ജറുസലേമിലെ ഒന്നാം നൂറ്റാണ്ടിലെ ജൂത ദേവാലയം
ദാവീദിന്റെ നഗരത്തിൽ സ്ഥാപിച്ച ആദ്യത്തെ ജറുസലേം ദേവാലയത്തിന്‍റെ നാശത്തിനു തെളിവായ അപൂർവമായ ഇരുമ്പു യുഗത്തിലെ തടികൾ കണ്ടെത്തി ഇസ്രയേൽ പുരാവസ്തു ഗവേഷകർ. ബിസി 586ൽ ജറുസലേം പുണ്യസ്ഥലം തകർത്തതിന്‍റെ ഫലമായി ഉണ്ടായ തീപിടിത്തത്തിലാണ് ദേവാലയം കത്തി നശിച്ചതെന്നും അവർ സ്ഥിരീകരിച്ചു. ഈ തീ പിടിത്തത്തിൽ കത്തി നശിച്ച ബീമുകളാണ് തിഷാ ബാവ് നോമ്പിനു മുന്നോടിയായി അവർ കണ്ടെത്തിയത്. ഈ ആഴ്ചയാണ് ഇസ്രയേലികൾ തിഷാ ബാവ് നോമ്പ് ആചരിക്കുന്നത്.
സൈക്കമൂർ മരം കൊണ്ടു നിർമിച്ച ബീമുകളാണ് കണ്ടെത്തിയത്. ഗിവതി പാർക്കിങ് സ്ഥലത്തുള്ള ഡേവിഡ് സിറ്റിയിലെ ജറുസലേം വാൾസ് നാഷണൽ പാർക്കിൽ ഐഎഎയും ടെൽ അവീവ് സർവകലാശാലയും നടത്തിയ ഖനനങ്ങളുടെ ഭാഗമായാണ് ഇതു കണ്ടെത്തിയത്. ആദ്യ ക്ഷേത്ര കാലഘട്ടത്തിലെ ഒരു കെട്ടിടത്തിന്‍റെ അകത്തെ മുറ്റത്തിന്‍റെ മേൽക്കൂരയായാണ് അവ പ്രവർത്തിച്ചിരുന്നതെന്ന് ഗവേഷകർ അനുമാനിക്കുന്നു.
BCE ബിസി 586-ൽ കത്തിച്ചതായി കരുതപ്പെടുന്ന ദാവീദിന്റെ നഗരത്തിൽ നിന്ന് കണ്ടെത്തിയ മരത്തടികളുടെ വളർച്ചാ വളയങ്ങൾ
ഈ വർഷം ഈ വരുന്ന ബുധനാഴ്ച സൂര്യാസ്തമയത്തോടെ ആരംഭിച്ച് വ്യാഴാഴ്ച രാത്രിയിൽ അവസാനിക്കുന്ന തിഷാ ബാവ് നോമ്പ് ഉപവാസത്തിലൂടെയും പ്രത്യേക പ്രാർഥനകളിലൂടെയും വായനകളിലൂടെയുമാണ് ഇസ്രയേൽ ജനത ആചരിക്കുന്നത്.
പൊതുവേ ജൂത കലണ്ടറിലെ ഏറ്റവും ദു:ഖകരമായ ദിവസമായിട്ടാണ് ഇത് കണക്കാക്കപ്പെടുന്നത്. നൂറ്റാണ്ടുകളുടെ വ്യത്യാസത്തിൽ ഒരേ ദിവസം നടന്നതായി പറയപ്പെടുന്ന ജറുസലേമിലെ ഒന്നും രണ്ടും ക്ഷേത്രങ്ങളുടെ നാശത്തെയും ഇസ്രയേൽ ദേശത്തു നിന്ന് ജൂത ജനതയെ നാടു കടത്തിയതിനെയും അനുസ്മരിക്കുന്ന വ്രതമാണിത്.
ഇസ്രായേൽ പുരാവസ്തു അതോറിറ്റി ഡേവിഡ് നഗരത്തിൽ ഖനനം ചെയ്യുന്നു
മരം കൊണ്ടുണ്ടാക്കിയ ഈ ബീമുകൾ തറയിലേയ്ക്ക് ഇടിഞ്ഞു വീണ് കെട്ടിടത്തിന്‍റെ ചുവരുകളുടെ പ്ലാസ്റ്റർ ക്ലാഡിങിൽ മൂടപ്പെട്ടതു കൊണ്ടാവാം അസാധാരണമായ വിധം ഇക്കാലമത്രയും അവയെ സംരക്ഷിച്ചതെന്ന് ഖനന സഹ-ഡയറക്റ്റർ എഫ്രാറ്റ് ബോച്ചർ പറഞ്ഞു.
ആദ്യത്തെ ജറുസലേം ദേവാലയത്തിന്‍റെ നശിപ്പിക്കപ്പെട്ട അവശിഷ്ടങ്ങളിൽ ഒരു കോണിഫറസ് മരത്തിൽ നിന്ന് ഉള്ള നന്നായി സംരക്ഷിക്കപ്പെട്ട മറ്റൊരു മരവും കണ്ടെത്തി. ഇത് നിരവധി വളർച്ചാ വളയങ്ങൾ പ്രദർശിപ്പിക്കുന്നു. ഈ വളർച്ചാ വളയങ്ങൾ ഇതിന്‍റെ കാലഗണനയെ എളുപ്പമാക്കുന്നു.
ഡേവിഡ് നഗരത്തിൽ ഇസ്രായേൽ ആൻ്റിക്വിറ്റീസ് അതോറിറ്റിയുടെ ഖനനത്തിനിടെ കണ്ടെത്തിയ ആദ്യത്തെ ക്ഷേത്ര കാലഘട്ടത്തിലെ നാശത്തിൻ്റെ അവശിഷ്ടങ്ങൾ
ആദ്യത്തെ ജറുസലേം ദേവാലയം നശിപ്പിക്കപ്പെട്ടതിനു പതിറ്റാണ്ടുകൾക്കു ശേഷം ജറുസലേമിലേയ്ക്കു മടങ്ങിയ ഇസ്രയേലികൾ ഈ സംഭവത്തിന്‍റെ ഓർമ നിലനിർത്തുന്നതിനായി കത്തി നശിച്ച അവശിഷ്ടങ്ങൾ കേടു കൂടാതെ സൂക്ഷിക്കാൻ ബോധപൂർവമായ തീരുമാനം എടുത്തിരിക്കാമെന്നും അതാവാം ഇവ ഇത്രമേൽ കരുതലോടെ സംരക്ഷിക്കപ്പെട്ടതെന്നുമാണ് ശാസ്ത്രജ്ഞരുടെ നിഗമനം.
ബൈബിളിൽ സോളമൻ രാജാവു നിർമിച്ച ആദ്യത്തെ ജറുസലേം ദേവാലയംബിസി 586ൽ ബാബിലോണിയക്കാരും രണ്ടാമത്തെ ജറുസലേം ദേവാലയം എഡി 70ൽ റോമക്കാരും നശിപ്പിച്ചു. ജൂതന്മാർക്ക് സംഭവിച്ച ചരിത്രപരമായ മറ്റു നിരവധി ദുരന്തങ്ങളെയും ഈ ദിവസം അടയാളപ്പെടുത്തുന്നു.