ലയണൽ മെസി,ഡെനിസ് ഉന്ദാവ്, കിലിയൻ എംബാപ്പേ
ഫിഫ വേൾഡ് കപ്പ് തുടങ്ങിയതോടെ ആവേശത്തിലാണ് ലയണൽ മെസിയുടെ ആരാധകർ. ലോകകപ്പിൽ 19 ഗോളുകൾ സ്വന്തമാക്കി മെസി റെക്കോഡുകൾ തിരുത്തിക്കൊണ്ടിരിക്കുകയാണ്. പക്ഷേ ഫിഫ വേൾഡ് കപ്പ് 2026 പവർ റാങ്കിങ് വന്നതോടെ മെസി ഫാൻസ് ഞെട്ടിയിരിക്കുകയാണ്. മാച്ചുകളിലെ ഡേറ്റയുടെ അടിസ്ഥാനത്തിൽ വ്യക്തിഗത കളിക്കാർക്ക് റാങ്ക് നൽകുന്ന പുതിയ രീതിയാണിത്. ഈ പട്ടിക പ്രകാരം ലയണൽ മെസിക്ക് രണ്ടാം റാങ്കാണുള്ളത്.
ഫ്രാൻസിന്‍റെ കിലിയൻ എംബാപ്പേക്കാണ് മൂന്നാം സ്ഥാനം. ജർമനിയുടെ ഡെനിസ് ഉന്ദാവിനാണ് ഒന്നാം റാങ്ക്. റൗണ്ട് ഒഫ് 32 ആരംഭിക്കുന്നതിനു മുൻപേയാണ് റാങ്ക് പട്ടിക പുറത്തു വിട്ടത്. റൗണ്ട് ഒഫ് 32 ൽ അപ്രതീക്ഷിതമായ പരാജയമേറ്റ് വാങ്ങി ജർമനി പുറത്തായെന്നതാണ് വിരോധാഭാസം. ഉന്ദാവിന് ആക്രമണത്തിൽ 8.36 പോയിന്‍റും, ക്രിയേറ്റിവിറ്റിയിൽ 6.78 പോയിന്‍റും പ്രതിരോധത്തിൽ 4.7 പോയിന്‍റുമാണ് ലഭിച്ചിരുന്നത്. ലോകകപ്പിൽ സബ്സ്റ്റിറ്റ്യൂട്ട് ആയി വന്ന് മൂന്നു ഗോളുകളും രണ്ട് അസിസ്റ്റുമാണ് 29കാരനായ ഉന്ദാവ് സ്വന്തമാക്കിയത്.
മെസിക്ക് ആക്രമണത്തിൽ 8.34 പോയിന്‍റാണുള്ളത്. ക്രിയേറ്റിവിറ്റിൽ 6.43 യും പ്രതിരോധത്തിൽ 5.14 പോയിന്‍റും ലഭിച്ചു. എംബാപ്പേക്ക് ക്രിയേറ്റിവിറ്റിയിൽ 7.25 പോയിന്‍റുണ്ട്. പക്ഷേ ആക്രമണത്തിൽ 8.13 പോയിന്‍റും പ്രതിരോധത്തിൽ 4.59 പോയിന്‍റും മാത്രമേ ഉള്ളൂ. ബ്രസീലിന്‍റെ വിനിഷ്യസ് ജൂനിയർ ആണ് നാലാം സ്ഥാനത്തുള്ളത്. പോർച്ചുഗൽ സൂപ്പർസ്റ്റാർ ക്രിസ്റ്റ്യാനോ റൊണാൾഡോ റാങ്ക് പട്ടികയിൽ 79ാം സ്ഥാനത്താണുള്ളത്.