എം.എസ്. ധോണി, രോഹിത് ശർമ.
File
മുംബൈ: ഐപിഎല്ലിലെ ചിരവൈരികളായ മുംബൈ ഇന്ത്യൻസും ചെന്നൈ സൂപ്പർ കിങ്സും വ്യാഴാഴ്ച വാംഖഡെ സ്റ്റേഡിയത്തിൽ ഏറ്റുമുട്ടും. തങ്ങളുടെ മുൻ നായകന്മാരായ രോഹിത് ശർമയുടെയും എം.എസ്. ധോണിയുടെയും തിരിച്ചുവരവിനായി കാത്തിരിക്കുന്ന ഇരു ടീമുകളും ടൂർണമെന്‍റിൽ സ്ഥിരത കണ്ടെത്താനുള്ള ശ്രമത്തിലാണ്.
ഹാംസ്ട്രിങ് പരിക്കിന്‍റെ പിടിയിലായിരുന്ന രോഹിതും കാൽമുട്ടിന് പരിക്കേറ്റ ധോണിയും തിരിച്ചുവരവിനുള്ള ഒരുക്കത്തിലാണ്. ചൊവ്വാഴ്ചത്തെ പരിശീലനത്തിൽ രോഹിത് പങ്കെടുത്തിരുന്നില്ലെങ്കിലും, ഈ സീസണിൽ ഇതുവരെ കളിക്കാനിറങ്ങാത്ത ധോണി പരിശീലനത്തിൽ സജീവമായിരുന്നു. ധോണി ഒരു ഇംപാക്ട് പ്ലെയറായി ഇറങ്ങിയേക്കുമെന്നാണ് സൂചനകൾ.
പത്ത് ഐപിഎൽ കിരീടങ്ങൾ പങ്കിടുന്ന ടീമുകളാണെങ്കിലും ഇത്തവണ ഇരുവർക്കും വെല്ലുവിളികൾ ഏറെയാണ്. ചെന്നൈ നിരയിൽ യുവതാരം ആയുഷ് മ്ഹാത്രെയുടെ പരിക്ക് തിരിച്ചടിയാണ്. സീസണിൽ 201 റൺസ് നേടിയ ആയുഷ് പുറത്തായതോടെ ബാറ്റിംഗ് നിരയിൽ മാറ്റങ്ങൾ വരുത്താൻ ചെന്നൈ നിർബന്ധിതരായിരിക്കുകയാണ്. ഗുജറാത്ത് വിക്കറ്റ് കീപ്പർ ബാറ്റർ ഉർവിൽ പട്ടേലിനെ ചെന്നൈ പരിഗണിക്കുന്നുണ്ട്. സൺറൈസേഴ്സിനെതിരായ മത്സരത്തിൽ ചെന്നൈയുടെ മധ്യനിര പതറിയിരുന്നു. സഞ്ജു സാംസൺ (192 റൺസ്), സർഫറാസ് ഖാൻ (147 റൺസ്) എന്നിവരിലാണ് ടീമിന്‍റെ പ്രതീക്ഷ. ക്യാപ്റ്റൻ ഋതുരാജ് ഗെയ്ക്‌വാദ് ഇതുവരെ ഫോമിലെത്തിയിട്ടില്ല.
മറുവശത്ത്, തിലക് വർമയുടെ സെഞ്ചുറി മികവിൽ വിജയവഴിയിൽ തിരിച്ചെത്തിയ മുംബൈ ഇന്ത്യൻസ് ആത്മവിശ്വാസത്തിലാണ്. സൂര്യകുമാർ യാദവ്, ഹാർദിക് പാണ്ഡ്യ എന്നിവരുടെ ഫോമില്ലായ്മയാണ് മുംബൈ നേരിടുന്ന പ്രധാന വെല്ലുവിളി. എന്നാൽ ജസ്പ്രീത് ബുംറ, അശ്വാനി കുമാർ എന്നിവരുടെ ബൗളിംഗ് പ്രകടനം ടീമിന് കരുത്തേകുന്നു. ഇംഗ്ലീഷ് ഓൾറൗണ്ടർ വിൽ ജാക്സ് ടീമിനൊപ്പം ചേർന്നത് മുംബൈയുടെ ബാറ്റിംഗ് നിരയെ കൂടുതൽ ശക്തമാക്കും.
നിലവിൽ പോയിന്‍റ് പട്ടികയിൽ നാല് പോയിന്‍റ് വീതവുമായി മുംബൈ ഏഴാം സ്ഥാനത്തും ചെന്നൈ എട്ടാം സ്ഥാനത്തുമാണ്. ചെന്നൈ - മുംബൈ മത്സരം രാത്രി 7:30-ന് ആരംഭിക്കും.
സാധ്യതാ ടീമുകൾ:
മുംബൈ ഇന്ത്യൻസ്:ഹാർദിക് പാണ്ഡ്യ (ക്യാപ്റ്റൻ), ക്വിന്‍റൺ ഡി കോക്ക്, രോഹിത് ശർമ, സൂര്യകുമാർ യാദവ്, തിലക് വർമ, വിൽ ജാക്സ്, നമാൻ ധീർ, ജസ്പ്രീത് ബുംറ, ട്രെന്‍റ് ബോൾട്ട്, ദീപക് ചാഹർ, അശ്വാനി കുമാർ തുടങ്ങിയവർ.
ചെന്നൈ സൂപ്പർ കിംഗ്‌സ്:ഋതുരാജ് ഗെയ്ക്‌വാദ് (ക്യാപ്റ്റൻ), എം.എസ്. ധോണി, സഞ്ജു സാംസൺ, സർഫറാസ് ഖാൻ, ഉർവിൽ പട്ടേൽ, ശിവം ദുബെ, രാഹുൽ ചാഹർ, മുകേഷ് ചൗധരി, നൂറ അഹമ്മദ് തുടങ്ങിയവർ.