ബേബി പൗഡറിലൂടെ ക്യാൻസർ; 52 കോടി രൂപ നഷ്ടപരിഹാരം നൽകുമെന്ന് ജോൺസൺ ആൻഡ് ജോൺസൺ
ന്യൂജേഴ്സി: ബേബി പൗഡർ ഉപയോഗിച്ചവർക്ക് ക്യാൻസർ ബാധിച്ചുവെന്നാരോപിച്ചു കൊണ്ടുള്ള കേസുകളിൽ സമവായത്തിനായി നഷ്ടപരിഹാരം നൽകുമെന്ന് ജോൺസൺ ആൻഡ് ജോൺസൺ കമ്പനി. പൗഡർ ഉപയോഗിച്ചവർക്ക് ഓവേറിയൻ ക്യാൻസർ ഉൾപ്പെടെ ബാധിച്ചുവെന്ന് ആരോപിച്ച് നിരവധി പേരാണ് കമ്പനിക്കെതിരേ നിയമനടപടി സ്വീകരിച്ചത്. 5.5 മില്യൺ ഡോളർ (52,66,92,925 രൂപ) നൽകി കേസുകൾ ഒഴിവാക്കാനാണ് കമ്പനിയുടെ ശ്രമം. ഒരു ദശാബ്ദത്തോളമായി ഇതുമായി ബന്ധപ്പെട്ട നിയമയുദ്ധത്തിലായിരുന്നു ജോൺസൺ ആൻഡ് ജോൺസൺ കമ്പനി.
കമ്പനിയുടെ ബേബി പൗഡറും മറ്റ് ടാൽക് അധിഷ്‌ഠിത ഉത്പന്നങ്ങളും ഉപയോഗിച്ചതിനെത്തുടർന്ന് ഓവേറിയൻ ക്യാൻസർ ബാധിച്ചുവെന്ന് ആയിരക്കണക്കിന് സ്ത്രീകളാണ് ആരോപിച്ചിരിക്കുന്നത്. ആസ്ബെറ്റോസ് പൗഡറിൽ കലർത്തിയിരുന്നുവെന്നും ആരോപണമുണ്ട്.
തുടക്കകാലം മുതലേ കമ്പനി ഈ ആരോപണങ്ങളെ നിഷേധിച്ചിട്ടുണ്ട്. 76,0000 കേസുകൾ നഷ്ടപരിഹാരം നൽകി ഒഴിവാക്കാനാണ് കമ്പനി തീരുമാനിച്ചിരിക്കുന്നത്. തങ്ങളുടെ ഉത്പന്നത്തിൽ മായം കലർന്നിട്ടുണ്ടെന്ന് അംഗീകരിക്കുന്നതു കൊണ്ടല്ല സമവായത്തിന് തയാറാകുന്നതെന്ന് കമ്പനി പറയുന്നു. വർഷങ്ങളായുള്ള നിയമയുദ്ധം അവസാനിപ്പിച്ച് ആരോഗ്യരക്ഷാ ബിസിനസിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്‍റെ ഭാഗമായാണ് നീക്കമെന്നാണ് അവകാശവാദം.
സമവായശ്രമം അംഗീകരിക്കപ്പെട്ടാൻ 2027 മുതൽ നഷ്ടപരിഹാരം നൽകാമെന്നാണ് കമ്പനിയുടെ തീരുമാനം.