യുഎസ് സർവകലാശാലകളിൽ അന്താരാഷ്ട്ര വിദ്യാർഥികൾ കുറഞ്ഞു
file photo
വാഷിങ്ടൺ: യുഎസ് സർവകലാശാലകളിൽ അന്താരാഷ്ട്ര വിദ്യാർഥികളുടെ പ്രവേശനത്തിൽ 17 ശതമാനം കുറവെന്ന് റിപ്പോർട്ട്. ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഇന്‍റർനാഷണൽ എജ്യൂക്കേഷന്‍ (ഐഐഇ) പുറത്തിറക്കിയ റിപ്പോർട്ടിലാണ് ഇതുള്ളത്. ആകെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ 825 ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അന്താരാഷ്ട്ര വിദ്യാർഥി പ്രവേശനത്തെ കുറിച്ചുള്ള 2025ലെ റിപ്പോർട്ടാണ് തിങ്കളാഴ്ച പുറത്തു വിട്ടത്.
ഇന്ത്യയിൽ നിന്നുള്ള വിദ്യാർഥികളുടെ എണ്ണത്തിലും വൻ കുറവുണ്ട്. പിജി വിദ്യാർഥികളിൽ 9.5 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്. സർവേ നടത്തിയ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഏകദേശം 57 ശതമാനത്തിലും പുതിയ അന്താരാഷ്ട്ര വിദ്യാർഥി പ്രവേശനത്തിൽ കുറവുണ്ടായതായി റിപ്പോർട്ടുണ്ട്. 14 ശതമാനത്തിൽ മുൻ വർഷത്തെ പോലെ തന്നെയാണ് പ്രവേശന നിരക്ക്.
ഇന്ത്യൻ വിദ്യാർഥികളുടെ വരവിലും വലിയ കുറവാണെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്. അമെരിക്കയിലേയ്ക്ക് എത്തുന്ന അന്താരാഷ്ട്ര വിദ്യാർഥികളുടെ എണ്ണത്തിൽ ഏറ്റവും കൂടുതൽ പേരെത്തുന്നത് ഇന്ത്യയിൽ നിന്നാണെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. വിസ നൽകുന്നതിനുള്ള കാലതാമസം ഉൾപ്പടെയുള്ളവയാണ് അന്താരാഷ്ട്ര വിദ്യാർഥികളുടെ അമെരിക്കയിലേയ്ക്കുള്ള കടന്നു വരവിനെ കൂടുതൽ പ്രതിസന്ധിയിലാക്കിയത്. 96 ശതമാനം സ്ഥാപനങ്ങളും ഈ കാരണമാണ് വിദ്യാർഥികളുടെ കടന്നു വരവിന് ഏറ്റവും പ്രതികൂലമായതെന്ന് അഭിപ്രായപ്പെട്ടു.
2024 -25 വർഷത്തിൽ അന്താരാഷ്ട്ര വിദ്യാർഥികളുടെ എണ്ണത്തിൽ തൊട്ടു മുൻ വർഷത്തേക്കാൾ ഏഴു ശതമാനം കുറവായിരുന്നു.യുഎസിലെ മൊത്തം അന്താരാഷ്ട്ര വിദ്യാർഥികളുടെ എണ്ണത്തിൽ 31 ശതമാനം ഇന്ത്യൻ വിദ്യാർഥികളാണ്. 22.6 ശതമാനമുള്ള ചൈനയാണ് തൊട്ടു പിന്നിൽ. 2023-24 വർഷവുമായി താരതമ്യം ചെയ്യുമ്പോൾ യുഎസിലെ ചൈനീസ് വിദ്യാർഥികളുടെ എണ്ണം 25 ൽ നാലു ശതമാനം കുറഞ്ഞു. 2023-24നെ അപേക്ഷിച്ച് ഇന്ത്യൻ വിദ്യാർഥികളുടെ എണ്ണം 25ൽ നാലു ശതമാനം കുറഞ്ഞു. 2023-24 നെ അപേക്ഷിച്ച് ഇന്ത്യൻ വിദ്യാർഥികളുടെ ബിരുദാനന്തര തലത്തിൽ 9.5 ശതമാനം കുറഞ്ഞു. വിദ്യാർഥികളുടെ എണ്ണം 1.97 ലക്ഷത്തിൽ നിന്ന് 1.78 ലക്ഷമായി താണു.