റാഷിദ് ഖാൻ
ന‍്യൂഡൽഹി: തന്‍റെ ക്രിക്കറ്റ് കരിയറിൽ ഇതുവരെ പന്തെറിയാൻ ഏറ്റവും പ്രയാസമുള്ള ബാറ്റർ ആരെന്ന് വെളിപ്പെടുത്തി അഫ്ഗാനിസ്ഥാൻ സ്പിന്നർ റാഷിദ് ഖാൻ. ഇന്ത‍്യൻ താരം വിരാട് കോലിയെയാണ് റാഷിദ് ഖാൻ പന്തെറിയാൻ പ്രയാസമുള്ള ബാറ്ററായി തെരഞ്ഞെടുത്തത്.
കോലിക്ക് പന്തെറിയുമ്പോൾ മറ്റു ബാറ്റർമാരെ പോലെ സ്ട്രൈക്ക് റൊട്ടേറ്റ് ചെയ്യുന്നതിനു പകരം ബൗണ്ടറിയാണ് കണ്ടെത്താനാണ് അദ്ദേഹം ശ്രമിക്കുന്നതെന്നാണ് റാഷിദ് ഖാൻ പറയുന്നത്.
വിരാട് കോലി
'വർഷങ്ങളായി എനിക്ക് വെല്ലുവിളി ഉയർത്തുന്ന ബാറ്റർ വിരാട് കോലിയാണ്. കൃത‍്യമായ ലൈനിലും ലെങ്ത്തിലും പന്തെറിഞ്ഞാൽ കുഴപ്പമില്ല. പക്ഷേ അൽപ്പം തെറ്റിയാൽ അദ്ദേഹം അത് മുതലെടുത്ത് റൺസ് കണ്ടെത്തും. മറ്റ് ബാറ്റർമാർ നോൺ സ്ട്രൈക്ക് എൻഡിലേക്ക് മാറാനാണ് ശ്രമിക്കാറുള്ളത്. പക്ഷേ അദ്ദേഹം ബൗണ്ടറി നേടാനാണ് ശ്രമിക്കുന്നത്'. റാഷിദ് ഖാൻ പറഞ്ഞു.
റാഷിദ് ഖാനെതിരേ കോലിയുടെ പ്രകടനം ഇങ്ങനെ
ഏകദിനത്തിൽ 28 പന്തിൽ നിന്നും 128.6 സ്ട്രൈക്ക് റേറ്റിൽ റാഷിദ് ഖാനെതിരേ 36 റൺസ് അടിച്ചെടുത്തിട്ടുണ്ട് കോലി. ടി20യിലാകട്ടെ 16 പന്തിൽ നിന്നും 137.5 സ്ട്രൈക്ക് റേറ്റിൽ 22 റൺസും നേടിയിട്ടുണ്ട്.
ഒറ്റത്തവണയാണ് ടി20യിൽ റാഷിദ് ഖാൻ കോലിയെ പുറത്താക്കിയിട്ടുള്ളത്. എന്നാൽ ഐപിഎല്ലിൽ കോലിയെ രണ്ടു തവണ റാഷിദ് ഖാൻ പുറത്താക്കിയിട്ടുണ്ടെങ്കിലും 113 പന്തിൽ നിന്നും 144 റൺസ് താരത്തിനെതിരേ അടിച്ചെടുത്തിട്ടുണ്ട്.