ബെഞ്ചമിൻ നെതന്യാഹു
file images
ടെൽ അവീവ്: വംശഹത്യയാരോപിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനും മന്ത്രിമാർക്കുമെതിരേ തുർക്കി പുറപ്പെടുവിച്ച അറസ്റ്റു വാറന്‍റിനെ പുച്ഛിച്ച് തള്ളി ഇസ്രയേൽ. സ്വേച്ഛാധിപതിയുടെ ഏറ്റവും വലിയ പിആർ സ്റ്റണ്ട് എന്നാണ് ഇതിനെ ഇസ്രയേൽ വിശേഷിപ്പിച്ചത്. ആരോപണങ്ങളെ പുച്ഛത്തോടെ തള്ളിക്കളയുന്നുവെന്നും ഇസ്രയേൽ പുറത്തിറക്കിയ മറുപടി പ്രസ്താവനയിൽ പറയുന്നു.
നെതന്യാഹു ഉൾപ്പെടെ 37 പേരെ പ്രതിചേർത്താണ് തുർക്കി അറസ്റ്റു വാറന്‍റ് പുറപ്പെടുവിച്ചത്. ഇസ്രയേല്‍ ഗാസയില്‍ നടത്തിയ വംശഹത്യയുടെയും മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങള്‍ക്ക് ഉത്തരവാദികളായവര്‍ മറുപടി പറയണമെന്നും അവരോട് വിട്ടുവീഴ്ചയില്ലെന്നും തുർക്കി വ്യക്തമാക്കുന്നു.
അതേസമയം, നെതന്യാഹുവിനെതിരേ അറസ്റ്റ് വാറന്‍റ് പുറപ്പെടുവിച്ച തുര്‍ക്കിയുടെ നടപടിയെ ഹമാസ് സ്വാഗതം ചെയ്തു. അടിച്ചമര്‍ത്തപ്പെട്ട പലസ്തീന്‍ ജനതയ്ക്ക് വേണ്ടി നീതി, മനുഷ്യത്വം, സാഹോദര്യം എന്നീ മൂല്യങ്ങളില്‍ പ്രതിജ്ഞാബദ്ധരായ തുര്‍ക്കിയുടെ നടപടി പ്രശംസനീയമാണെന്നും ഹമാസ് പ്രതികരിച്ചു.