

കെ. മുരളീധരൻ, ജെ.പി. നദ്ദ
തിരുവനന്തപുരം: തലസ്ഥാനത്ത് രണ്ടാം മെഡിക്കൽ കോളെജ് ആരംഭിക്കുന്നതിനായി ഉടനെ അനുമതി നൽകണമെന്ന് കേന്ദ്ര ആരോഗ‍്യമന്ത്രി ജെ.പി. നദ്ദയോട് ആവശ‍്യപ്പെട്ട് സംസ്ഥാന ആരോഗ‍്യ മന്ത്രി കെ. മുരളീധരൻ. ഇതിനായി 150 കോടി രൂപയുടെ ധനസഹായം കേന്ദ്രം അനുവദിക്കണമെന്നും അദ്ദേഹം ആവശ‍്യം ഉന്നയിച്ചു. ജെ.പി. നദ്ദയുമായി നടന്ന ഓൺലൈൻ യോഗത്തിലാണ് മുരളീധരൻ ആവശ‍്യം മുന്നോട്ടു വച്ചത്.
ഈ അദ്ധ‍്യയന വർഷം തന്നെ പ്രവേശനം നടത്താൻ ഇടപെടണമെന്നും തിരുവനന്തപുരം ജനറൽ ആശുപത്രിയെ 100 എംബിബിഎസ് സീറ്റുകളുള്ള മെഡിക്കൽ കോളെജായി ഉയർത്തുന്നതിന് അടിസ്ഥാന സൗകര‍്യങ്ങളും ജീവനക്കാരും തയാറാണെന്നും മന്ത്രി വ‍്യക്തമാക്കി.
രാജ‍്യമൊട്ടാകെ 10,000 മെഡിക്കൽ സീറ്റുകൾ സജ്ജമാക്കാൻ 15,000 കോടി രൂപ കേന്ദ്രം വകയിരുത്തിയതായും കേരളത്തിന്‍റെ ആവശ‍്യം ഇതിൽ ഉൾപ്പെടുത്തി അനുമതി ലഭ‍്യമാക്കുമെന്നും കേന്ദ്ര മന്ത്രി പറഞ്ഞു. കേരളത്തിന്‍റെ ന‍്യായമായ ആവശ‍്യം അംഗീകരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇതു കൂടാതെ സംസ്ഥാനത്ത് എയിംസിന് അനുമതി നൽകുന്ന കാര‍്യത്തെ പറ്റിയും വിവിധ ആശുപത്രികളിലെ പദ്ധതികൾക്കായി കേന്ദ്ര സഹായവും മുരളീധരൻ ചോദിച്ചു. എന്നാൽ സമയബന്ധിതമായി എയിംസ് അനുവദിക്കുമെന്നായിരുന്നു കേന്ദ്ര മന്ത്രിയുടെ പ്രതികരണം.