ടി. എന്‍ കൃഷ്ണന്‍കുട്ടി

 
Special Story

ഇനി സ്മരണയുടെ ഫ്രെയിമില്‍

ആ വീടിന്‍റെ ചുവരില്‍, കറുത്ത ബോര്‍ഡിലെ ടി. എന്‍. കൃഷ്ണന്‍കുട്ടി എന്നെഴുതിയ വെളുത്ത അക്ഷരങ്ങള്‍ക്കു പിന്നില്‍ ഭൂതകാലത്തിന്‍റെ പ്രൗഢി നിറയുന്ന കഥകളുണ്ടാകുമെന്ന് ഉറപ്പായിരുന്നു

MV Desk

മലയാള സിനിമയുടെ ആള്‍ക്കൂട്ടങ്ങളിലോ ആഘോഷക്കൂട്ടങ്ങളിലോ അഭ്രപാളിയിലെ രേഖപ്പെടുത്തലുകളുടെ അവകാശവാദങ്ങളുമായി പ്രത്യക്ഷപ്പെടാത്ത ഛായാഗ്രാഹകന്‍ ടി. എന്‍. കൃഷ്ണന്‍കുട്ടി തൊണ്ണൂറ്റിയാറാം വയസില്‍ വിടവാങ്ങുന്നു. കറുപ്പിലും വെളുപ്പിലും നിറമുള്ള കഥയുടെ ദൃശ്യഭാഷ ചമച്ച ആ ജീവിതത്തിലേക്ക്...

അനൂപ് കെ. മോഹന്‍

വര്‍ഷങ്ങള്‍ക്കു മുമ്പ് ഗുരുതുല്യര്‍ക്ക് മലയാള സിനിമ പ്രണാമം അര്‍പ്പിക്കുന്ന വേദി. സംഗീതസംവിധായകന്‍ ബോംബെ രവിക്കും, അഭിനേത്രി സുകുമാരിക്കും പിന്നാലെ വേദിയിലേക്കൊരു മെലിഞ്ഞ മനുഷ്യന്‍ കയറിവന്നു. ഛായാഗ്രാഹകന്‍ കൃഷ്ണന്‍കുട്ടി എന്ന പേര് അനൗണ്‍സ് ചെയ്തതിനു തൊട്ടു പിന്നാലെ, പ്രത്യേകിച്ച് അവകാശവാദങ്ങളില്ലാതെ, ഭൂതകാലത്തിന്‍റെ നേട്ടങ്ങളെ കാവടിയാക്കി ആടാതെ വിനയാന്വിതനായി, ആ പുരസ്‌കാരം ചെറുപുഞ്ചിരിയോടെ സ്വീകരിച്ച് ഭൂതകാലങ്ങളിലെ ആ ഛായാഗ്രാഹകന്‍ നിശബ്ദം വേദിവിട്ടു. കറുപ്പിലും വെളുപ്പിലും, ജീവിതം തെളിഞ്ഞ ഒരു പ്രാചീനകാലത്തിന്‍റെ അഭ്രകാഴ്ചകളെ ആദ്യം കണ്ട ക്യാമറാമാന്‍. ഒരിക്കല്‍ മലയാള സിനിമ ആഘോഷിച്ച കുറേ ചിത്രങ്ങള്‍ ക്യാമറയില്‍ പകര്‍ത്തിയ വ്യക്തി. ആ അന്വേഷണം അവസാനിച്ചത് ആലപ്പുഴ ജില്ലയിലെ പൂന്തോപ്പ് വാര്‍ഡ് എന്ന പഞ്ചാരമണല്‍ നിറഞ്ഞ ഒരു വീടിന്‍റെ പൂമുഖത്തായിരുന്നു.

ആ വീടിന്‍റെ ചുവരില്‍, കറുത്ത ബോര്‍ഡിലെ ടി. എന്‍. കൃഷ്ണന്‍കുട്ടി എന്നെഴുതിയ വെളുത്ത അക്ഷരങ്ങള്‍ക്കു പിന്നില്‍ ഭൂതകാലത്തിന്‍റെ പ്രൗഢി നിറയുന്ന കഥകളുണ്ടാകുമെന്ന് ഉറപ്പായിരുന്നു. നൃത്തം പഠിക്കാന്‍ പോയ ചെറുമകള്‍ മറന്നുവച്ച ചിലങ്ക കൊടുക്കാന്‍ പോയ ആ അപ്പൂപ്പനെ കുറച്ചു നേരം കാത്തിരുന്നു. അല്‍പ്പം കഴിഞ്ഞപ്പോള്‍ ഒരു സൈക്കിളില്‍ നിറചിരിയോടെ വീട്ടുമുറ്റത്തേക്കു കൃഷ്ണന്‍കുട്ടിയെത്തി.

കുഞ്ചാക്കോയോടൊപ്പം.

ക്യാമറയ്ക്കു പിന്നില്‍ നിന്ന്, അദ്ദേഹം ആദ്യം കണ്ട കാഴ്ചകളാണ്, പിന്നീടു ബ്ലാക്ക് ആന്‍ഡ് വൈറ്റ് സിനിമയായി, ഇരുട്ടു നിറയുന്ന കൊട്ടകയിലെ തൂണുകളും പിന്നിട്ട് കറുപ്പിലും വെളുപ്പിലും സ്‌ക്രീനില്‍ പതിഞ്ഞത്, മലയാളി ചിരിച്ചത്, കരഞ്ഞത്, അമ്പരന്നത്. കൃഷ്ണന്‍കുട്ടി ക്യാമറയില്‍ പകര്‍ത്തിയ താരങ്ങളെയാണ് ആരാധിച്ചത്. സഹായത്തിനു സാങ്കേതികവിദ്യയില്ലായിരുന്ന കാലത്ത് ദൃശ്യഭാഷയിലൂടെ അത്ഭുതങ്ങള്‍ വിരിയിച്ച ഛായാഗ്രാഹകന്‍.

അപ്രന്‍റിസെന്നും അസിസ്റ്റന്‍റെന്നുമൊക്കെയുള്ള വിശേഷണങ്ങളോടെ പരിശീലനത്തിന്‍റെ കഠിനകാലം താണ്ടുമ്പോള്‍ കരസ്ഥമാക്കിയ അനുഭവപാഠങ്ങളുടെ കരുത്ത്, അതായിരുന്നു കൃഷ്ണന്‍കുട്ടി ഉള്‍പ്പെടുന്ന തലമുറയുടെ കൈമുതല്‍, അതുമാത്രം.

മങ്കൊമ്പ് ഗോപാലകൃഷ്ണന്‍, ഹരിഹരന്‍ എന്നിവരോടൊപ്പം

പശ്ചാത്തലത്തില്‍ അവാര്‍ഡ് ശില്‍പ്പങ്ങളുടെ അതിപ്രസരമില്ല. വീടിനകത്തെ കസേരയിലിരുന്നു കൃഷ്ണന്‍കുട്ടി പറഞ്ഞുതുടങ്ങി. അനുഭവങ്ങളുടെ അഭ്രപാളിയില്‍ സിനിമ നിറഞ്ഞു നിന്ന ഭൂതകാലത്തിലേക്ക് ഒരിക്കല്‍ക്കൂടി കൃഷ്ണന്‍കുട്ടി ക്യാമറ തിരിച്ചുവച്ചു. അല്‍പ്പനേരം നിശബ്ദത....

സ്‌കൂള്‍ കാലഘട്ടം. സുഹൃത്ത് ആന്റണിയുടെ ബോക്‌സ് ക്യാമറ, കൃഷ്ണന്‍കുട്ടിക്കൊരു അത്ഭുതമായിരുന്നു. ക്യാമറയുടെ ചതുരക്കാഴ്ചകള്‍ കണ്ടു, സുഹൃത്തിന്‍റെ ക്യാമറയില്‍ ചിത്രങ്ങളെടുത്തു. ജീവിതനിയോഗം തിരിച്ചറിയും മുന്‍പ് ആദ്യതാല്‍പ്പര്യത്തിന്‍റെ സൂചനകള്‍. മകന്‍റെ ക്യാമറയിലുള്ള താല്‍പ്പര്യം കൃഷ്ണന്‍കുട്ടിയുടെ അച്ഛന്‍ തിരിച്ചറിഞ്ഞു. അച്ഛന്‍റെ സുഹൃത്തായിരുന്ന, ഉദയാ സ്റ്റുഡിയോ ഉടമ കുഞ്ചാക്കോയോട് മകനെക്കുറിച്ചു പറഞ്ഞു. കൃഷ്ണന്‍കുട്ടി ഉദയായിലെത്തി.

എന്‍റെ ഗ്രാമം എന്ന സിനിമയുടെ ചിത്രീകരണവേളയില്‍ ശ്രീമൂലനഗരം വിജയന്‍, ശ്രീമൂലനഗരം മോഹന്‍, ടി. കെ. വാസുദേവന്‍ തുടങ്ങിയവരോടൊപ്പം

1949ല്‍ ഉദയ നിര്‍മിച്ച വെള്ളിനക്ഷത്രമായിരുന്നു ആദ്യചിത്രം. ക്യാമറ ശിവറാംസിങ്. കൃഷ്ണന്‍കുട്ടിയുടെ റോള്‍ അപ്രന്റിസ്. ഏറിയപങ്കും സ്റ്റുഡിയോയില്‍ത്തന്നെ ചിത്രീകരണം. ഒരാഴ്ച മാത്രമായിരുന്നു ഔട്ട് ഡോര്‍ ചിത്രീകരണം. പിന്നെയങ്ങോട്ട് സിനിമയുടെ നാളുകള്‍....നല്ല തങ്ക, വിശപ്പിന്‍റെ വിളി, ശശിധരന്‍. ഒടുവില്‍ അന്‍പതുകളില്‍ കിടപ്പാടം എന്ന ചിത്രം, അതോടുകൂടി ഉദയാ സ്റ്റുഡിയോ പൂട്ടി. ഉദയയോടു ചേര്‍ന്നു നിന്ന കൃഷ്ണന്‍കുട്ടിയുടെ കലാജീവിതം അവസാനിച്ചില്ല.

തിരുവനന്തപുരം കുളത്തൂരുള്ള കൃഷ്ണ സ്റ്റുഡിയോയിലെത്തി. ആദ്യം വര്‍ക്ക് ചെയ്തതൊരു സിംഹള പടം, പേര് സല്ലി മല്ലി സല്ലി , അഭിനയിക്കുന്നതൊക്കെ സിലോണിലെ പേരു കേട്ട അഭിനേതാക്കളായിരുന്നു. തിരുവനന്തപുരത്ത് ക്യാംപ് ചെയ്തായിരുന്നു ചിത്രീകരണം. ക്യാമറാ സഹായി മാത്രമായിരുന്നില്ല, ക്യാംപ് മാനെജ്‌മെന്‍റ്, സ്റ്റുഡിയോ മാനെജ്‌മെന്റ്....അങ്ങനെ എല്ലാ കാര്യങ്ങളുടെയും ചുമതല. അഞ്ചെട്ടു മാസമെടുത്തു ചിത്രീകരണം പൂര്‍ത്തിയാവാന്‍. ഇതിനിടയില്‍ സ്റ്റുഡിയോ ഉടമയും നിര്‍മാതാവുമായ കെ.എം.കെ. മേനോനും സംവിധായകനും പിണങ്ങി. സംവിധായകന്‍ പാക്കപ്പായി.

ചിത്രീകരണം പൂര്‍ത്തിയായ സിനിമ സംവിധായകനില്ലാതെ എങ്ങനെ എഡിറ്റ് ചെയ്യും. സ്‌ക്രിപ്റ്റും ഇല്ല. ആകെയുള്ള ആശ്രയം കൃഷ്ണന്‍കുട്ടിയായിരുന്നു. ചിത്രീകരണത്തിന്‍റെ ആദ്യാവസാനം ഉണ്ടായിരുന്ന കൃഷ്ണന്‍കുട്ടിയേയും കൊണ്ട് കെ.എം.കെ മേനോന്‍ മദ്രാസിലേക്ക്. ഓരോ ഷോട്ടും കണ്ടു, തെരഞ്ഞെടുത്തു, കൂട്ടിച്ചേര്‍ത്തു. ഒടുവില്‍ സംവിധായകനില്ലാതെ എഡിറ്റിങ് പൂര്‍ത്തിയായി. സല്ലി മല്ലി സല്ലി സിലോണില്‍ സൂപ്പര്‍ഹിറ്റായപ്പോള്‍, കേരളത്തിലിരുന്നു കൃഷ്ണന്‍കുട്ടിയും സന്തോഷിച്ചു.

ഒരു സിനിമയുടെ ചിത്രീകരണവേളയില്‍

മദ്രാസിലൊരു ഔട്ട്‌ഡോര്‍ യൂണിറ്റ് തുടങ്ങണം, കൃഷ്ണന്‍കുട്ടി വരണം. ക്ഷണിച്ചതു കുഞ്ചാക്കോ. ആദ്യപാഠങ്ങള്‍ പഠിപ്പിച്ച കുഞ്ചാക്കോയുടെ ക്ഷണം നിരസിക്കുന്നതെങ്ങനെ. കോടമ്പാക്കത്തു കെട്ടിടം വാടകയ്‌ക്കെടുത്ത്, എക്‌സല്‍ സിനി സര്‍വീസ് തുടങ്ങിയപ്പോള്‍ കൃഷ്ണന്‍കുട്ടിയും ഉണ്ടായിരുന്നു. കോടമ്പാക്കത്തു ഒരു കൊല്ലത്തോളം നിന്നു. മനസിലാക്കിയ കാര്യങ്ങളേറെ. ലാബ് വര്‍ക്ക്, ടെക്‌നിക്കല്‍ സൈഡ്. പക്ഷേ ജീവിതനിയോഗം അതൊന്നുമായിരുന്നില്ലല്ലോ. അനിവാര്യമായ ഒരു തിരിച്ചുവരവ്. വീണ്ടും ആലപ്പുഴയില്‍ ഉദയാ തുടങ്ങുന്നു. ഒരു പടമെടുക്കണമെന്നു കുഞ്ചാക്കോയുടെ മോഹം.

പുതിയ സിനിമ ചിത്രീകരണം തുടങ്ങാനുള്ള എല്ലാം റെഡിയായി. ചിത്രം ഉമ്മ. ക്യാമറാമാന്‍റെ കാര്യമെത്തിയപ്പോള്‍, അവസരം എങ്ങനെയോ കൃഷ്ണന്‍കുട്ടിയിലെത്തി. സ്വതന്ത്രമായി ക്യാമറ ചെയ്യാന്‍ വിശ്വാസമുണ്ടായിരുന്നു. ധൈര്യമുണ്ടോ എന്നു കുഞ്ചാക്കോ ചോദിച്ചപ്പോള്‍, ഉണ്ടെന്നു തന്നെ മറുപടി പറഞ്ഞു. സ്വതന്ത്ര ഛായാഗ്രാഹകന്‍റെ ആദ്യദിനത്തിലെ ഷൂട്ടിങ് കഴിഞ്ഞപ്പോള്‍ത്തന്നെ, മെരിലാന്‍ഡിലേക്ക്. അന്നു ഷൂട്ട് ചെയ്തതു മുഴുവന്‍ പ്രൊസസ് ചെയ്തു. രാത്രി തന്നെ റഷസ് കണ്ടു കുഞ്ചാക്കോ.

പിറ്റേന്നു രാവിലെ കുഞ്ചാക്കോയുടെ പ്യൂണ്‍ വന്നു കൃഷ്ണന്‍കുട്ടിയെ വിളിച്ചു. കുഞ്ചാക്കോയുടെ മുന്‍പിലെത്തി. ''റഷസ് കണ്ടു''. ചങ്കിടിപ്പേറ്റിയ ഏതാനും നിമിഷത്തെ നിശബ്ദത, '''നന്നായിരിക്കുന്നു, ധൈര്യമായി എടുത്തോളൂ''. അംഗീകാരത്തിന്‍റെ പച്ചക്കൊടി, ഒരു ഛായാഗ്രാഹകന്‍ ജനിക്കുകയായിരുന്നു. എത്രയോ സിനിമകള്‍. നിഴലും വെളിച്ചവും മിന്നിമറഞ്ഞ നിരവധി സൂപ്പര്‍ഹിറ്റുകള്‍. അഭ്രപാളികള്‍ ആഘോഷമാക്കിയ വിസ്മയങ്ങള്‍ക്കു പിന്നില്‍ പലപ്പോഴും ഇദ്ദേഹവുമുണ്ടായിരുന്നു. കാഴ്ചക്കാരെ ആവേശഭരിതരാക്കിയ, ആരാധനയുടെ കൊടുമുടിയിലെത്തിച്ച അനവധി സിനിമകള്‍ പകര്‍ത്താന്‍ കൃഷ്ണന്‍കുട്ടിക്ക് യോഗമുണ്ടായി.

ക്യാമറയില്‍ കാഴ്ചയുടെ പൂര്‍ണതയ്ക്കു വേണ്ടി ശ്രമിക്കുമ്പോഴും

ചില പ്രതിഭകളുടെ അഭിനയം ഈ ഛായാഗ്രാഹകനെ വിസ്മയിപ്പിച്ചിരുന്നു. പ്രത്യേകിച്ചും സത്യന്റേത്. ഭാര്യ സിനിമയിലെ ക്ലൈമാക്‌സ് സീനില്‍ ആ പ്രകടനം ഒരിക്കലും മറക്കാനാവില്ല. സത്യന്‍ എന്ന നടന്‍റെ മാത്രമല്ല, ആ വ്യക്തിയുടെ സ്‌നേഹവും വേണ്ടുവോളം അറിഞ്ഞിട്ടുണ്ട്. ഉദയയ്ക്കു വേണ്ടി പഴശിരാജ എടുത്തുകഴിഞ്ഞ സമയം, കുഞ്ചാക്കോയുമായി ചെറിയ തെറ്റിദ്ധാരണയില്‍, ഉദയ സ്റ്റുഡിയോയില്‍ നിന്നു മാറി നില്‍ക്കുകയായിരുന്നു കൃഷ്ണന്‍കുട്ടി. സത്യന്‍ ഇതറിഞ്ഞു. അധികം വൈകാതെ സത്യന്‍റെ ഒരു കത്ത് കൈയില്‍ കിട്ടി. എന്‍റെ ഒരു പടമുണ്ട്, അതെടുക്കണം എന്നായിരുന്നു ആവശ്യം. ആലുവ പാലസില്‍ ചെന്നു പി.ജെ ആന്റണിയെ കാണാനും പറഞ്ഞിരുന്നു. പറഞ്ഞതുപ്രകാരം ആലുവയിലെത്തി, സത്യന്‍റെ അനിയന്‍ നേശന്‍റെ ചിത്രം ചെകുത്താന്‍റെ കോട്ടയുടെ ക്യാമറാമാനായി..

ഉണ്ണിയാര്‍ച്ച, കാട്ടുതുളസി, ഭാര്യ, കണ്ണൂര്‍ ഡീലക്‌സ്, ലേഡീസ് ഹോസ്റ്റല്‍, പഞ്ചവടി, വിരുതന്‍ ശങ്കു, റെബേക്ക, കളിപ്പാവ, പഞ്ചവടി, അയലത്തെ സുന്ദരി, ബാബുമോന്‍, എന്‍റെ ഗ്രാമം തുടങ്ങിയ സൂപ്പര്‍ഹിറ്റുകളായ, നൊസ്റ്റാള്‍ജിയയോടെ ഒരു തലമുറ ഇന്നും കണ്ടിരിക്കുന്ന പല ചിത്രങ്ങളുടെയും ഛായാഗ്രാഹകന്‍ കൃഷ്ണന്‍കുട്ടിയായിരുന്നു. എഴുപതിലേറെ സിനിമകള്‍ക്കു ക്യാമറ ചലിപ്പിച്ചിട്ടുണ്ട്. സംവിധായകന്‍ ഹരിഹരന്‍റെ ആദ്യചിത്രം മുതല്‍ പതിനഞ്ചോളം ചിത്രങ്ങളില്‍ വര്‍ക്ക് ചെയ്തു. എം. കൃഷ്ണന്‍ നായര്‍, ശശികുമാര്‍, തിക്കുറിശി സുകുമാരന്‍ നായര്‍, മധു, എ.ബി. രാജ് തുടങ്ങി പ്രശസ്തരായ പല സംവിധായകരും തിളങ്ങി നിന്ന കാലത്ത് അവര്‍ക്കൊപ്പം ഈ ഛായാഗ്രാഹകനുണ്ടായിരുന്നു. 85-86 കാലഘട്ടത്തില്‍, സിനിമയ്ക്കു വേണ്ടി അവസാനമായി ക്യാമറയ്ക്കു പിന്നില്‍, ജോര്‍ജ് വെട്ടത്തിലിന്‍റെ ചിത്രത്തിന്‍റെ പേര് മടക്കയാത്ര. സജീവമായ സിനിമാജീവിതത്തില്‍ നിന്നുള്ള, മദിരാശിയില്‍ നിന്നുള്ള കൃഷ്ണന്‍കുട്ടിയുടെ മടക്കയാത്ര കൂടിയായിരുന്നു അത്.

സാങ്കേതികവിദ്യയുടെ സഹായമില്ലാതെ ഡബിള്‍ റോള്‍ കാണിച്ചും, ദൈവം പ്രത്യക്ഷപ്പെടുന്നതു കാണിച്ചും നമ്മെ വിസ്മയിപ്പിച്ചയാളാണ് ഈ ഛായാഗ്രാഹകന്‍. ഉണ്ണിയാര്‍ച്ചയില്‍ ചന്തുവിന്‍റെ തല വെട്ടി വീഴുന്നതു കാണിക്കാന്‍ മാത്രം എത്രമാത്രം കഷ്ടപ്പെട്ടു. ഡബിള്‍ റോള്‍ എടുക്കാന്‍ തന്നെ വളരെ കഷ്ടപ്പെട്ടിട്ടുണ്ട്. ഓര്‍മയുടെ നടവരമ്പിലൂടെ കാലിടറാതെയൊരു തിരിഞ്ഞു നടത്തം. ഫ്‌ളാഷ് ബാക്കിലൊരു ലോങ് ഷോട്ടില്‍, ഒരുപാട് പ്രതീക്ഷകളുമായി ഉദയാ സ്റ്റുഡിയോയുടെ വാതില്‍ കടക്കുന്ന ഒരു ചെറുപ്പക്കാരനുണ്ട്. ഒന്നുറപ്പ് ആ ചെറുപ്പക്കാരന്‍ പിന്നീടു സജീവസിനിമയുടെ തിരക്കുകളില്‍ നിന്നു തിരികെയിറങ്ങി വരുമ്പോള്‍, അഭ്രപാളിയില്‍ ആര്‍ക്കും മായ്ക്കാനാവാത്ത കൈയൊപ്പ് അവശേഷിപ്പിച്ചിട്ടുണ്ടായിരുന്നു,.

അംഗീകരിക്കപ്പെടാന്‍ വൈകി എന്നു തോന്നിയിട്ടുണ്ടോ എന്ന ക്ലീഷേ ചോദ്യത്തിനുള്ള ഉത്തരവും അത്ഭുതപ്പെടുത്തി. സിനിമയില്‍ മെസ് മാനെജര്‍ മുതല്‍ ക്യാമറാമാന്‍ വരെയായിരുന്ന ഒരാളുടെ അനുഭവത്തിന്‍റെ തീയില്‍ കുരുത്ത ഉത്തരം. എന്നാല്‍ അതിലേറെ സൗമ്യവും. മലയാള സിനിമയില്‍ എത്രയോ പ്രതിഭകളുണ്ട്. എന്‍റെ അവസരം ഇപ്പോഴാണ് എത്തിയത്. വീണ്ടും ആ കണ്ണുകളിലേക്ക് നോക്കി. ഒരു ഷോട്ടെടുത്തു തീര്‍ത്തതിന്‍റെ ശാന്തതയുണ്ടവിടെ. അനുഭവങ്ങള്‍ക്ക് അപ്പോഴും നിറം കറുപ്പും വെളുപ്പുമായിരുന്നു.

ഡൽഹിയിൽ കെട്ടിടം തകർന്നു വീണുണ്ടായ അപകടം; മരണം ആറായി, രക്ഷാപ്രവർത്തനം തുടരുന്നു

അവസാന സെഞ്ചുറി നേടിയത് മൂന്നു വർഷങ്ങൾക്ക് മുൻപ്, എന്നിട്ടും ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഓസീസ് ടീമിൽ ഇടം നേടി മാർനസ്

'ഓൾഡ് മോങ്ക്' റം അല്ല; ബോംബെ ഹൈക്കോടതിയിൽ വിശദീകരിച്ച് ദേശീയ ഭക്ഷ്യസുരക്ഷാ അതോറിറ്റി

മെസിയെ കേരളത്തിലെത്തിക്കുന്നതിന്‍റെ പേരിൽ നടന്ന തട്ടിപ്പ്; അന്വേഷണ റിപ്പോർട്ടുകളുടെ പരിശോധന പൂർത്തിയാക്കി എസ്ഐടി

ആനക്കൊമ്പ് വിൽക്കാൻ ശ്രമിക്കുന്നതിനിടെ രണ്ടുപേർ വനം വകുപ്പിന്‍റെ പിടിയിൽ