റഹ്മാനുള്ള ലകൻവാൾ
വാഷിങ്ടൺ: അമെരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ ഔദ‍്യോഗിക വസതിയായ വൈറ്റ് ഹൗസിനു സമീപം ആക്രമണം നടത്തിയത് അഫ്ഗാനിസ്ഥാൻ സ്വദേശിയെന്ന് സ്ഥിരീകരണം. 29കാരനായ റഹ്മാനുള്ള ലകൻവാളാണ് ആക്രമണം നടത്തിയതെന്നാണ് പുറത്തു വരുന്ന വിവരം. ആക്രമണത്തിനു പിന്നിലെ കാരണം സംബന്ധിച്ച് വ‍്യക്തതയില്ല. വെടിവയ്പ്പിനിടെ വെടിയേറ്റ ഇയാൾ നിലവിൽ കർശന സുരക്ഷയോടെ ആശുപത്രിയിൽ കഴിയുകയാണ്.
2021ൽ അമെരിക്കയിലെത്തിയ റഹ്മാനുള്ള ലകൻവാൾ വാഷിങ്ടണിലാണ് താമസം. ലകൻവാളിന് ഭാര‍്യയും അഞ്ച് മക്കളുമുണ്ടെന്നാണ് സൂചന. യുഎസിൽ എത്തുന്നതിനു മുൻപ് ലകൻവാൾ പത്ത് വർഷത്തോളം അഫ്ഗാനിസ്ഥാൻ സൈന‍്യത്തിൽ സേവനം അനുഷ്ഠിച്ചിരുന്നതായാണ് ഇയാളുടെ അടുത്ത കുടുംബാംഗം പറയുന്നത്.
അതേസമയം, ആക്രമണത്തെ അപലപിച്ച് അമെരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് രംഗത്തെത്തി. നടന്നത് ഭീകരാക്രമണമാണെന്നും വെറുപ്പിന്‍റെയും ഭീകരതയുടെയും പ്രവൃത്തിയാണിതെന്നും ട്രംപ് പറഞ്ഞു. കഴിഞ്ഞ ദിവസം നടന്ന വെടിവയ്പ്പിനെ തുടർന്ന് വിർജീനിയ നാഷണൽ ഗാർഡിലെ 2 അംഗങ്ങൾക്കാണ് പരുക്കേറ്റത്.
ഇവരുടെ ആരോഗ‍്യ നില ഗുരുതരമായി തുടരുകയാണ്. ഇരുവരുടെയും തലയ്ക്കാണ് പരുക്കേറ്റിരിക്കുന്നത്. 10 മുതൽ 15 തവണ ആക്രമി വെടിയുതിർത്തതായാണ് വിവരം.