വിദേശ വിദ്യാർഥികളുടെ വിസ നിയമം കടുപ്പിച്ച് യുഎസ്; ആശങ്കയിൽ ഇന്ത്യക്കാർ
വാഷിങ്ടൺ: വിസ നിയമം കടുപ്പിച്ച് യുഎസ്. വിദേശ വിദ്യാർഥികൾ, മാധ്യമപ്രവർത്തകർ എക്സ്ചേഞ്ച് സന്ദർശകർ എന്നിവർക്ക് സർക്കാരിന്‍റെ നിരീക്ഷണമില്ലാതെ തന്നെ രാജ്യത്ത് അനിശ്ചിത കാലം തുടരാൻ അനുമതി നൽകുന്ന പതിറ്റാണ്ടുകൾ പഴക്കമുള്ള നിയമമാണ് മാറ്റിയിരിക്കുന്നത്. ഇന്ത്യക്കാരെ ഈ മാറ്റം വലിയ തോതിൽ ബാധിക്കും. പുതിയ നിയമം പ്രകാരം എഫ്,ജെ, ഐ വിഭാഗങ്ങളിൽ പെടുന്ന നോൺ ഇമിഗ്രന്‍റ് വിസ ഉള്ളവർക്ക് ഒരു നിശ്ചിത കാലം രാജ്യത്ത് തുടരാമെന്നാണ് ഹോംലാൻഡ് സെക്യൂരിറ്റി ഡിപ്പാർട്മെന്‍റ് പ്രസ്താവനയിൽ വ്യക്തമാക്കിയിരിക്കുന്നത്. എഫ് കാറ്റഗറിയിൽ വിദ്യാർഥികളും ജെ കാറ്റഗറിയിൽ എക്സ്ചേഞ്ച് സന്ദർശകരും ഐ കാറ്റഗറിയിൽ മാധ്യമപ്രവർത്തകരും ആണ് ഉൾപ്പെടുന്നത്.
വിദ്യാർഥികൾ ബിരുദം പൂർത്തിയാക്കി 30 ദിവസത്തിനകം തിരിച്ചു പോകുകയോ, സ്കൂളിൽ നിന്ന് മാറുകയോ സ്റ്റാറ്റസ് മാറ്റുകയോ ചെയ്യണമെന്നും വ്യക്തമാക്കിയിട്ടുണ്ട്. മുൻപ് 60 ദിവസമായിരുന്നു കാല പരിധി.
നിലവിൽ വിദ്യാഭ്യാസ വിസ വിദ്യാഭ്യാസം പൂർത്തിയാക്കുന്നതു വരെ മാത്രമേ ലഭിക്കുകയുള്ളൂ. ഓപ്ഷണൽ പ്രാക്റ്റിക്കൽ ട്രെയിനിങ് വഴി ബിരുദം നേടിയ ശേഷം 3 വർഷം വരെ രാജ്യത്ത് തുടരാം.
മാധ്യമപ്രവർത്തകർക്ക് 240 ദിവസം വരെ രാജ്യത്ത് തുടരാം. ചൈനീസ് പൗരന്മാർ ആണെങ്കിൽ 90 ദിവസം വരെയാണ് അനുവദിച്ചിരിക്കുന്നത്. മുൻപ് നിശ്ചിത കാലഘട്ടം നിയമത്തിൽ പ്രതിപാദിക്കാത്തതിനാൽ വർഷങ്ങളോളം തുടരാൻ കഴിയുമായിരുന്നു.
പതിറ്റാണ്ടുകളോളമായി വിദേശ വിദ്യാർഥികൾ യുഎസിൽ അനിശ്ചിതകാലത്തോളം തുടരുകയാണെന്നും അതു കുടിയേറ്റ നിയമത്തെ ചൂഷണം ചെയ്യുന്നതാണെന്നും ഡിഎച്ച് സെക്രട്ടറി മാർക്വെയ്ൻ മുള്ളിൻ പറയുന്നു. അതു കൊണ്ടു തന്നെ വിദ്യാർഥികൾ പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുക. പഠനം പൂർത്തിയാക്കിയാൽ സ്വന്തം നാട്ടിലേക്ക് തിരിച്ചു പോകുക എന്നും പ്രസ്താവനയിലുണ്ട്.