യുഎസിൽ 30 ഇന്ത്യൻ ഡ്രൈവർമാർ അറസ്റ്റിലായി
വാഷിങ്ടൺ: അമെരിക്കയിൽ നിയമവിരുദ്ധമായി താമസിച്ച് ചരക്ക് ട്രക്കുകളിൽ ഡ്രൈവർമാരായി ജോലി ചെയ്തു വന്നിരുന്ന 36 ഇന്ത്യക്കാർ അറസ്റ്റിലായി. ഓപ്പറേഷൻ ചെക്ക്മേറ്റ് എന്ന പേരിൽ നടത്തിയ ഫെഡറൽ ഓപ്പറേഷന്‍റെ ഭാഗമായാണ് ഇവരെ അറസ്റ്റ് ചെയ്തതെന്ന് അധികൃതർ വ്യക്തമാക്കി.
മേയ് 11 മുതൽ 15 വരെ നടത്തിയ റെയ്ഡിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഓപ്പറേഷൻ ചെക്ക്മേറ്ഓറ് എന്ന പരിശോധനയ്ക്കിടെ അമെരിക്കയിൽ നിയമവിരുദ്ധമായി കഴിഞ്ഞിരുന്ന 52 പേരെ അരിസോണയിലെ യുമാ സെക്റ്ററിലെ ബോർഡർ പട്രോൾ ഏജന്‍റുമാർ അറസ്റ്റ് ചെയ്തതായി യുഎസ് കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ അറിയിച്ചു. ഇതിൽ 36 പേർ ട്രക്ക് ഡ്രൈവർമാരായിരുന്നു.
ഇവരിൽ 30 പേരും ഇന്ത്യൻ സ്വദേശികളും ബാക്കിയുള്ളവർ മെക്സിക്കോ, എൽ സാൽവഡോർ, റഷ്യ എന്നിവിടങ്ങളിൽ നിന്നുള്ളവരുമാണ്. കാലിഫോർണിയ, ന്യൂയോർക്ക്, വാഷിങ്ടൺ, വെർജീനിയ തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ള വാണിജ്യ ഡ്രൈവിങ് ലൈസൻസുകൾ ഇവരുടെ കൈവശമുണ്ടായിരുന്നു.
ചിലർക്ക് ഒരു തരത്തിലുമുള്ള ഡ്രൈവിങ് ലൈസൻസും ഇല്ലായിരുന്നു. പിടിയിലായ എല്ലാവർക്കുമെതിരേ ഫെഡറൽ നിയമപ്രകാരം നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും ഇവരെ നാടുകടത്തുമെന്നും അധികൃതർ വ്യക്തമാക്കി.