ലണ്ടൻ: കസാഖിസ്ഥാനിലെ കൽക്കരി ഖനിയിലുണ്ടായ തീ പിടിത്തത്തിൽ 21 പേർ മരിച്ചു. അപകടസമയത്ത് 252 ജോലിക്കാരാണ് ഖനിയിലുണ്ടായിരുന്നത്. 25 പേരെ കണ്ടെത്താനായിട്ടില്ലെന്നും റിപ്പോർട്ടുകളുണ്ട്. കസാഖിസ്ഥാനിലെ കോസ്റ്റെങ്കോ ഖനിയിലാണ് ശനിയാഴ്ച അപ്രതീക്ഷിതമായി തീ പിടിത്തം ഉണ്ടായത്. മീഥൈൻ വാതകം ചോർന്നതാണ് അപകടത്തിന് കാരണം.
അപകടത്തിൽ പരിക്കേറ്റവർക്ക് ചികിത്സ ഉറപ്പാക്കുമെന്ന് ഖനിയുടെ ഉടമസ്ഥർ വ്യക്തമാക്കി. ലോകത്തിലെ തന്നെ ഏറ്റവും വലിയ രണ്ടാമത്തെ സ്റ്റീൽ നിർമാതാക്കളായ ആർസെലർമിറ്റലിന്‍റേതാണ് ഖനി.
സംഭവത്തിൽ കസാഖിസ്ഥാൻ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ഖനിയിൽ ജോലിക്കാർക്ക് സുരക്ഷ ഉറപ്പാക്കുന്നതിൽ പാളിച്ച പറ്റിയോ എന്നതിൽ വ്യക്തത വരുത്തേണ്ടതുണ്ടെന്ന് അധികൃതർ പറയുന്നു. 2022 നവംബറിൽ ഖനിയിലുണ്ടായ തീ പിടിത്തത്തിൽ 5 പേർ കൊല്ലപ്പെട്ടിരുന്നു.