ഹോർമൂസ് കടലിടുക്കിൽ ഇറാന്‍റെ പട്രോളിങ് ശക്തം
ഇറാനിലേക്ക് പോകുന്ന കപ്പലുകളെ അമേരിക്കൻ യുദ്ധവിമാനങ്ങൾ മിസൈലയച്ച് തകർക്കുന്ന സാഹചര്യത്തിലാണ് തങ്ങളുടെ അനുമതിയോടെ മാത്രമേ കപ്പലുകൾക്ക് ഈ പാതയിലൂടെ കടന്നുപോകാനാകൂ എന്ന് ഇറാൻ പ്രഖ്യാപിച്ചിരിക്കുന്നത്
ടെഹ്റാൻ: അമെരിക്കയുടെ കടുത്ത നാവിക ഉപരേോധത്തിനും മിസൈൽ ആക്രമണ ഭീഷണികൾക്കും ഇടയിൽ തന്ത്രപ്രധാനമായ ഹോർമൂസ് കടലിടുക്കിൽ പൂർണ നിയന്ത്രണം അവകാശപ്പെട്ട് ഇറാന്‍റെ ഐആർജിസി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ എണ്ണക്കപ്പലുകളും കണ്ടെയ്നറുകളും ഉൾപ്പടെ 28 വാണിജ്യക്കപ്പലുകൾ ഐആർജിസിയുടെ പൂർണ ഏകോപനത്തിലും സുരക്ഷയിലുമാണ് ഹോർമൂസ് കടലിടുക്ക് കടന്നുപോയതെന്ന് ഇറാൻ സൈന്യം വ്യക്തമാക്കി.
ഇറാന്‍റെ അർധ ഔദ്യോഗിക വാർത്താ ഏജൻസിയായ ഫാർസ് പുറത്തു വിട്ട പ്രസ്താവനയിലാണ് സൈന്യം തങ്ങളുടെ അധികാരം വ്യക്തമാക്കിയത്.
“ഹോർമൂസ് കടലിടുക്കിന്‍റെ സുരക്ഷാ മേൽനോട്ടവും ബുദ്ധിപരമായ നിയന്ത്രണവും അതീവ ദൃഢതയോടും ആധികാരികതയോടും കൂടി രാജ്യം തുടർച്ചയായി നിർവഹിച്ചുവരികയാണ്.” ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് വ്യക്തമാക്കി.
ഇറാനിലേക്ക് പോകുന്ന കപ്പലുകളെ അമേരിക്കൻ യുദ്ധവിമാനങ്ങൾ മിസൈലയച്ച് തകർക്കുന്ന സാഹചര്യത്തിലാണ് തങ്ങളുടെ അനുമതിയോടെ മാത്രമേ കപ്പലുകൾക്ക് ഈ പാതയിലൂടെ കടന്നുപോകാനാകൂ എന്ന് ഇറാൻ പ്രഖ്യാപിച്ചിരിക്കുന്നത്. ഹോർമൂസ് കടലിടുക്ക് തങ്ങളുടെ ഏറ്റവും വലിയ പ്രതിരോധ ആയുധമാണെന്ന് വിശ്വസിക്കുന്ന ഇറാൻ, മേഖലയിലെ കപ്പൽ ഗതാഗതം തടസപ്പെടുത്താൻ അമേരിക്കയെ അനുവദിക്കില്ലെന്ന ശക്തമായ സന്ദേശമാണ് ഇതിലൂടെ നൽകുന്നത്.