അതിശൈത്യത്തിൽ വൈദ്യുതി തടസം നേരിട്ട് ലക്ഷങ്ങൾ
file photo
വാഷിങ്ടൺ: യുഎസിന്‍റെ തെക്കൻ സംസ്ഥാനങ്ങളിൽ ഭീകരമായ ശൈത്യക്കൊടുങ്കാറ്റിലെ മരണം 85 ആയതായി റിപ്പോർട്ടുകൾ. അതിശൈത്യം തുടരുന്ന സാഹചര്യത്തിൽ മരണ നിരക്ക് ഇനിയും കൂടുമെന്നാണ് സൂചന. ശീതക്കൊടുങ്കാറ്റിനെ തുടർന്ന് താറുമാറായ ടെക്സസ് മുതൽ ടെന്നസി വരെയുള്ള വൈദ്യുതി ബന്ധം പൂർണമായി പുന: സ്ഥാപിക്കാനുള്ള നടപടികൾ തുടരുന്നു.
ഇതു വരെ 85 മരണങ്ങൾ ഉണ്ടായതായി അസോസിയേറ്റ് പ്രസ് റിപ്പോർട്ട് ചെയ്യുന്നു. അതിശൈത്യത്തെ തുടർന്നുള്ള മരണങ്ങൾ, ഹൈപ്പോഥെർമിയ, കാർബൺ മോണോക്സൈഡ് വിഷബാധ, മഞ്ഞു പാളികളിൽ കാറുകൾ തെന്നിമറിഞ്ഞുള്ള അപകടങ്ങൾ എന്നിവയിലൂടെയാണ് മരണങ്ങൾ ഉണ്ടായിട്ടുള്ളത്.
മിസിസിപ്പിയിൽ വ്യാഴാഴ്ച നാലു മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. ഇതോടെ കഠിനമായ ശൈത്യകാല കാലാവസ്ഥ കാരണം ഇവിടെ ആകെ മരണ സംഖ്യ 14 ആയതായി ഗവർണറുടെ ഓഫീസ് അറിയിച്ചു. വ്യാപകമായ വൈദ്യുതി തടസം തുടരുന്നു. സംസ്ഥാനത്തുടനീളം 93,000-ത്തിലധികം ഉപഭോക്താക്കള്‍ക്ക് വൈദ്യുതിയില്ല. ഈ ആഴ്ച വൈദ്യുതി ബന്ധം പൂര്‍ണതോതില്‍ പുനഃസ്ഥാപിക്കാന്‍ കഴിഞ്ഞേക്കില്ലെന്നാണ് നാഷ്വില്ലയിലെ ഉദ്യോഗസ്ഥര്‍ അറിയിച്ചിരിക്കുന്നത്.
ഇക്കഴിഞ്ഞ ദിവസമാണ് നാഷ്വില്ലയിൽ കാർബൺ മോണോക്സൈഡ് ശ്വസിച്ച് 46 പേർ ആശുപത്രിയിലായതും ചിലർ കൊല്ലപ്പെട്ടതും.ലൂസിയാനയില്‍ വ്യാഴാഴ്ച ശൈത്യകാല കൊടുങ്കാറ്റില്‍ ഒന്‍പതാമത്തെ മരണം റിപ്പോര്‍ട്ട് ചെയ്തു. ഹൈപ്പോഥെര്‍മിയ ബാധിച്ച് 74 വയസ്സുള്ള ഒരാള്‍ മരിച്ചതായി സംസ്ഥാന ആരോഗ്യ വകുപ്പ് അറിയിച്ചു.
ടെക്‌സാസില്‍ ശൈത്യകാല കൊടുങ്കാ റ്റുമായി ബന്ധപ്പെട്ട നിരവധി മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കാര്‍ മഞ്ഞുപാളിയില്‍ തെന്നി മരത്തില്‍ ഇടിച്ച് രണ്ട് കൗമാരക്കാരായ പെണ്‍കുട്ടികള്‍ മരിച്ചു, അധികൃതര്‍ പറഞ്ഞു. ന്യൂയോര്‍ക്ക് സിറ്റിയില്‍ ഇതുവരെ 10 മരണം റിപ്പോര്‍ട്ട് ചെയ്തതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.