എപ്സ്റ്റീൻ ബന്ധം: മുൻ ഫ്രഞ്ച് സാംസ്കാരിക മന്ത്രി ജാക്ക് ലാങ് രാജി വച്ചു
file photo
പാരീസ്: വിവാദ അമെരിക്കൻ ശതകോടീശ്വരൻ ജെഫ്രി എപ്സ്റ്റീനുമായുള്ള ബന്ധവും അതിനു പിന്നാലെ ഉയർന്ന സാമ്പത്തിക അന്വേഷണങ്ങളും ശക്തമായതോടെ ഫ്രഞ്ച് മുൻ സാംസ്കാരിക മന്ത്രി ജാക്ക് ലാങ് അറബ് വേൾഡ് ഇൻസ്റ്റിറ്റ്യൂട്ട് പ്രസിഡന്‍റ് സ്ഥാനം രാജി വച്ചു. ഫ്രഞ്ച് വിദേശകാര്യ മന്ത്രാലയമാണ് ശനിയാഴ്ച ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്.
നികുതി തട്ടിപ്പുമായി ബന്ധപ്പെട്ട് ജാക്ക് ലാങിനും മകൾ കരോളിനുമെതിരെ ഫ്രഞ്ച് ഫിനാൻഷ്യൽ പ്രോസിക്യൂട്ടർ ഓഫീസ് അന്വേഷണം ആരംഭിച്ചതിനു തൊട്ടു പിന്നാലെയാണ് ഈ നീക്കം. അമെരിക്കൻ നീതിന്യായ വകുപ്പ് കഴിഞ്ഞ ജനുവരി 30ന് പുറത്തു വിട്ട രേഖകളാണ് ലാങിന് തിരിച്ചടിയായത്. 2012 മുതൽ 2019 ൽ എപ്സ്റ്റീൻ ജയിലിൽ മരിക്കുന്നതു വരെയുള്ള കാലയളവിൽ ഇരുവരും തമ്മിൽ നിരന്തരം ആശയ വിനിമയം നടത്തിയിരുന്നതായി ഈ ഫയലുകൾ വ്യക്തമാക്കുന്നു.
എപ്സ്റ്റീൻ ഫയലുകളിൽ 600ലധികം തവണ ജാക്ക് ലാങിന്‍റെ പേര് പരാമർശിക്കുന്നുണ്ട്. ലേ മോണ്ടെ, ലി ഫിഗാരോ തുടങ്ങിയ പ്രമുഖ ഫ്രഞ്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതനുസരിച്ച് ലാങും എപ്സ്റ്റീനും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളെ കുറിച്ചും നിലവിൽ അന്വേഷണം നടക്കുന്നുണ്ട്. അറബ് സംസ്കാരത്തെയും ഗവേഷണങ്ങളെയും പ്രോത്സാഹിപ്പിക്കുന്ന അറബ് വേൾഡ് ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ മേൽനോട്ടം വഹിക്കുന്ന വിദേശകാര്യ മന്ത്രാലയം ഞായറാഴ്ച ലാങിനെ നേരിട്ട് ഹാജരാകാൻ വിളിച്ചിരുന്നു. ഇതിനിടെയാണ് അദ്ദേഹം സ്ഥാനം ഒഴിഞ്ഞത്.
ലാങിന്‍റെ മകൾ കരോലിൻ ലാങും സമാനമായ ആരോപണങ്ങളെ തുടർന്ന് ഫ്രാൻസിലെ ഇൻഡിപെൻഡന്‍റ് പ്രൊഡക്ഷൻ യൂണിയൻ അധ്യക്ഷ സ്ഥാനം കഴിഞ്ഞ ദിവസം രാജി വച്ചിരുന്നു.തനിക്കെതിരെയുള്ള ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നും അന്വേഷണത്തെ ശാന്തതയോടെ സ്വാഗതം ചെയ്യുന്നു എന്നും ജാക്ക് ലാങ് പ്രതികരിച്ചു. മാധ്യമ വിചാരണകൾക്ക് അപ്പുറം തന്‍റെ നിരപരാധിത്വം തെളിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം അന്വേഷണത്തിന്‍റെ കൂടുതൽ വിശദാംശങ്ങൾ വെളിപ്പെടുത്താൻ പ്രോസിക്യൂട്ടർ ഓഫീസ് തയാറായിട്ടില്ല.