യശസ്വി ജയ്സ്വാൾ

 
Sports

ഒന്നാം ടെസ്റ്റ്: ആദ്യ ദിവസം ഇന്ത്യൻ ആധിപത്യം, ബുംറയ്ക്ക് 5 വിക്കറ്റ്

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒന്നാം ടെസ്റ്റിലെ ആദ‍്യ ദിനം അവസാനിക്കുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 37 റൺസെന്ന നിലയിലാണ് ഇന്ത‍്യ

Sports Desk

കോൽക്കത്ത: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഒന്നാം ദിനം അവസാനിക്കുമ്പോൾ ഇന്ത‍്യക്ക് ഒരു വിക്കറ്റ് നഷ്ടം. നിലവിൽ 37 റൺസെടുത്തിട്ടുണ്ട് ഇന്ത‍്യ. 13 റൺസുമായി കെ.എൽ. രാഹുലും 6 റൺസുമായി വാഷിങ്ടൺ സുന്ദറുമാണ് ക്രീസിൽ. 9 വിക്കറ്റ് ശേഷിക്കെ 122 റൺസ് കൂടി നേടിയാൽ ഇന്ത‍്യക്ക് ദ‍ക്ഷിണാഫ്രിക്ക ഒന്നാം ഇന്നിങ്സിൽ ഉയർത്തിയ സ്കോറിനൊപ്പമെത്താം.

ഓപ്പണിങ് ബാറ്റർ യശസ്വി ജയ്സ്വാളിന്‍റെ വിക്കറ്റാണ് ഇന്ത‍്യക്ക് നഷ്ടമായത്. 27 പന്തുകൾ നേരിട്ട താരം 12 റൺസ് മാത്രമാണ് നേടിയത്. പേസർ മാർക്കോ യാൻസനായിരുന്നു വിക്കറ്റ്. മാർക്കോ യാൻസനു പുറമെ മറ്റു ബൗളർമാർക്ക് ആദ‍്യ ദിനം വിക്കറ്റ് വീഴ്ത്താനായില്ല.

നേരത്തെ ഒന്നാം ഇന്നിങ്സിൽ ദക്ഷിണാഫ്രിക്ക 159 റൺസിന് പുറത്തായിരുന്നു. 5 വിക്കറ്റ് വീഴ്ത്തിയ സ്റ്റാർ പേസർ ജസ്പ്രീത് ബുംറയാണ് ദക്ഷിണാഫ്രിക്കയെ തകർത്തത്. ബുംറയ്ക്കു പുറമെ മുഹമ്മദ് സിറാജ്, കുൽദീപ് യാദവ് എന്നിവർ രണ്ടു വിക്കറ്റും അക്ഷർ പട്ടേൽ‌ ഓരു വിക്കറ്റും വീഴ്ത്തി.

31 റൺസ് നേടിയ എയ്ഡൻ മാർക്രമാണ് ദക്ഷിണാഫ്രിക്കൻ നിരയിലെ ടോപ് സ്കോറർ. മാർക്രത്തിനു പുറമെ റിയാൻ റിക്കിൾടൺ (23), വിയാൻ മുൾഡർ (24) ടോണി ഡി സോർസി (24) എന്നിവർ മാത്രമാണ് അൽപ്പമെങ്കിലും പൊരുതിയത്. ക‍്യാപ്റ്റൻ ടെംബ ബവുമ ഇത്തവണ നിരാശപ്പെടുത്തി. ആകെ മൂന്നു റൺസ് മാത്രമാണ് താരത്തിന് നേടാനായത്. കുൽദീപ് യാദവിനായിരുന്നു വിക്കറ്റ്.

23 റൺസെടുത്ത റിയാൻ റിക്കിൾട്ടണെ ക്ലീൻ ബൗൾഡ് ചെയ്ത ജസ്പ്രീത് ബുംറയാണ് 57 റൺസ് നീണ്ട ഓപ്പണിങ് സഖ്യം പൊളിച്ചത്. തന്‍റെ തൊട്ടടുത്ത ഓവറിൽ എയ്ഡൻ മാർക്രമിനെ (31) ബുംറ വിക്കറ്റ് കീപ്പർ ഋഷഭ് പന്തിന്‍റെ കൈകളിലുമെത്തിച്ചു. ക്യാപ്റ്റൻ ടെംബ ബവുമയുടെ വിക്കറ്റാണ് മൂന്നാമതായി വീണത്. കുൽദീപ് യാദവിന്‍റെ പന്തിൽ ധ്രുവ് ജുറലിനു ക്യാച്ച്. ഉച്ചഭക്ഷണത്തിനു പിരിയുമ്പോൾ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 105 റൺസ് എന്ന നിലയിലായിരുന്നു സന്ദർശകർ. രണ്ടാം സെഷനിൽ ബുംറയും കുൽദീപും വീണ്ടും ആഞ്ഞടിച്ചു. വിയാൻ മുൾഡറെ കുൽദീപും ടോണി ഡി സോർസിയെ ബുംറയും വിക്കറ്റിനു മുന്നിൽ കുടുക്കുകയായിരുന്നു. പിന്നാലെ കൈൽ വെരെയ്ൻ (16), മാർക്കോ യാൻസൻ (0) എന്നിവരെ മുഹമ്മദ് സിറാജും പറഞ്ഞയച്ചു. കോർബിൻ ബോഷിനെ (3) അക്ഷർ പട്ടേലും പുറത്താക്കിയതോടെ എട്ടാം വിക്കറ്റും നഷ്ടപ്പെട്ടിരുന്നു. രണ്ടാം സെഷൻ പൂർത്തിയാകുമ്പോൾ എട്ട് വിക്കറ്റ് നഷ്ടത്തിൽ 154 റൺസ് എന്ന നിലയിലായിരുന്നു ദക്ഷിണാഫ്രിക്ക. പിന്നീട് സൈമൺ ഹാർമറെയും കേശവ് മഹാരാജിനെയും ബുംറ പുറത്താക്കിയതോടെ ദക്ഷിണാഫ്രിക്കൻ ഇന്നിങ്സ് 159 റൺസിൽ അവസാനിച്ചു.

അസാധാരണമായ പ്ലെയിങ് ഇലവനെയാണ് മത്സരത്തിൽ ഇന്ത്യ രംഗത്തിറക്കുന്നത്. നാല് സ്പിന്നർമാർ ഉൾപ്പെട്ട ടീമിൽ വൺ ഡൗൺ ബാറ്ററായി ലിസ്റ്റ് ചെയ്തിരിക്കുന്നത് വാഷിങ്ടൺ സുന്ദറെയാണ്. ഇതിനൊപ്പം, രണ്ട് വിക്കറ്റ് കീപ്പർ ബാറ്റർമാരും ഇന്ത്യൻ ടീമിലുണ്ട്- വൈസ് ക്യാപ്റ്റൻ ഋഷഭ് പന്തിനൊപ്പം യുവതാരം ധ്രുവ് ജുറലും പ്ലെയിങ് ഇലവനിൽ ഇടം പിടിച്ചു. സുന്ദറിനു പകരം ഇൻ ഫോം ബാറ്റർ ജുറലിനെ മൂന്നാം നമ്പറിൽ ഇറക്കാനുള്ള സാധ്യതയും നിലനിൽക്കുന്നു.

സായ് സുദർശനെ ടീമിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ദേവദത്ത് പടിക്കൽ, ആകാശ് ദീപ് എന്നിവർക്കും ഇടം കിട്ടിയില്ല. സ്പെഷ്യലിസ്റ്റ് സ്പിന്നറായി കുൽദീപ് യാദവ് എത്തുമ്പോൾ, ജസ്പ്രീത് ബുംറയും മുഹമ്മദ് സിറാജുമാണ് പേസ് ബൗളർമാർ. സ്പിൻ ബൗളിങ് ഓൾറൗണ്ടർമാരായ രവീന്ദ്ര ജഡേജയും അക്ഷർ പട്ടേലും ടീമിലുണ്ട്.

ടീമുകൾ ഇങ്ങനെ:

ഇന്ത്യ: യശസ്വി ജയ്സ്വാൾ, കെ.എൽ. രാഹുൽ, വാഷിങ്ടൺ സുന്ദർ, ശുഭ്മൻ ഗിൽ (ക്യാപ്റ്റൻ), ഋഷഭ് പന്ത് (വിക്കറ്റ് കീപ്പർ), ധ്രുവ് ജുറൽ, രവീന്ദ്ര ജഡേജ, അക്ഷർ പട്ടേൽ, കുൽദീപ് യാദവ്, മുഹമ്മദ് സിറാജ്, ജസ്പ്രീത് ബുംറ.

ദക്ഷിണാഫ്രിക്ക: എയ്ഡൻ മാർക്രം, റ്യാൻ റിക്കിൾടൺ, വിയാൻ മുൾഡർ, ടെംബ ബവുമ (ക്യാപ്റ്റൻ), ടോണി ഡി സോർസി, ട്രിസ്റ്റൻ സ്റ്റബ്സ്, കൈയ്ല് വെരേയ്ൻ (വിക്കറ്റ് കീപ്പർ), മാർക്കോ യാൻസൻ, കോർബിൻ ബോഷ്, സൈമൺ ഹാർമർ, കേശവ് മഹാരാജ്.

തെരുവ് നായ നിയന്ത്രണം: സംസ്ഥാനങ്ങൾക്ക് സുപ്രീം കോടതിയുടെ വിമർശനം

"ഒന്നും നമ്മുടെ കൈയിലല്ല"; അജിത് പവാറിന്‍റെ മരണത്തിൽ ഗൂഢാലോചനാ സാധ്യത തള്ളി ശരദ് പവാർ

ഇന്ത്യ-‍യൂറോപ്യൻ യൂണിയൻ വ്യാപാര കരാർ ട്രംപിനു തിരിച്ചടി

നാലാം ടി20: കിഷൻ ഇല്ല, ഇന്ത്യക്ക് ബൗളിങ്

ഗുരുവായൂർ - തിരുനാവായ റെയിൽവേ ലൈൻ പദ്ധതിക്ക് പുതുജീവൻ