കാഴ്ചയില്ലാത്ത നായയെ പൊലീസുകാരൻ വെടിവച്ചു കൊന്നു; 4.4 കോടി രൂപ നഷ്ടപരിഹാരം വിധിച്ച് കോടതി
വാഷിങ്ടൺ: യുഎസിൽ നായയെ പൊലീസ് വെടിവെച്ചു കൊന്ന സംഭവത്തിൽ 5 ലക്ഷം ഡോളർ (4.4 കോടി) നഷ്ടപരിഹാരം വിധിച്ച് കോടതി. യുഎസ് സിറ്റിയോടാണ് നായയുടെ ഉടമയ്ക്ക് നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവിട്ടത്. ബധിരനും അന്ധനുമായ ടെഡി എന്ന അഞ്ച് വയസുള്ള ഷിഹ് സൂവിനെ 2024 മേയ് മാസത്തിലാണ് പൊലീസ് ഉദ്യോഗസ്ഥൻ വെടിവച്ചു കൊന്നത്.
നായ യാതൊരു ഭീഷണിയും ഉയർത്താതിരുന്നിട്ടും പൊലീസ് ഉദ്യോഗസ്ഥൻ മാരകമായി കൊലപ്പെടുത്തിയെന്ന് വ്യക്തമായതോടെയാണ് കോടതി നഷ്ടപരിഹാരം വിധിച്ചത്. എന്നാലിത് നൽകാൻ യുഎസ് സിറ്റി വിസമ്മതിച്ചു.
നായയെ കൊലപ്പെടുത്തുന്ന വീഡിയോ വൈറലായതോടെ സോഷ്യൽ മീഡിയയിൽ കടുത്ത രോഷം ഉയർന്നു. പൊലീസുകാരന്‍റെ ബോഡിക്യാമിൽ പകർത്തിയ വീഡിയോയിൽ, ഒരു വലിയ പുൽത്തകിടിയിൽ നായ ചുറ്റിത്തിരിയുന്നത് കാണാം. പൊലീസുകാരൻ അതിനെ പിടിക്കാൻ ശ്രമിച്ചെങ്കിലും അയാൾക്കതിന് കഴിഞ്ഞില്ല. പെട്ടെന്ന്, ഒരു വെടിശബ്ദം കേൾക്കുന്നു, പിന്നാലെ നായയുടെ നിലവിളിയും കേൾക്കാം. ഇതാണ് വീഡിയോയിൽ ഉണ്ടായിരുന്നത്.
ടെഡി ഒരു തെരുവ് നായയാണെന്ന് കരുതിയാണ് താൻ അങ്ങനെ ചെയ്തതെന്ന് നായയെ വെടിവച്ച പൊലീസുകാരൻ അവകാശപ്പെടുന്നു. അവിടെ അടുത്ത് താമസിക്കുന്ന ഒരാളാണ് നായയെ കണ്ടപ്പോൾ പൊലീസിനെ വിളിച്ചത്. പൊലീസ് നായയെ അതിന്‍റെ ഉടമയുടെ അടുത്ത് എത്തിക്കും എന്ന് കരുതിയാണ് പൊലീസിനെ വിളിച്ചത്. എന്നാൽ, അയാൾ നായയ്ക്ക് നേരെ വെടിയുതിർക്കുകയായിരുന്നുവെന്നും ടെഡി എല്ലാവരോടും നന്നായി ഇണങ്ങുന്ന ഒരു പാവം നായയായിരുന്നുവെന്നും ഉടമ വ്യക്തമാക്കി.