നേപ്പാളിൽ പ്രതിഷേധം: 105 പേർ അറസ്റ്റിൽ, കർഫ്യൂ പിൻവലിച്ചു
കാഠ്മണ്ഡു: രാജ്യവാഴ്ചയും ഹിന്ദു രാജപദവിയും പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് നേപ്പാൾ തലസ്ഥാനമായ കാഠ്മണ്ഡുവിൽ നടന്ന പ്രതിഷേധത്തിൽ 2 പേർ കൊല്ലപ്പെട്ടു. വെള്ളിയാഴ്ച സുരക്ഷാ സേനയും രാജഭരണത്തെ അനുകൂലിക്കുന്നവരുമായി നടന്ന ഏറ്റുമുട്ടലിൽ ഒരു പ്രതിഷേധക്കാരനും ഒരു ക്യാമറാമാനുമാണ് കൊല്ലപ്പെട്ടത്. 105 പേരെ ആക്രമണവുമായി ബന്ധപ്പെട്ട് അറസ്റ്റു ചെയ്തിട്ടുണ്ട്. ആക്രമണത്തിൽ പൊലീസ് ഉദ്യോഗസ്ഥരടക്കം 112 ഓളം പേർക്ക് പരുക്കേൽക്കുകയും ചെയ്തു.
ആക്രമണങ്ങൾക്ക് പിന്നാലെ ഏർപ്പെടുത്തിയ കർഫ്യൂ സർക്കാർ ശനിയാഴ്ച പിൻവലിച്ചിട്ടുണ്ട്. സംഘർഷാവസ്ഥ നിയന്ത്രണ വിധേയമായതോടെയാണ് കർഫ്യൂ പിൻവലിക്കാൻ സർക്കാർ തീരുമാനിച്ചത്.
വെള്ളിയാഴ്ച നടന്ന ആക്രമണത്തിൽ പ്രതിഷേധക്കാർ കെട്ടിടങ്ങൾക്കും വീടുകൾക്കും തീയിട്ടു. പൊലീസിനു നേരെ കല്ലേറുണ്ടാവുകയും സുരക്ഷാ വലയങ്ങൾ ഭേദിക്കാൻ ശ്രമിക്കുകയും ചെയ്തു. ഇവർക്കെതിരേ പൊലീസ് കണ്ണീർ വാതകവും റബർ ബുള്ളറ്റുകളും പ്രയോഗിച്ചു.
രാജ്യത്തെ രക്ഷിക്കാൻ രാജ്യ വാഴ്ച വരട്ടെ, അഴിമതി സർക്കാർ തുലയട്ടെ തുടങ്ങിയ മുദ്രാവാക്യങ്ങളുയർത്തി നേപ്പാളിലെ ദേശീയ പതാക വീശിയും മുൻ രാജാവ് ദ്യാനേന്ദ്ര ഷായുടെ ചിത്രങ്ങൾ പിടിച്ചുമാണ് പ്രതിഷേധക്കാർ രംഗത്തെത്തിയത്.