ഡോണൾഡ് ട്രംപ്, കാസെം ഗരീബാബാദി
ടെഹ്റാൻ: ഹോർമുസ് കടലിടുക്ക് അമെരിക്കൻ പ്രദേശമായി പ്രഖ‍്യാപിക്കുമെന്ന് പറഞ്ഞ അമെരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന് മറുപടിയുമായി ഇറാൻ. ഒരു ട്വീറ്റ് കൊണ്ടോ ഉത്തരവ് ഇറക്കിയാലോ തെരഞ്ഞെടുപ്പ് പ്രസംഗം നടത്തിയതുകൊണ്ടോ ട്രംപിന് ഹോർമുസ് പിടിച്ചെടുക്കാൻ സാധിക്കില്ലെന്ന് ഇറാൻ വിദേശകാര‍്യ സഹമന്ത്രി കാസെം ഗരീബാബാദി പറഞ്ഞു.
ഹോർമുസ് കടലിടുക്ക് ഇറാന്‍റേതാണെന്നും അത് ഇറാന്‍റേതായി തന്നെ തുടരുമെന്നും അദ്ദേഹം എകസ് പോസ്റ്റിൽ കുറിച്ചു. അമെരിക്കയുടെ ഭീഷണിയെ ഭയമില്ലെന്നും തങ്ങളുടെ ഇഷ്ടം അനുസരിച്ച് മാത്രമെ കടലിടുക്ക് അടയ്ക്കാനോ തുറക്കാനോ സാധിക്കുകയുള്ളൂവെന്ന് അദ്ദേഹം പറഞ്ഞു. യുഎസ് പരാജയം സമ്മതിക്കുന്നത് വരെ ഉപരോധം തുടരാനാണ് തങ്ങളുടെ തീരുമാനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അടുത്തിടെ നടന്ന ഒരു രാഷ്ട്രീയ റാലിക്കിടെയാണ് ഹോർമുസ് കടലിടുക്ക് അമെരിക്കയുടെ ഭാഗമായി പ്രഖ‍്യാപിക്കുമെന്ന് ട്രംപ് പ്രസ്താവന നടത്തിയത്. ഹോർമുസ് കടലിടുക്കിന് മേൽ അമെരിക്കയ്ക്ക് പൂർണ നിയന്ത്രണമുണ്ടെന്നും ട്രംപ് പറഞ്ഞിരുന്നു.