മരണ വാർത്ത നിഷേധിച്ച് ജയിൽ അധികൃതർ
ഇസ്ലാമാബാദ് : പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻഖാൻ ജയിലിൽ കൊല്ലപ്പെട്ടുവെന്ന അഭ്യൂഹങ്ങളെ തള്ളി അദിയാല ജയിൽ അധികൃതർ രംഗത്തെത്തി. ഇമ്രാൻ ഖാൻ സുഖമായും ആരോഗ്യത്തോടെയും ഇരിക്കുന്നുവെന്ന് ജയിൽ അധികൃതർ അവകാശപ്പെട്ടു. അദ്ദേഹത്തിന്‍റെ സുരക്ഷയ്ക്ക് ഭീഷണിയാകുന്നതെന്നും സംഭവിച്ചിട്ടില്ലെന്നും കൃത്യമായ പരിചരണത്തിലാണ് കഴിയുന്നതെന്നും ജയിൽ അധികൃതർ പറഞ്ഞു.
ജയിലിൽ കഴിയുന്ന ഇമ്രാൻഖാനെ സന്ദർശിക്കുന്നതിൽ സഹോദരിമാർക്ക് അനുമതി ലഭിക്കാത്ത സാഹചര്യത്തിലാണ് ഇമ്രാൻഖാൻ മരണപ്പെട്ടുവെന്ന അഭ്യൂഹം സോഷ്യൽ മീഡിയയിൽ പ്രചരിക്കാൻ തുടങ്ങിയത്.
ഇമ്രാൻഖാൻ ജയിലിൽ കൊല്ലപ്പെട്ടുവെന്നും മൃതദേഹം മാറ്റിയെന്നും അഫ്ഗാനിസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തതോടെ അഭ്യൂഹം ശക്തമായി. മരണവാർത്ത പ്രചരിച്ചതോടെ പാക്കിസ്ഥാൻ തെഹ്രീക് -ഇ- ഇൻസാഫ് പാർട്ടി നേതാക്കൾക്കും കുടുംബാംഗങ്ങൾക്കും ഇമ്രാൻഖാനെ ഉടനെ കാണണമെന്ന ആവശ്യം ശക്തമായത്. പ്രതിനിധികളുടെ ഔദ്യോഗിക പട്ടിക പാർട്ടി ജയിൽ സൂപ്രണ്ടിന് സമർപ്പിക്കുകയും, കൂടിക്കാഴ്ച വേഗത്തിൽ ക്രമീകരിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. ഒരുമാസമായി ഇമ്രാൻഖാനെ കാണുന്നതിന് അനുമതി നിഷേധിച്ചതിനെ തുടർന്ന് സഹോദരിമാർ ജയിലിന് മുന്നിൽ പ്രതിഷേധ സമരം നടത്തിയിരുന്നു. കൂടിക്കാഴ്ച വേഗം ക്രമീകരിക്കാമെന്ന ഉറപ്പിലാണ് ഇവർ പ്രതിഷേധം അവസാനിപ്പിച്ചത്.