ഗ്ലെൻ മഗ്രാത്ത്, ജസ്പ്രീത് ബുംറ
ചെന്നൈ: ഇന്ത‍്യൻ പേസർ പ്രസിദ്ധ് കൃഷ്ണയ്ക്ക് പിന്തുണയുമായി ഐതിഹാസിക താരം ഗ്ലെൻ മഗ്രാത്ത്. ഇന്ത‍്യൻ ടീമിലെ പുതുതലമുറ പേസർമാരിൽ വലിയ പുരോഗതിയുണ്ടെന്നും താൻ പ്രസിദ്ധ് കൃഷ്ണയുടെ വലിയ ആരാധകനാണെന്നുമാണ് മഗ്രാത്ത് പറയുന്നത്.
ഷമിയുടെയും ബുംറയുടെയും വിടവ് നികുത്തുകയെന്നത് വലിയ കാര‍്യമാണെന്നും അതിനാൽ ഇത് പരിവർത്തന ഘട്ടമായിരിക്കുമെന്നും അത് അത്ര എളുപ്പമായിരിക്കില്ലെന്നും മഗ്രാത്ത് കൂട്ടിച്ചേർത്തു. ബുംറയ്ക്കൊപ്പം ദീർഘകാലം സഖ‍്യമായി പന്തെറിയാൻ പ്രസിദ്ധ് കൃഷ്ണയ്ക്ക് സാധിക്കുമെന്നാണ് മഗ്രാത്ത് വിശ്വസിക്കുന്നത്.
പ്രസിദ്ധ് കൃഷ്ണ
പ്രസിദ്ധ് ലെങ്ത്തുകൾ ശരിയാക്കിയാൽ അദ്ദേഹത്തിന് മുന്നിൽ ഒരുപാട് സാധ‍്യതകളുണ്ടെന്നാണ് അദ്ദേഹം പറയുന്നത്. അവൻ ശരിക്കും പക്വത നേടി. അവന് ഉയരമുണ്ട്. നല്ല ലെങ്ത്തുകളിൽ പന്തെറിയും, ബൗൺസും പേസുമുണ്ട്. അവൻ ശരിക്കും മെച്ചപ്പെട്ടു.
പ്രസിദ്ധിനെ പറ്റി മഗ്രാത്ത് പറഞ്ഞു. ലോകകപ്പുകൾ മുന്നിൽ കണ്ട് ഇന്ത‍്യൻ ടീമിൽ യുവ പേസർമാർക്ക് അവസരം നൽകുന്ന സമയമാണിത്. എന്നാൽ ഷമി, ബുംറ, സിറാജ് അടക്കമുള്ള മുൻനിര താരങ്ങളുടെ സ്ഥാനത്തേക്ക് പുതിയ താരങ്ങൾ എത്തുമ്പോൾ ടീമിലുണ്ടാകുന്ന പരിവർത്തന ഘട്ടം അത്ര എളുപ്പമായിരിക്കില്ലെന്നും മഗ്രാത്ത് പറഞ്ഞു.
'നിങ്ങൾക്ക് ബുംറയുണ്ട്, ഷമിയുമുണ്ട് അവരെല്ലാം മികച്ച ബൗളർമാരാണ്. ദീർഘകാലം മുഹമ്മദ് സിറാജുമുണ്ടായിരുന്നു. നിങ്ങൾ എവിടെയാണോ നിർത്തിയത് അവിടെ നിന്ന് വീണ്ടും തുടങ്ങാൻ കഴിയുമെന്ന് പ്രതീക്ഷിക്കാൻ സാധിക്കില്ല. ഓസ്ട്രേലിയൻ ടീമിനെ ചൂണ്ടിക്കാണിച്ചു കൊണ്ട് മഗ്രാത്ത് പറഞ്ഞു.
പാറ്റ് കമ്മിൻസ്, ജോഷ് ഹേസൽവുഡ്, മിച്ചൽ സ്റ്റാർക്ക് എന്നിവർക്കു പുറമെ മറ്റാർക്കും അധികം അവസരങ്ങൾ ലഭിക്കാറില്ല. അതിനാൽ ഓസ്ട്രേലിയയ്ക്കും കാര‍്യങ്ങൾ അത്ര എളുപ്പമാകില്ല. എപ്പോഴും പരിചയസമ്പത്ത് ഉള്ളത് നല്ലതാണ്. സീനിയർ താരങ്ങൾക്കൊപ്പം കളിക്കുമ്പോഴാണ് യുവതാരങ്ങൾക്ക് പരിചയസമ്പത്ത് ലഭിക്കുന്നത്. അവിടെയാണ് നിങ്ങൾ പഠിക്കുന്നത്. കഴിവുള്ള താരങ്ങളുള്ള ടീമിനെക്കാളും ഞാൻ പരിചയസമ്പത്തുള്ള ടീമിനെയാണ് തെരഞ്ഞെടുക്കുക'. മഗ്രാത്ത് കൂട്ടിച്ചേർത്തു.