മിസൈൽ ആക്രമണം: വ്യോമപാത അടച്ച് ഇറാഖ്
ടെഹ്റാൻ: ഇസ്രയേലിന് നേരെ ഇറാൻ നടത്തിയ അപ്രതീക്ഷിത മിസൈൽ ആക്രമണത്തെ തുടർന്ന് പശ്ചിമേഷ്യ വീണ്ടും കടുത്ത യുദ്ധഭീതിയിലായി. ഇറാന്‍റെ ആക്രമണത്തിന് പിന്നാലെ ഇസ്രയേൽ തിരിച്ചടി ശക്തമാക്കാൻ ഒരുങ്ങുന്ന അതീവ ഗുരുതരമായ സാഹചര്യത്തിൽ അയൽ രാജ്യമായ ഇറാഖ് തങ്ങളുടെ വ്യോമപാത 72 മണിക്കൂർ നേരത്തേയ്ക്ക് പൂർണമായി അടച്ചു പൂട്ടി. മേഖലയിൽ വലിയൊരു പ്രാദേശിക യുദ്ധത്തിനുള്ള സാധ്യത മുന്നിൽ കണ്ടാണ് ഇറാഖിന്‍റെ ഈ അടിയന്തര സുരക്ഷാ നടപടി.
കഴിഞ്ഞ ഏപ്രിൽ മാസത്തിൽ ഉണ്ടായ വെടി നിർത്തലിനു ശേഷം ഇരു രാജ്യങ്ങളും തമ്മിൽ നേരിട്ട് ഉണ്ടാകുന്ന ആദ്യത്തെ വലിയ സൈനിക നീക്കമാണിത്. ഇറാന്‍റെ മിസൈലുകൾ അതിർത്തി കടന്നെത്തിയതോടെ ഇസ്രയേലിൽ ഉടനീളം മണിക്കൂറുകളോളമാണ് അപായ സൈറണുകൾ മുഴങ്ങിയത്. ജനങ്ങൾ കൂട്ടത്തോടെ ബങ്കറുകളിൽ അഭയം തേടി.
ഇറാന്‍റെ ഭാഗത്തു നിന്നുണ്ടായ ഈ അവിവേകത്തിന് കനത്ത പ്രത്യാഘാതം നേരിടേണ്ടി വരുമെന്നും ശക്തമായ തിരിച്ചടിയിലൂടെ ഇറാനെ ചാരമാക്കുമെന്നും ഇസ്രയേൽ ഭരണകൂടം കടുത്ത ഭാഷയിൽ മുന്നറിയിപ്പ് നൽകി.
എന്നാൽ മേഖലയിലെ സംഘർഷം നിയന്ത്രണാതീതമായി മാറാതിരിക്കാൻ ഇസ്രയേൽ നിലവിൽ പ്രത്യാക്രമണം നടത്തരുതെന്ന് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ആവശ്യപ്പെട്ടു. എന്നാൽ ഏതു നിമിഷവും സ്ഥിതിഗതികൾ മാറി മറിയാമെന്ന അതീവ ഗുരുതരമായ സാഹചര്യം കണക്കിലെടുത്ത് പശ്ചിമേഷ്യയിൽ വിന്യസിച്ചിരിക്കുന്ന അമെരിക്കൻ സൈന്യത്തിന് പെന്‍റഗൺ കടുത്ത ജാഗ്രതാ നിർദ്ദേശം നൽകി.