സമ്പുഷ്ട യുറേനിയം കൈമാറാൻ ഇറാൻ സമ്മതിച്ചെന്ന് ട്രംപ്, പ്രതികരിക്കാതെ ഇറാൻ
file photo
വാഷിങ്ടൺ: സമ്പുഷ്ട യുറേനിയം കൈമാറാൻ ഇറാൻ സമ്മതിച്ചെന്ന് അമെരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. ഈ സാഹചര്യത്തിൽ ഇറാനുമായുള്ള കരാറിലേയ്ക്ക് അടുക്കുകയാണെന്ന സൂചന ട്രംപ് മാധ്യമ പ്രവർത്തകരോട് പങ്കു വച്ചു. എന്നാൽ ട്രംപിന്‍റെ വാക്കുകളോട് ഇറാൻ ഭരണകൂടം ഇതുവരെ പ്രതികരിച്ചിട്ടില്ല.
ഇറാനുമായി സമാധാന കരാറിലേയ്ക്ക് അടുക്കുകയാണെന്നും ആണവ പദ്ധതിയിൽ ധാരണയ്ക്ക് ഇറാൻ സമ്മതിച്ചതായും തങ്ങളുടെ പക്കലുള്ള സമ്പുഷ്ട യുറേനിയം കൈമാറാൻ ഇറാൻ സമ്മതിച്ചതായും വൈറ്റ് ഹൗസിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവേ ട്രംപ് വ്യക്തമാക്കി.
ആണവായുധ മോഹം ഉപേക്ഷിക്കുക, ആണവ സാമഗ്രികൾ കൈമാറുക എന്നിവയ്ക്കു പുറമേ ഹോർമൂസ് കടലിടുക്ക് തുറന്നു കൊടുക്കാനും സൗജന്യമായി എണ്ണ നൽകാനുമുള്ള വ്യവസ്ഥകൾ കരാറിൽ ഉൾപ്പെടുമെന്ന് ട്രംപ് അവകാശപ്പെട്ടു.എന്നാൽ ഇറാൻ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. സമാധാന കരാർ യാഥാർഥ്യമായാൽ ഇസ്ലാമബാദിൽ വച്ച് അത് ഒപ്പിട്ടേക്കുമെന്നും താൻ അതിൽ പങ്കെടുത്തേക്കുമെന്നും ട്രംപ് സൂചിപ്പിച്ചു.
കരാർ യാഥാർഥ്യമായില്ലെങ്കിൽ യുദ്ധം തുടരും. നിലവിലെ രണ്ടാഴ്ചത്തെ വെടിനിർത്തൽ നീട്ടാൻ ആഗ്രഹിക്കുന്നില്ലെന്നും അതിനുള്ളിൽ തന്നെ ഒരു പരിഹാരമുണ്ടാകുമെന്നു പ്രതീക്ഷിക്കുന്നതായും ട്രംപ് പറഞ്ഞു. ട്രംപിന്‍റെ പ്രഖ്യാപനത്തിൽ ഇറാൻ പ്രതികരണം നടത്താത്ത സാഹചര്യത്തിൽ സമാധാന കരാർ സംബന്ധിച്ച അവ്യക്തത ഇപ്പോഴും തുടരുന്നു.