ബഹ്റിനിൽ അപായ സൈറൺ: ജനങ്ങൾക്ക് ജാഗ്രതാ നിർദേശം
അബുദാബി: അമെരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം വീണ്ടും രൂക്ഷമായി തുടരുന്നതിനിടെ ബഹ്റിനിലെ ജനങ്ങൾക്ക് ജാഗ്രതാ നിർദേശം നൽകി ഭരണകൂടം. ബഹ്റിനിൽ പുലർച്ചെ രണ്ടു തവണ അപായ സൈറൺ മുഴങ്ങിയതിനു പിന്നാലെയാണ് അധികൃതർ ജാഗ്രതാ നിർദേശം നൽകിയത്. ജനങ്ങളോട് ജാഗ്രത പാലിക്കാനും അടുത്തുള്ള സുരക്ഷിത സ്ഥലത്തേയ്ക്കു മാറാനും ഭരണകൂടം നിർദേശിച്ചു. അതേ സമയം രാജ്യത്തിനു നേരെയുണ്ടായ മിസൈൽ, ഡ്രോൺ ആക്രമണങ്ങളെ തങ്ങളുടെ വ്യോമപ്രതിരോധ സംവിധാനം വിജയകരമായി പ്രതിരോധിച്ചതായി കുവൈറ്റ് സൈന്യം അറിയിച്ചു. ആക്രമണങ്ങളെ തടയുന്നതിനിടയിൽ കേൾക്കുന്ന സ്ഫോടന ശബ്ദങ്ങളിൽ ജനങ്ങൾ പരിഭ്രാന്തരാകരുതെന്നും സുരക്ഷാ നിർദേശങ്ങൾ കൃത്യമായി പാലിക്കണമെന്നും കുവൈറ്റ് അധികൃതർ വ്യക്തമാക്കി.
ഇതിനിടെ ഇറാൻ ആക്രമണങ്ങളിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജാഗ്രത പാലിക്കണമെന്നും ഖത്തർ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ജനങ്ങളോട് ശാന്തരായിരിക്കാനും തൊട്ടടുത്തുള്ള സുരക്ഷിത കേന്ദ്രങ്ങളിലേയ്ക്ക് മാറാനും അധികൃതർ നിർദേശിച്ചു.
ജനങ്ങൾ വിവരങ്ങൾക്കായി ഔദ്യോഗിക ഉറവിടങ്ങളെ മാത്രമേ ആശ്രയിക്കാവൂ എന്നും തെറ്റായ വിവരങ്ങളും സ്ഥിരീകരിക്കാത്ത ഫോട്ടോകളും വീഡിയോകളും പങ്കിടരുതെന്നും നിർദേശമുണ്ട്.
സുരക്ഷാ വിഭാഗം അതീവ ജാഗ്രത പാലിക്കുകയും പൊതു സുരക്ഷ ഉറപ്പാക്കാനും സേവനങ്ങൾക്കുമായി 24 മണിക്കൂറും പ്രവർത്തിക്കുന്നതായും മന്ത്രാലയം കൂട്ടിച്ചേർത്തു. ആക്രമണങ്ങളിൽ ഒരു കുട്ടിക്ക് പരിക്കേറ്റതായും ആവശ്യമായ വൈദ്യ ചികിത്സ ലഭിക്കുന്നുണ്ടെന്നും മന്ത്രാലയം അറിയിച്ചു.