മത്സരത്തിൽ നിന്നും

 
Sports

ഒന്നാം ടി20യിൽ ഇന്ത‍്യൻ ബ്ലാസ്റ്റ്; 101 റൺസിന് സുല്ലിട്ട് ദക്ഷിണാഫ്രിക്ക

ഇന്ത‍്യക്കു വേണ്ടി അർഷ്ദീപ് സിങ്, ജസ്പ്രീത് ബുംറ, വരുൺ ചക്രവർത്തി, അക്ഷർ പട്ടേൽ എന്നിവർ രണ്ടും ഹാർദിക് പാണ്ഡ‍്യ, ശിവം ദുബെ എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി

Aswin AM

കട്ടക്ക്: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടി20 പരമ്പരയിലെ ആദ‍്യ മത്സരത്തിൽ ഇന്ത‍്യക്ക് വിജയം. 101 റൺസിനാണ് ഇന്ത‍്യ വിജയിച്ചത്. ഇന്ത‍്യക്കു വേണ്ടി അർഷ്ദീപ് സിങ്, ജസ്പ്രീത് ബുംറ, വരുൺ ചക്രവർത്തി, അക്ഷർ പട്ടേൽ എന്നിവർ രണ്ടും ഹാർദിക് പാണ്ഡ‍്യ, ശിവം ദുബെ എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.

നിശ്ചിത 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ ഇന്ത‍്യ ഉയർത്തിയ വിജയലക്ഷ‍്യം മറികടക്കാൻ ബാറ്റേന്തിയ ദക്ഷിണാഫ്രിക്ക 74 റൺസിന് ഓൾഔട്ടായി. 14 പന്തുകൾ നേരിട്ട് 3 ബൗണ്ടറിയും ഒരു സിക്സും ഉൾപ്പെടെ 22 റൺസ് അടിച്ചെടുത്ത ഡെവാൾഡ് ബ്രെവിസാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്കോറർ.

കേശവ് മഹാരാജിന്‍റെ വിക്കറ്റ് വീഴ്ത്തിയ ബുംറയുടെ ആഹ്ലാദ പ്രകടനം

ബ്രെവിസിനു പുറമെ എയ്ഡൻ മാർക്രം (14), ട്രിസ്റ്റൻ സ്റ്റബ്സ് (14), മാർക്കോ യാൻസൻ (12) എന്നിവർക്കു മാത്രമാണ് ദക്ഷിണാഫ്രിക്കൻ നിരയിൽ രണ്ടക്കം കടക്കാൻ സാധിച്ചത്. ഡേവിഡ് മില്ലർ (1), ഡി. ഫെരൈയ്‌രെ (5) ക്വന്‍റൻ ഡി കോക്ക് (0) എന്നിവർ നിരാശപ്പെടുത്തി.

നേരത്തെ നിശ്ചിത 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ ഇന്ത‍്യ 175 റൺസ് അടിച്ചെടുത്തിരുന്നു. 28 പന്തിൽ നിന്നും 6 ബൗണ്ടറിയും 4 സിക്സറും ഉൾപ്പെടെ വെടിക്കെട്ട് പ്രകടനം പുറത്തെടുത്ത് 59 റൺസ് അടിച്ചെടുത്ത ഹാർദിക് പാണ്ഡ‍്യയാണ് ഇന്ത‍്യയുടെ ടോപ് സ്കോറർ. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത‍്യക്ക് അത്ര മികച്ച തുടക്കമായിരുന്നില്ല ലഭിച്ചത്.

ലുങ്കി എൻഗിഡി എറിഞ്ഞ ആദ‍്യ ഓവറിലെ മൂന്നാം പന്തിൽ തന്നെ വൈസ് ക‍്യാപ്റ്റൻ ഗിൽ പുറത്തായി. നേരിട്ട ആദ‍്യ പന്തിൽ ബൗണ്ടറി പറത്തിയായിരുന്നു ഗില്ലിന്‍റെ തുടക്കം. രണ്ടാം പന്തിലും ബൗണ്ടറി പറത്താനുള്ള ഗില്ലിന്‍റെ ശ്രമം പാളുകയും മാർക്കോ യാൻസൻ ക‍്യാച്ച് കൈകളിലൊതുക്കുകയുമായിരുന്നു.

പിന്നാലെ ക്രീസിലെത്തിയ ക‍്യാപ്റ്റൻ സൂര‍്യകുമാർ യാദവ് ഇത്തവണയും പതിവ് തെറ്റിച്ചില്ല. വിലപ്പെട്ട 12 റൺസ് നേടി. ലുങ്കി എൻഗിഡിക്ക് തന്നെയായിരുന്നു വിക്കറ്റ്. ഏറെ നാളായി മോശം ഫോം തുടരുന്ന താരത്തിന് ഇതുവരെ ഒരു തിരിച്ചു വരവിന് സാധിച്ചിട്ടില്ല. പിന്നീട് തിലക് വർമ അൽ‌പ്പം പൊരുതി നിന്ന് ടീമിനെ മുന്നോട്ട് കൊണ്ടുപോകാൻ ശ്രമിച്ചു. പവർപ്ലേയിൽ മാർക്കോ യാൻസനും സിപാംലയും എൻഗിഡിയും അടങ്ങുന്ന ബൗളിങ് നിര മികച്ച രീതിയിലാണ് പന്തെറിഞ്ഞത്.

പവർപ്ലേ പൂർത്തിയായപ്പോൾ ആകെ 40 റൺസാണ് ടീമിന് അടിച്ചെടുക്കാൻ സാധിച്ചത്. മാർക്കോ യാൻസൻ എറിഞ്ഞ ഒരു ഉഗ്രൻ ഓഫ് കട്ടർ അഭിഷേകിന്‍റെ ദേഹത്ത് തട്ടിയെങ്കിലും അടുത്ത പന്തിൽ സിക്സർ പറത്തിയാണ് അഭിഷേക് ശർമ മറുപടി നൽകിയത്. എങ്കിലും താരത്തിന് പിടിച്ചു നിൽകാനായില്ല. 12 പന്തിൽ 17 റൺസ് നേടി താരം പുറത്തായി. ഇതോടെ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 48 റൺസെന്ന നിലയിലായി ഇന്ത‍്യ.

പിന്നീട് പവർ പ്ലേ കഴിഞ്ഞപ്പോൾ ബൗളിങ്ങിനെത്തിയ പേസർ ആൻറിച്ച് നോർക്യ എറിഞ്ഞ ആദ‍്യ ഓവറിൽ ഇന്ത‍്യൻ ബാറ്റിങ് നിരയ്ക്ക് അടിച്ചെടുക്കാൻ സാധിച്ചത് ആകെ നാലു റൺസാണ്. പിന്നീട് സ്ട്രൈക്ക് നീക്കി അക്ഷർ പട്ടേലും തിലകും ടീമിനെ മുന്നോട്ടുകൊണ്ടു പോയെങ്കിലും ആ കൂട്ടുകെട്ടിന് അധികം ആയുസുണ്ടായില്ല. തിലക് വർമയെ മടക്കികൊണ്ട് ലുങ്കി എൻഗിഡി കൂട്ടുകെട്ട് പൊളിച്ചു.

തുടർന്ന് പരുക്കിനെത്തുടർന്ന് കളിക്കാതിരുന്ന ഹാർദിക് പാണ്ഡ‍്യ ക്രീസിലെത്തി ദക്ഷിണാഫ്രിക്കൻ ബൗളർമാരെ തല്ലിതകർക്കുന്ന കാഴ്ചയാണ് കട്ടക്കിലെ ബാരാബതി സ്റ്റേഡിയം സാക്ഷ‍്യം വഹിച്ചത്. എന്നാൽ മറുവശത്ത് നിന്ന് അക്ഷർ പട്ടേലിന് അതേ രീതിയിൽ ബാറ്റു വീശാനായില്ല.

അർധസെഞ്ചുറി നേടിയ ഹാർദിക് പാണ്ഡ‍്യയുടെ ആഹ്ലാദ പ്രകടനം

21 പന്ത് നേരിട്ട താരം 23 റൺസെടുത്ത് പുറത്തായി. ശിവം ദുബെ 9 പന്തിൽ 2 സിക്സ് ഉൾപ്പെടെ 11 റൺസ് നേടി പുറത്തായി. സഞ്ജുവിനു പകരമിറങ്ങിയ ജിതേഷ് ശർമ 10 റൺസെടുത്ത് പുറത്താവാതെ നിന്നു. ദക്ഷിണാഫ്രിക്കയ്ക്കു വേണ്ടി ലുങ്കി എൻഗിഡി മൂന്നും എൽ. സിപാംല രണ്ടു വിക്കറ്റും ഡി. ഫെരൈയ്‌രെ ഒരു വിക്കറ്റും വീഴ്ത്തി.

പാലക്കാട്ട് കാട്ടാന ആക്രമണത്തിൽ ഫോറസ്റ്റ് വാച്ചർ മരിച്ചു

"ഭിന്നശേഷി വിഭാഗത്തിൽപ്പെട്ട വിദ്യാർഥികൾക്ക് പ്രത്യേക പരീക്ഷാ-മൂല്യനിർണയം"; ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി

പ്രതിസന്ധിക്കൊടുവിൽ ഇൻഡിഗോ സിഇഒ രാജിവച്ചു

നാട്ടിക എംഎൽഎ സി.സി. മുകുന്ദനെ സിപിഐ പുറത്താക്കി

സ്ത്രീകൾക്ക് തുല്യാവകാശം ഉറപ്പാക്കാനുള്ള ഏക മാർഗം ഏകീകൃത സിവൽ കോഡാണ്; അതിനുള്ള സമയമായെന്ന് സുപ്രീം കോടതി