നടന്‍ എറിക് ഡെയ്ന്‍
file photo
വാഷിംഗ്ടണ്‍: എബിസിയുടെ മെഡിക്കല്‍ നാടകമായ ഗ്രേസ് അനാട്ടമിയിലൂടെ ഏറെ പ്രശസ്തനായ നടന്‍ എറിക് ഡെയ്ന്‍ അന്തരിച്ചു. അമിയോട്രോഫിക് ലാറ്ററല്‍ സ്‌ക്ലിറോസിസ് (എ.എല്‍.എസ്) രോഗബാധിതനായിരുന്നു.ലൂ ഗെഹ്റിഗ്സ് എന്നും ഈ അവസ്ഥ അറിയപ്പെടുന്നുണ്ട്.ആരാധകരോട് രോഗവിവരം പങ്കുവച്ച് പത്തുമാസം പിന്നിടുമ്പോഴാണ് അദ്ദേഹത്തിന്‍റെ വിയോഗം.
2025ല്‍ താന്‍ രോഗബാധിതനാണെന്ന കാര്യം എറിക് തന്നെയാണ് അറിയിച്ചത്. തന്‍റെ ശരീരത്തിന്‍റെ വലതുവശം പൂര്‍ണമായും നിശ്ചലാവസ്ഥയിലായിരിക്കുന്നു എന്നും തന്‍റെ ഇടതു കൈയുടെ പ്രവർത്തനം അതിവേഗം നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്നതായും എറിക് സമൂഹ മാധ്യമത്തിൽ പങ്കു വച്ചു. ഒരു പക്ഷേ കുറച്ചു മാസങ്ങൾക്കുള്ളിൽ തന്‍റെ ഇടതു കൈയുടെ പ്രവർത്തനവും പൂർണമായും നിലയ്ക്കുമെന്നു തോന്നുന്നതായും പറഞ്ഞിരുന്നു.
1972 നവംബർ 9ന് കാലിഫോർണിയയിലെ സാൻഫ്രാൻസിസ്കോയിൽ ജനിച്ച ഡെയ്ൻ ഹൈസ്കൂളിൽ പഠിക്കുമ്പോൾ അഭിനയത്തിൽ ആകൃഷ്ടനായി. 1991 ല്‍ പുറത്തിറങ്ങിയ ‘സേവ്ഡ് ബൈ ദി ബെല്‍’ എന്ന പരമ്പരയിലൂടെ ടെലിവിഷനില്‍ അരങ്ങേറ്റം.
തുടര്‍ന്ന് ‘ദി വണ്ടര്‍ ഇയേഴ്സ്’, ‘റോസാന്‍’, ‘മാരിഡ്… വിത്ത് ചില്‍ഡ്രന്‍’, ‘റോസാന്‍’ തുടങ്ങിയ ഷോകളില്‍ കൂടുതല്‍ വേഷങ്ങള്‍ . ദീര്‍ഘകാലമായി നീണ്ടുനിന്ന ഹിറ്റ് സൂപ്പര്‍നാച്ചുറല്‍ സീരീസായ ‘ചാര്‍ംഡ്’-ല്‍ രണ്ട് സീസണുകളില്‍ ജേസണ്‍ ഡീന്‍ എന്ന ആവര്‍ത്തിച്ചുള്ള വേഷത്തില്‍ അഭിനയിച്ചതോടെ ഏറെ ശ്രദ്ധേയനായി.
2006 മുതല്‍ എട്ട് സീസണുകളില്‍ അദ്ദേഹം അവതരിപ്പിച്ച എബിസി മെഡിക്കല്‍ നാടകമായ ‘ഗ്രേയ്സ് അനാട്ടമി’യില്‍ പ്ലാസ്റ്റിക് സര്‍ജന്‍ ഡോ. മാര്‍ക്ക് സ്ലോണിന്‍റെ ബ്രേക്ക്ഔട്ട് വേഷമായിരുന്നു ഡെയ്‌നിന്‍റേത്. ഈ കഥാപാത്രമാണ് അദ്ദേഹത്തിനു ഏറെ ജനപ്രീതി സമ്മാനിച്ചത്.
ടെലിവിഷന്‍ രംഗത്തെ അഭിനയത്തിനു പുറമേ, 2024-ല്‍ ‘എക്‌സ്-മെന്‍: ദി ലാസ്റ്റ് സ്റ്റാന്‍ഡ്’, മാര്‍ലി ആന്‍ഡ് മി, ബര്‍ലെസ്‌ക്, ഡേഞ്ചറസ് വാട്ടേഴ്സ്, ബാഡ് ബോയ്സ്: റൈഡ് ഓര്‍ ഡൈ, തുടങ്ങിയ സിനിമകളിലും ഡെയ്ൻ വേഷമിട്ടു.