ഹെൻറിച്ച് ക്ലാസനും മുഹമ്മദ് സിറാജും മത്സരത്തിനു മുൻപ്.
ഹൈദരാബാദ്: ഐപിഎൽ പതിനെട്ടാം സീസണിൽ സൺറൈസേഴ്സ് ഹൈദരാബാദിന് നാലാം തോൽവി സമ്മാനിച്ച ഗുജറാത്ത് ജയന്‍റ്സിന് ഏഴ് വിക്കറ്റ് വിജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റ് ചെയ്യാനിറങ്ങിയ സൺറൈസേഴ്സിന്‍റെ പവർ ഹിറ്റർമാർ വീണ്ടും നിരാശപ്പെടുത്തിയപ്പോൾ അവരുടെ സ്കോർ 20 ഓവറിൽ 8 വിക്കറ്റിന് 152 എന്ന നിലയിൽ ഒതുങ്ങി. ഗുജറാത്ത് 16.4 ഓവറിൽ 3 വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ലക്ഷ്യം നേടി.
ട്രാവിസ് ഹെഡിനെയും (8) അഭിഷേക് ശർമയെയും (18) പുറത്താക്കിയ മുഹമ്മദ് സിറാജാണ് ഹൈദരാബാദിന്‍റെ തകർച്ചയ്ക്ക് തുടക്കമിട്ടത്. പിന്നീട് അനികേത് വർമയുടെയും സിമർജീത് സിങ്ങിന്‍റെയും കൂടി വിക്കറ്റ് വീഴ്ത്തിയ സിറാജ് നാലോവറിൽ 17 റൺസ് മാത്രമാണ് വിട്ടുകൊടുത്തത്. സിറാജ് തന്നെയാണ് പ്ലെയർ ഒഫ് ദ മാച്ച്.
നിതീഷ് കുമാർ റെഡ്ഡി (34 പന്തിൽ 31), ഹെൻറിച്ച് ക്ലാസൻ (19 പന്തിൽ 27), ക്യാപ്റ്റൻ പാറ്റ് കമ്മിൻസ് (9 പന്തിൽ പുറത്താകാതെ 22) എന്നിവർ മാത്രമാണ് ഹൈദരാബാദ് നിരയിൽ ഇരുപതിനു മേൽ സ്കോർ ചെയ്തത്.
മറുപടി ബാറ്റിങ്ങിൽ ഓപ്പണർ സായ് സുദർശന്‍റെയും (5) ജോസ് ബട്ലറുടെയും (9) വിക്കറ്റ് വേഗത്തിൽ നഷ്ടമായെങ്കിലും ക്യാപ്റ്റൻ ശുഭ്മൻ ഗിൽ ഒരറ്റം കാത്തു. ബാറ്റിങ് ഓർഡറിൽ പ്രൊമോഷൻ കിട്ടിയ വാഷിങ്ടൺ സുന്ദർ തകർത്തടിക്കുകയും ചെയ്തതോടെ കളി ഗുജറാത്തിന്‍റെ നിയന്ത്രണത്തിലായി.
29 പന്തിൽ അഞ്ച് ഫോറും രണ്ട് സിക്സും സഹിതം 49 റൺസെടുത്ത സുന്ദർ പുറത്താകുമ്പോൾ സ്കോർ ബോർഡിൽ 106 റൺസ് എത്തിക്കഴിഞ്ഞിരുന്നു. തുടർന്നെത്തിയ ഷെർഫെയ്ൻ റുഥർഫോർഡ് 16 പന്തിൽ 35 റൺസുമായി കളം നിറഞ്ഞപ്പോൾ സൺറൈസേഴ്സിന് പിന്നെയൊരു പഴുതും കിട്ടിയതുമില്ല. 43 പന്തിൽ ഒമ്പത് ഫോർ ഉൾപ്പെടെ 61 റൺസുമായി ഗിൽ പുറത്താകാതെ നിന്നു.