ജപ്പാനിൽ ചെറു സുനാമി; തീരപ്രദേശത്ത് നിന്ന് ജനങ്ങളെ ഒഴിപ്പിച്ചു
ടോക്കിയോ: ജപ്പാനിൽ ഭൂചലനത്തിനു പിന്നാലെ ചെറിയ സുനാമിയുണ്ടായതായി റിപ്പോർട്ട്. 80 സെന്‍റീമീറ്ററോളം ഉയരത്തിലാണ് ഇവാത്തെയിലെ കുജിയിൽ സുനാമി ആഞ്ഞടിച്ചത്. ഇവാട്ടൈ , ഹൊക്കൈഡോ പ്രവിശ്യകളിലാണ് 7.4 തീവ്രതയിലുള്ള ഭൂചലനമുണ്ടായത്. ഇതേത്തുടർന്ന് പ്രദേശത്ത് 10 അടിയോളം ഉയരത്തിൽ സുനാമി ഉണ്ടാകാൻ സാധ്യതയുള്ളതായി കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിരുന്നു. ഭൂചലനം ഉണ്ടായി 40 മിനിറ്റിനു ശേഷമാണ് 80 സെന്‍റീമീറ്റർ ഉയരത്തിൽ സുനാമി ആഞ്ഞടിച്ചത്.
തീരപ്രദേശങ്ങളിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചതായി അധികൃതർ വ്യക്തമാക്കി. സുനാമി ഇനിയും ആഞ്ഞടിക്കാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്‍റെ പ്രവചനം. ജാഗ്രതാ നിർദേശം പിൻവലിക്കുന്നതു വരെ കരുതിയിരിക്കാൻ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
സുനാമിയിൽ ആളപായമോ പരുക്കോ ഉണ്ടായിട്ടുണ്ടോയെന്ന് വ്യക്തമല്ല. തീരദേശ വാസികളോട് ഉയർന്ന പ്രദേശങ്ങളിലേക്ക് മാറിത്താമസിക്കാൻ നിർദേശം നൽകിയിട്ടുണ്ട്.
2011 മാർച്ച് 11ന് വടക്കൻ ജപ്പാനിലുണ്ടായ സുനാമിയിൽ 22,000 പേർ കൊല്ലപ്പെട്ടിരുന്നു. 9.0 തീവ്രതയിലുണ്ടായ ഭൂചലനത്തിനു പിന്നാലെയാണ് അന്ന് സുനാമിയുണ്ടായത്.