ഇന്ത്യക്കാർക്കെതിരെ ക്രൂരതയുമായി ട്രംപ് ഭരണകൂടം
file photo
അംബാല: അനധികൃത കുടിയേറ്റത്തിന്‍റെ പേരിൽ അമെരിക്കയിൽ നിന്നു കഴിഞ്ഞ ദിവസം ഇന്ത്യയിലേയ്ക്ക് നാടുകടത്തിയവരെ കാലിൽ ചങ്ങലയിട്ടു ബന്ധിച്ചാണ് വിമാനത്തിൽ ഇരുത്തിയത്.
25 മണിക്കൂറോളം വിമാനത്തിൽ കാലിൽ ചങ്ങലയിട്ടാണ് തങ്ങളെ യാത്ര ചെയ്യാൻ അനുവദിച്ചതെന്ന് ഹരിയാനയിൽ നിന്നുള്ള ഹർജിന്ദർ സിങ് പറഞ്ഞു. നല്ലൊരു ജീവിതത്തിനായി 35 ലക്ഷം രൂപ മുടക്കിയാണ് താൻ അമെരിക്കയിലേയ്ക്കു പോയതെന്നും ഇദ്ദേഹം വെളിപ്പെടുത്തി. കഴിഞ്ഞ ദിവസം അമെരിക്കയിൽ നിന്നു നാടു കടത്തിയ 50 ഇന്ത്യക്കാരിൽ കൂടുതൽ പേരും ഹരിയാന സ്വദേശികൾ ആയിരുന്നു.
25നും 45നുമിടയിൽ പ്രായമുള്ളവരാണ് നാടുകടത്തപ്പെട്ടവരിൽ ഏറെയും. ഇവർ ശനിയാഴ്ച രാത്രി ഡൽഹിയിൽ വിമാനമിറങ്ങി. 35 ലക്ഷം മുതൽ 57 ലക്ഷം രൂപ വരെ ഏജന്‍റുമാർക്കു നൽകി കബളിപ്പിക്കപ്പെട്ടവരാണ് ഇവരിൽ പലരും. ഹരിയാനയിലെ കർണാൽ, അംബാല,കുരുക്ഷേത്ര, യമുനാനഗർ,പാനിപ്പത്ത്,കൈത്തൽ, ജിന്ദ് എന്നീ ജില്ലകളിൽ നിന്നുള്ളവരാണ് ഇവർ.
ഹരിയാനയിൽ എത്തിച്ച ഇവരെ നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം വീടുകളിലേയ്ക്ക് അയച്ചെന്ന് അധികൃതർ അറിയിച്ചു. ഈ വർഷം ആദ്യം, യുഎസ് അധികൃതർ പഞ്ചാബ്, ഹരിയാന,ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ള നിരവധി ആളുകളെ അമെരിക്കയിൽ നിന്നും നാടു കടത്തിയിരുന്നു.