താരിഫ് പ്രഖ്യാപനം ആഗോളതലത്തിൽ വിപണിയെ ഉലച്ചതിനു പിന്നാലെ പണപ്പെരുപ്പമില്ലെന്ന് പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. എണ്ണ വില കുറയുകയാണ്, പലിശ നിലക്ക് കുറയുകയാണ് ഭക്ഷ്യ വില കുറയുകയാണ്.. പണപ്പെരുപ്പമില്ല എന്നാണ് സാമ്പത്തിക മാന്ദ്യ സാധ്യതകൾ തള്ളിക്കൊണ്ട് ട്രംപ് പ്രഖ്യാപിച്ചത്.
കാലങ്ങളായി യുഎസിനെ ചൂഷണം ചെയ്തു കൊണ്ടിരുന്ന രാജ്യങ്ങളിൽ നിന്നാണ് ഒരാഴ്ച കൊണ്ട് ബില്യൺ കണക്കിന് ഡോളർ തിരിച്ചെടുത്തതെന്നും ചൈനയാണ് എക്കാലത്തും യുഎസിനെ ചൂഷണം ചെയ്തിരുന്നതെന്നും അദ്ദേഹം പറഞ്ഞു.
ലോക വ്യാപാരത്തിനു ഭീഷണി ഉയർത്തിക്കൊണ്ടാണ് അറുപതോളം രാജ്യങ്ങൾക്ക് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് പകരം തീരുവ ഏർപ്പെടുത്തിയിരിക്കുന്നത്. അമെരിക്കയുടെ താത്പര്യങ്ങൾ സംരക്ഷിക്കാൻ മറ്റു രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതിക്ക് ഉയർന്ന തീരുവ ചുമത്തിയേ തീരൂവെന്ന് അദ്ദേഹം നേരത്തേ നിലപാടെടുത്തതാണ്. വ്യാപാര മേഖലയിൽ അമെരിക്കയ്ക്കു സംരക്ഷണം ഉറപ്പാക്കുന്നതിന് പല രാജ്യങ്ങൾക്കെതിരേ പല നിരക്കിലാണു തീരുവ ഈടാക്കുന്നത്. ചൈനയ്ക്ക് 54 ശതമാനം, വിയറ്റ്നാമിന് 46 ശതമാനം, ശ്രീലങ്കയ്ക്ക് 44 ശതമാനം, ബംഗ്ലാദേശിന് 37 ശതമാനം, തായ് ലൻഡിന് 36 ശതമാനം, പാക്കിസ്ഥാന് 29 ശതമാനം എന്നിങ്ങനെയാണു പകരം തീരുവ.