യുക്രെയ്നിൽ ആക്രമണം നടത്തരുതെന്ന ആവശ്യം റഷ്യ അംഗീകരിച്ചു : ട്രംപ്
file photo
വാഷിങ്ടൺ: യുക്രെയ്നിൽ താൽക്കാലികമായി ആക്രമണം നിർത്തിവയ്ക്കണമെന്നുള്ള തന്‍റെ ആവശ്യം റഷ്യൻ പ്രസിഡന്‍റ് വ്ലാഡിമിർ പുടിൻ അംഗീകരിച്ചതായി യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. കഴിഞ്ഞ ദിവസം ക്യാബിനറ്റ് യോഗത്തിൽ സംസാരിക്കുന്നതിനിടെയാണ് പുടിൻ തന്‍റെ അഭ്യർഥന അംഗീകരിച്ചതെന്ന് ട്രംപ് പറഞ്ഞു. യൂറോപ്പിലെ കൊടും തണുപ്പ് കണക്കിലെടുത്താണ് ട്രംപ് അഭ്യർഥന നടത്തിയത്. എന്നാൽ റഷ്യ ഈ വിഷയത്തിൽ സ്ഥിരീകരണം നൽകിയിട്ടില്ല. കടുത്ത തണുപ്പിനിടെയും യുക്രെയ്നിന്‍റെ ഊർജ്ജ അടിസ്ഥാന സൗകര്യങ്ങളെ ലക്ഷ്യമിട്ട് റഷ്യ ആക്രമണം നടത്തുന്നത് തുടരുകയാണ്.
മേഖലയിലെ അതിശൈത്യം കണക്കിലെടുത്ത് കീവിലും സമീപ നഗരങ്ങളിലും ആക്രമണം നടത്തുന്നത് ഒരാഴ്ചത്തേയ്ക്ക് നിർത്തി വയ്ക്കണമെന്ന് താൻ പുടിനോട് നേരിട്ട് അഭ്യർഥിച്ചതിനെ തുടർന്ന് അദ്ദേഹം അതു സമ്മതിച്ചു എന്നാണ് ട്രംപ് പറയുന്നത്. പുടിനെ വിളിച്ച് ഒരു ഫോൺകോൾ പാഴാക്കേണ്ടെന്നും അത് നടക്കാൻ പോകുന്നില്ലെന്നും പലരും പറഞ്ഞെങ്കിലും തന്‍റെ ഫോൺകോളിന് പുടിൻ യുക്തമായ തീരുമാനമെടുത്തു എന്നും യുഎസ് പ്രസിഡന്‍റ് പറഞ്ഞു. ഇത് അപ്രതീക്ഷിതമായ ഒരു വെടിനിർത്തൽ കരാറാണെന്നും ട്രംപ് വിശേഷിപ്പിച്ചു.