ചിന്നസാമി സ്റ്റേഡിയം ബെംഗളൂരു
ന‍്യൂഡൽഹി: 2026ലെ ഐപിഎൽ ഫൈനൽ മത്സരത്തിന്‍റെ വേദി മാറ്റി. ബെംഗളൂരുവിലെ ചിന്നസാമി സ്റ്റേഡിയത്തിൽ നിന്നും അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തിലേക്ക് വേദി മാറ്റിയതായി ബിസിസിഐ ഔദ‍്യോഗിക പ്രസ്താവനയിലൂടെ അറിയിച്ചു. മേയ് 31നാണ് ഫൈനൽ. ധരംശാലയിൽ വച്ച് മേയ് 26ന് ഐപിഎൽ ക്വാളിഫയർ 1ഉം ന‍്യൂ ചണ്ഡീഗഡിൽ മേയ് 27ന് എലിമിനേറ്ററും മേയ് 29ന് ക്വാളിഫയർ 2ഉം നടക്കും.
ഫൈനൽ മത്സരം നടത്താൻ ആദ‍്യം ചിന്നസാമി സ്റ്റേഡിയമാണ് ബിസിസിഐ നിശ്ചയിച്ചിരുന്നത്. എന്നാൽ ബിസിസിഐയുടെ പ്രോട്ടോക്കോളുടെ പരിധിക്കപ്പുറമുള്ള ചില പ്രാദേശിക അസോസിയേഷന്‍റെയും അധികാരികളുടെയും ചില ആവശ‍്യങ്ങൾ മൂലം വേദി മാറ്റുകയായിരുന്നു.
ബെംഗളൂരുവിലെ എംഎൽഎമാർക്ക് ടിക്കറ്റ് നൽകുന്നതുമായി ബന്ധപ്പെട്ടുണ്ടായ രാഷ്ട്രീയ പ്രശ്നങ്ങൾ മൂലമാണ് വേദി മാറ്റുന്നതെന്ന് കഴിഞ്ഞ ദിവസം വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തിരുന്നു.
ഇത്തവണത്തെ ഐപിഎൽ സീസൺ ആരംഭിക്കുന്നതിന് മുൻപ് ഓരോ എംഎൽഎയ്ക്കും കുറഞ്ഞത് 5 ഐപിഎൽ ടിക്കറ്റ് വീതം നൽകണമെന്ന് കോൺഗ്രസ് എംഎൽഎ വിജയാനന്ദ് കശപ്പണവർ പറഞ്ഞിരുന്നു. ജനങ്ങൾ തെരഞ്ഞെടുത്ത എംഎൽഎമാർ വിഐപികളാണെന്നും വരിയിൽ കാത്തുനിൽക്കേണ്ടതില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. ഇതേത്തുടർന്ന് കർണാടക ഉപമുഖയമന്ത്രി ഡി.കെ. ശിവകുമാർ 3 ടിക്കറ്റുകൾ വീതം എംഎൽഎമാർക്കും എംപിമാർക്കും നൽകുമെന്ന് പറഞ്ഞിരുന്നു.