പെടുകയും സൈനിക വിന്യാസം വർധിക്കുകയും ചെയ്യുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഇത് വലിയ യുദ്ധത്തിനുള്ള സാധ്യതകളിലേയ്ക്കാണ് വിരൽ ചൂണ്ടുന്നത്. ഇസ്രയേലും സമാനമായ രീതിയിൽ വിട്ടുവീഴ്ചകൾക്ക് തയാറല്ലെന്ന് വ്യക്തമാക്കി.
ഇതിനിടെ അമെരിക്കൻ നിലപാടിനോട് അനുകൂലമായി ഇസ്രയേലും പ്രതികരിച്ചു. ഇറാനുമായുള്ള യുഎസ്-ഇസ്രയേൽ യുദ്ധം അവസാനിച്ചെന്ന് കരുതണമെങ്കിൽ ഇറാന്‍റെ പക്കലുള്ള ആണവ സാമഗ്രികൾ നീക്കം ചെയ്യണമെന്ന് നെതന്യാഹു പറഞ്ഞു. ഇറാന്‍റെ പക്കലുള്ള സമ്പുഷ്ടീകരിച്ച യുറേനിയം ശേഖരം പൂർണമായും പുറത്തെത്തിക്കണമെന്ന് അദ്ദേഹം വ്യക്തമാക്കി.