ആക്വിബ് നബി
ന‍്യൂഡൽഹി: ഉമ്രാൻ മാലിക്കിനു ശേഷം വലിയ ഹൈപ്പോടെ ഐപിഎല്ലിലെത്തിയ താരമാണ് ജമ്മു കശ്മീർ പേസർ ആക്വിബ് നബി. കന്നി ഐപിഎൽ സീസണിൽ ആക്വിബ് മികച്ച പ്രകടനം പുറത്തെടുക്കുമെന്ന് ആരാധകർ കരുതിയെങ്കിലും തുടക്കം ആക്വിബിന് അത്ര മികച്ചതല്ലെന്നാണ് സ്റ്റാറ്റ്സുകൾ പരിശോധിക്കുമ്പോൾ വ‍്യക്തമാകുന്നത്.
മൂന്ന് മത്സരം മാത്രമെ ഈ സീസണിൽ താരം കളിച്ചുള്ളൂവെങ്കിലും ഒരു വിക്കറ്റ് പോലും വീഴ്ത്താൻ സാധിച്ചിട്ടില്ല. ഇതോടെ ആക്വിബ് നബി ടി20 ഫോർമാറ്റിന് പറ്റിയ താരമല്ലെന്ന് ഒക്കെയാണ് സമൂഹമാധ‍്യമങ്ങളിൽ വിമർശനങ്ങൾ ഉയരുന്നത്.
വരും മത്സരങ്ങളിൽ ഈ വിമർശനങ്ങൾക്കെല്ലാം താരം മറുപടി പറയുമെന്ന് പ്രതീക്ഷിക്കാം. രഞ്ജി ട്രോഫിയിൽ തകർപ്പൻ പ്രകടനം പുറത്തെടുത്തതിനു പിന്നാലെയായിരുന്നു ആക്വിബ് ഐപിഎല്ലിലെത്തിയത്. എന്നാൽ 120- 130 കിലോമീറ്റർ മാത്രം വേഗതയിൽ പന്തെറിയുന്ന ആക്വിബിന് ബാറ്റർമാരെ പ്രതിരോധത്തിലാക്കാൻ സാധിക്കുന്നില്ല.
ബാറ്റിങ് അനുകൂല പിച്ചുകളും എല്ലാ പന്തുകളും സിക്സർ പറത്താൻ ലക്ഷ‍്യമിടുന്ന ആക്രമണകാരികളായ ബാറ്റർമാരുള്ള ഐപിഎല്ലിൽ നല്ല രീതിയിൽ കളിക്കുകയെന്നത് തന്നെ വലിയ കാര‍്യമാണ്.
പഞ്ചാബ് കിങ്സിനെതിരേ കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ ഡൽഹി ക‍്യാപ്പിറ്റൽസിനു വേണ്ടി ആക്വിബ് 2 ഓവറിൽ നിന്നും വഴങ്ങിയത് 41 റൺസാണ്. 20.50 ആയിരുന്നു താരത്തിന്‍റെ ബൗളിങ് ഇക്കണോമി. പ്രശ്നങ്ങൾ എല്ലാം പരിഹരിച്ച് ആക്വിബ് നബി തിരിച്ചു വരുമെന്നാണ് ഡൽഹി ക‍്യാപ്പിറ്റൽസിന്‍റെ ഡയറക്റ്ററും മുൻ ഇന്ത‍്യൻ താരവുമായ വേണുഗോപാൽ റാവു പറയുന്നത്.