ഷബാന മെഹ്മൂദ്.

 

File photo

World

ബ്രിട്ടിഷ് പ്രധാനമന്ത്രിയാകാനുള്ള മത്സരത്തിൽ കശ്മീർ വംശജയും

യുകെ പ്രധാനമന്ത്രി പദത്തിലേക്ക് പരിഗണിക്കപ്പെട്ടേക്കാവുന്ന ലേബർ പാർട്ടിയിലെ ശക്തയായ നേതാവാണ് ഷബാന മഹ്മൂദ്.

MV Desk

രാജിവെച്ച കീർ സ്റ്റാർമറിന്‍റെ പിൻഗാമിയായി ബ്രിട്ടിഷ് ആഭ്യന്തര സെക്രട്ടറിയ ഷബാന മഹ്മൂദ് ബ്രിട്ടിഷ് പ്രധാനമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്ന മുൻനിര നേതാവായി ഉയർന്നിരിക്കുകയാണ്. പാക്കിസ്ഥാൻ അധിനിവേശ കശ്മീരിലെ മിർപ്പുരിൽ വേരുകളുള്ള ഷബാന ജനിച്ചതും പഠിച്ചതുമെല്ലാം ഇംഗ്ലണ്ടിൽ തന്നെ. യുകെയിലെ ആദ്യകാല മുസ്ലിം വനിതാ എംപിമാരിൽ ഒരാളാണ്. ലേബർ പാർട്ടിയിലെ ബ്ലൂ ലേബർ പക്ഷത്തെ പ്രതിനിധീകരിക്കുന്ന അവർ കുടിയേറ്റ നിയന്ത്രണങ്ങളിൽ കർക്കശ നിലപാടുകൾ സ്വീകരിച്ച് ശ്രദ്ധ നേടിയിട്ടുണ്ട്.

ബ്രിട്ടിഷ് രാഷ്ട്രീയത്തിൽ നിർണായക സ്വാധീനമുള്ള, നിലവിൽ ആഭ്യന്തര സെക്രട്ടറിയായി സേവനമനുഷ്ഠിക്കുന്ന ഷബാന മഹ്മൂദ്, രാജിവെച്ച കീർ സ്റ്റാർമറുടെ പിൻഗാമിയായി പ്രധാനമന്ത്രി പദത്തിലേക്ക് പരിഗണിക്കപ്പെടുന്നവരിൽ പ്രമുഖയാണ്. 1980 സെപ്റ്റംബർ 17-ന് ബർമിംഗ്ഹാമിൽ ജനിച്ച ഷബാനയുടെ കുടുംബവേരുകൾ പാക്കിസ്ഥാൻ അധിനിവേശ കശ്മീരിലെ (POK) മിർപ്പുരിൽ.

ഷബാന മഹ്മൂദിന്‍റെ മാതാപിതാക്കളായ സുബൈദയും മഹ്മൂദ് അഹമ്മദും പാക്കിസ്ഥാൻ വംശജരാണ്. ഇവരുടെ കുടുംബത്തിന് മിർപ്പുർ മേഖലയുമായി അടുത്ത ബന്ധമാണുള്ളത്. 1981 മുതൽ 1986 വരെ സൗദി അറേബ്യയിലായിരുന്നു കുടുംബം താമസിച്ചിരുന്നത്. പിന്നീട് ഇവർ ബർമിംഗ്ഹാമിലേക്ക് മാറുകയായിരുന്നു. പിതാവ് മഹ്മൂദ് അഹമ്മദ് ബ്രിട്ടനിലെ പ്രാദേശിക ലേബർ പാർട്ടിയുടെ ചെയർമാൻ കൂടിയായിരുന്നു. പിതാവിന്‍റെ പ്രവർത്തനങ്ങൾ കണ്ടാണ് താൻ രാഷ്ട്രീയത്തിലേക്ക് ആകർഷിക്കപ്പെട്ടതെന്ന് ഷബാന തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്.

2010-ൽ ബർമിംഗ്ഹാം ലേഡി വുഡിൽ നിന്നാണ് ഷബാന ആദ്യമായി ബ്രിട്ടിഷ് പാർലമെന്‍റംഗമായി തെരഞ്ഞെടുക്കപ്പെട്ടത്. യുകെയിലെ ആദ്യത്തെ വനിതാ മുസ്ലിം എംപിമാരിൽ ഒരാളാണ് ഷബാന. ബാരിസ്റ്റർ (നിയമവിദഗ്ധ) എന്ന നിലയിൽ ഔദ്യോഗിക ജീവിതം തുടങ്ങിയ അവർ, പിന്നീട് ലേബർ പാർട്ടിയിൽ വിവിധ സുപ്രധാന പദവികൾ വഹിച്ചു. 2024-ൽ ജസ്റ്റിസ് സെക്രട്ടറിയായും ലോർഡ് ചാൻസലറായും ചുമതലയേറ്റ ഷബാന, 2025-ലാണ് ആഭ്യന്തര സെക്രട്ടറിയായത്.

ലേബർ പാർട്ടിയിലെ 'ബ്ലൂ ലേബർ' എന്ന സാമൂഹിക യാഥാസ്ഥിതിക പക്ഷത്തെയാണ് ഷബാന പ്രതിനിധീകരിക്കുന്നത്. കുടിയേറ്റ നിയന്ത്രണങ്ങളിൽ അവർ സ്വീകരിച്ച കർക്കശ നിലപാടുകൾ വലിയ ശ്രദ്ധ നേടിയിരുന്നു. അഭയാർഥികൾക്കും നിയമവിരുദ്ധ കുടിയേറ്റക്കാർക്കുമെതിരായ കടുത്ത നടപടികളും, കുടിയേറ്റം കുറയ്ക്കുന്നതിനായുള്ള അവരുടെ നീക്കങ്ങളും വലിയ ചർച്ചയായി.

ഇത്തരത്തിൽ തീവ്രമായ രാഷ്ട്രീയ നിലപാടുകൾ സ്വീകരിക്കുന്നതിനൊപ്പം തന്നെ വിവാദങ്ങളും ഷബാനയെ വിട്ടുമാറിയിട്ടില്ല. ഇസ്രയേൽ-പലസ്തീൻ വിഷയങ്ങളിൽ ഇവർ സ്വീകരിച്ച ചില നിലപാടുകൾ വിമർശനങ്ങൾക്ക് കാരണമായിരുന്നു. എങ്കിലും, ബ്രിട്ടിഷ് രാഷ്ട്രീയത്തിലെ അത്യുന്നത പദവികളിലേക്ക് അതിവേഗം വളർന്ന ഷബാന മഹ്മൂദ്, ഭാവിയിൽ യുകെയുടെ പ്രധാനമന്ത്രിയാകാൻ സാധ്യതയുള്ള നേതാക്കളിൽ ഒരാളായി വിലയിരുത്തപ്പെടുന്നു.

യുഎഇയുടെ വ‍്യോമ പ്രതിരോധത്തിന് ഇന്ത്യയുടെ ബ്രഹ്മോസും ആകാശ്തീറും; ചർച്ചകൾ പുരോഗമിക്കുന്നു

ബ്രിട്ടിഷ് പ്രധാനമന്ത്രി കെയ്ര്‍ സ്റ്റാര്‍മര്‍ രാജിവച്ചു

ലഖ്‌നൗവിലെ കോച്ചിങ് സെന്ററില്‍ വന്‍ തീപിടിത്തം; കെട്ടിടത്തില്‍നിന്ന് ചാടി രക്ഷപ്പെട്ട് വിദ്യാര്‍ഥികള്‍

'40 കോടി കൈക്കൂലി ആരോപണം': മഹുവ മൊയ്‌ത്രക്കെതിരേ നടപടിക്കൊരുങ്ങി വിമത എംപിമാർ

'അമ്മ' കലഹം തുടരുന്നു: അഡ്ഹോക് കമ്മിറ്റിയിൽ നിന്ന് ആശ അരവിന്ദ് രാജിവച്ചു