മൊഹാലി: ഏറ്റവും കുറഞ്ഞ പന്തിൽ ടി20 സെഞ്ച്വറി നേടുന്ന ബാറ്റർ എന്ന റെക്കോഡ് ഒറ്റ പന്തിന്‍റെ വ്യത്യാസത്തിൽ ഇന്ത്യൻ താരം അഭിഷേക് ശർമയ്ക്കു നഷ്ടമായി. സയീദ് മുഷ്താഖ് അലി ട്രോഫി ട20 ക്രിക്കറ്റ് ടൂർണമെന്‍റിൽ മേഘാലയക്കെതിരേ അഭിഷേക് 28 പന്തിൽ സെഞ്ച്വറി പൂർത്തിയാക്കി. പഞ്ചാബിന്‍റെ ക്യാപ്റ്റനും ഓപ്പണറുമാണ് അഭിഷേക്.
വേഗമേറിയ ടി20 സെഞ്ച്വറികളുടെ പട്ടികയിൽ രണ്ടാം സ്ഥാനത്താണ് അഭിഷേക് ഇപ്പോൾ. കഴിഞ്ഞ ആഴ്ച ഗുജറാത്ത് ഓപ്പണർ ഉർവിൽ പട്ടേൽ ത്രിപുരയ്ക്കെതിരേയും 28 പന്തിൽ സെഞ്ച്വറി നേടിയിരുന്നു. സൈപ്രസിനെതിരേ 27 പന്തിൽ സെഞ്ച്വറി തികച്ച എസ്റ്റോണിയ താരം സഹിൽ ചൗഹാന്‍റെ പേരിലാണ് ലോക റെക്കോഡ്.
അതേസമയം, മുഷ്താഖ് അലി ട്രോഫിയിൽ ഏറ്റവും കൂടുതൽ സെഞ്ചുറി എന്ന റെക്കോഡ് അഭിഷേക് ശർമ സ്വന്തം പേരിലാക്കി. ടൂർണമെന്‍റിലാകെ അഭിഷേകിന്‍റെ നാലാം സെഞ്ചുറിയാണിത്. മൂന്ന് സെഞ്ച്വറികൾവീതം നേടിയിട്ടുള്ള ഇന്ത്യ അണ്ടർ-19 ടീമിന്‍റെ മുൻ ക്യാപ്റ്റനും നിലവിൽ യുഎസ് താരവുമായ ഉന്മുക്ത് ചന്ദ്, ഇന്ത്യൻ താരങ്ങളായ ഋതുരാജ് ഗെയ്ക്ക്വാദ്, ഇഷാൻ കിഷൻ, ശ്രേയസ് അയ്യർ എന്നിവർക്കൊപ്പം റെക്കോഡ് പങ്കിടുകയായിരുന്നു അഭിഷേക് ഇതുവരെ.
മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത മേഘാലയ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 142 റൺസാണ് എടുത്തത്. പഞ്ചാബ് 9.3 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടപ്പെടുത്തി ലക്ഷ്യം നേടിയപ്പോൾ അഭിഷേക് 29 പന്തിൽ 106 റൺസെടുത്ത് പുറത്താകാതെ നിന്നു.