അമെരിക്കയിൽ എണ്ണ ഉൽപാദനം നിലവിൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിൽ
file photo
പശ്ചിമേഷ്യയിലെ യുദ്ധത്തെ തുടർന്ന് എണ്ണ കയറ്റുമതിയിൽ നേട്ടവുമായി അമെരിക്ക. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ആദ്യമായി അമെരിക്ക ഇറക്കുമതി ചെയ്യുന്നതിനേക്കാൾ കൂടുതൽ എണ്ണ കയറ്റുമതി ചെയ്യുന്ന രാജ്യമായി മാറി. അമെരിക്കയിൽ എണ്ണ ഉൽപാദനം നിലവിൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിലാണ് ഇപ്പോൾ.
രാജ്യത്തിന് ആഭ്യന്തര ആവശ്യങ്ങൾ നിറവേറ്റാനും ബാക്കി എണ്ണ കയറ്റുമതി ചെയ്യാനും അമെരിക്കയ്ക്ക് ഇത് കരുത്തേകുന്നു. ടെക്സസിലെ പേർമിയൻ ബേസിൻ മേഖലയിലടക്കം എണ്ണ ഉൽപാദനം ഉയർന്നതാണ് കാരണം. ഇറാനും അമെരിക്കയും തമ്മിലെ ചർച്ചകൾ സമാധാനത്തിലേയ്ക്ക് എത്തിയിട്ടില്ലാത്തതിനാൽ ഹോർമൂസ് കടലിടുക്കിലെ പ്രതിസന്ധിക്ക് പരിഹാരമായിട്ടില്ല.
ലോകത്തിലെ ക്രൂഡ് ഓയിലിന്‍റെ ഏകദേശം അഞ്ചിലൊന്ന് ഭാഗവും ഈ കടലിടുക്കിലൂടെയാണ് കടന്നു പോകുന്നത്. ഈ സാഹചര്യത്തിൽ അമെരിക്ക എണ്ണ ഉൽപാദനം വർധിപ്പിച്ചത് ആഗോള വിപണിക്ക് സഹായവും അമെരിക്കയ്ക്ക് സാമ്പത്തികമായി നേട്ടവുമാണ്.ആഗോള വിപണിയിലെ കുറവ് നികത്താൻ യുഎസിന് വൻ തോതിൽ എണ്ണ കയറ്റുമതി ചെയ്യേണ്ടി വരും. എണ്ണ വിലയിലെ വർധന ലോകരാഷ്ട്രങ്ങളെ കടുത്ത പ്രതിസന്ധിയിലേയ്ക്കാണ് തള്ളി വിട്ടത്.
പണപ്പെരുപ്പം വർധിക്കുകയും സാമ്പത്തിക വളർച്ചയെ പിന്നോട്ടു വലിക്കുകയും ചെയ്ത സാഹചര്യം ആയതിനാൽ തന്നെ അമെരിക്കയെ സംബന്ധിച്ച് ഊർജ വിപണിയിൽ കൂടുതൽ സ്വാധീനം നേടാനും ഇത് സഹായിക്കും. നെതർലൻഡ്സ്, ജപ്പാൻ, ജർമനി, ദക്ഷിണ കൊറിയ തുടങ്ങിയ രാജ്യങ്ങളാമ് അമെരിക്കയിൽ നിന്ന് കൂടുതലായി എണ്ണ വാങ്ങുന്നത്. തുർക്കിയിലേയ്ക്കും അമെരിക്കയിൽ നിന്ന് എണ്ണയുമായി കപ്പൽ പോയെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.