ചൈനയുടെ ആണവ മിസൈൽ പരീക്ഷണത്തിൽ യുഎസിന് ആശങ്ക
വാഷിങ്ടൺ: ചൈനയുടെ ആണവ മിസൈൽ പരീക്ഷണത്തിൽ ആശങ്ക അറിയിച്ച് അമെരിക്ക. ആയുധ നിയന്ത്രണ ചർച്ചകളിൽ പങ്കു ചേരാനും യുഎൻ സുരക്ഷാ കൗൺസിലിലെ അഞ്ചു സ്ഥിരാംഗങ്ങൾ നടത്തിയ ഉറപ്പുകൾക്ക് അനുസൃതമായി ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകളുടെയും ബഹിരാകാശ വിക്ഷേപണങ്ങളുടെയും വിവരങ്ങൾ പതിവായി കൈമാറാനും വാഷിങ്ടൺ ബീജിങിനോട് ആവശ്യപ്പെട്ടു.
തിങ്കളാഴ്ച പസഫിക് സമുദ്രത്തിലെ ആണവ അന്തർവാഹിനിയിൽ നിന്നും ദീർഘദൂര മിസൈൽ വിജയകരമായി പരീക്ഷിച്ചതായി ചൈന പറഞ്ഞതിനു പിന്നാലെയാണ് ഈ പ്രസ്താവന വന്നത്. പിഎൽഎ നാവിക സേനയുടെ വാർഷിക പരിശീലനത്തിന്‍റെ ഭാഗമാണിതെന്ന് ബീജിങ് വിശേഷിപ്പിച്ചു. ബന്ധപ്പെട്ട രാജ്യങ്ങളെ മുൻകൂട്ടി അറിയിച്ചിരുന്നു എന്നും പറഞ്ഞു.
ഇതിനു പിന്നാലെ പ്രതികരിച്ച യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്‍റ് വക്താവ് ടോമി പിഗോട്ട് ആണവ വ്യാപനം തടയാൻ അമെരിക്ക എക്കാലത്തേക്കാളും കഠിനമായി പരിശ്രമിക്കുന്ന സമയത്ത് ചൈന നേരെ വിപരീതമാണ് ചെയ്യുന്നതെന്നു പറഞ്ഞു. ബീജിങിലെ ആണവായുധ ശേഖരണം മേഖലയ്ക്കും ലോകത്തിനും വലിയ ആശങ്കാജനകമായതാണെന്നും പിഗോട്ട് കൂട്ടിച്ചേർത്തു. അർഥവത്തായ ആയുധ നിയന്ത്രണ ചർച്ചകളിൽ ഏർപ്പെടാനും മറ്റെല്ലാ പി 5 അംഗങ്ങളും നടത്തിയ പ്രതിജ്ഞാബദ്ധതകൾക്ക് അനുസൃതമായി എല്ലാ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകളുടെയും ബഹിരാകാശ വിക്ഷേപണങ്ങളുടെയും ഒരു സ്ഥിരമായ അറിയിപ്പ് ക്രമീകരണത്തിൽ പ്രതിജ്ഞാബദ്ധരാകാനും ഞങ്ങൾ ചൈനയോട് തുടർന്നും ആവശ്യപ്പെടുന്നു എന്നും പിഗോട്ട് പറഞ്ഞു.
പിഎൽഎ നാവികസേനയുടെ വാർഷിക പരിശീലന പദ്ധതിപ്രകാരമുള്ള ഒരു പതിവ് ക്രമീകരണമായിരുന്നു വിക്ഷേപണം എന്ന് ചൈന വ്യക്തമാക്കി. പരീക്ഷണം അന്താരാഷ്ട്ര നിയമങ്ങളും അന്താരാഷ്ട്ര രീതികളും പാലിച്ചാണെന്നും ഒരു പ്രത്യേക രാജ്യത്തെയോ ലക്ഷ്യത്തെയോ ലക്ഷ്യം വച്ചല്ലെന്നും നാവികസേന പറഞ്ഞു.