വെടി നിർത്തൽ സമാധാന ചർച്ചയ്ക്കായി പാക് മധ്യസ്ഥൻ മൊഹ്സിൻ നഖ് വി ഇറാനിൽ
ടെഹ്റാൻ: യുഎസുമായുള്ള സമാധാന ചർച്ചകൾ കൂടുതൽ ശക്തമാക്കുന്നതിന്‍റെ ഭാഗമായി ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി പാക്കിസ്ഥാൻ മധ്യസ്ഥനുമായി ടെഹ്റാനിൽ നിർണായക കൂടിക്കാഴ്ച നടത്തി. പാക്കിസ്ഥാൻ ആഭ്യന്തരമന്ത്രി കൂടിയായ മൊഹ്സിൻ നഖ് വിയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ചർച്ചകൾക്കായി ഇറാനിലെത്തിയതെന്ന് തസ്നിം വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു.
കഴിഞ്ഞ ഏപ്രിലിൽ നിലവിൽ വന്ന വെടിനിർത്തൽ കരാർ കൂടുതൽ ശക്തമാക്കുന്നതിനായി പാക്കിസ്ഥാൻ നിരന്തരമായ മധ്യസ്ഥശ്രമങ്ങളാണ് നടത്തി വരുന്നത്. ഇതിന്‍റെ ഭാഗമായി ശനിയാഴ്ച രാത്രി ഇറാൻ ആഭ്യന്തര മന്ത്രി എസ്കന്ദർ മൊമേനിയുമായും മൊഹ്സിൻ നഖ് വി ചർച്ച നടത്തിയിരുന്നു. പാക്കിസ്ഥാൻ സൈനിക മേധാവി അസിം മുനീർ അയച്ച പ്രത്യേക സന്ദേശം ഇറാന്‍റെ പരമോന്നത നേതാവ് മൊജ്തബ ഖമനേയിക്ക് കൈമാറാനാണ് താൻ വീണ്ടും ഇറാനിൽ എത്തിയതെന്ന് നഖ് വി വ്യക്തമാക്കി.
അബ്ബാസ് അരാഗ്ചി,മൊഹ്സിൻ നഖ് വി
ഇറാന്‍റെ ആണവ പദ്ധതികൾ, മരവിപ്പിച്ച ശതകോടിക്കണക്കിന് ഡോളറിന്‍റെ വിദേശ നിക്ഷേപങ്ങൾ വിട്ടു നൽകൽ, ഹോർമൂസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗത സ്വാതന്ത്ര്യം തുടങ്ങിയ പ്രധാന വിഷയങ്ങളിൽ അമെരിക്കയും ഇറാനും തമ്മിൽ ഇപ്പോഴും വലിയ ഭിന്നത നിലനിൽക്കുന്നുണ്ട്.
മേഖലയിൽ ദിവസേനയെന്നോണം വെടിനിർത്തൽ ലംഘനങ്ങൾ ഉണ്ടാകുന്നുണ്ടെങ്കിലും, ഇരുരാജ്യങ്ങളും തമ്മിലുള്ള ധാരണാപത്രം അന്തിമരൂപത്തിലാകുന്നതുവരെ സമാധാനത്തോടെ കാത്തിരിക്കാൻ തയാറാണെന്ന് ട്രംപ് മുൻപ് വ്യക്തമാക്കിയിരുന്നു.