ദക്ഷിണാഫ്രിക്കക്കെതിരേ ഇന്ത്യൻ ഓപ്പണർ ഇഷാൻ കിഷന്‍റെ ബാറ്റിങ്.
നവി മുംബൈ: ടി20 ലോകകപ്പിനു മുന്നോടിയായി നടത്തിയ സന്നാഹ മത്സരത്തിൽ ഇന്ത്യ ദക്ഷിണാഫ്രിക്കയെ 30 റൺസിനു പരാജയപ്പെടുത്തി. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 240 റൺസ് പടുത്തുയർത്തി. ദക്ഷിണാഫ്രിക്കയ്ക്ക് 7 വിക്കറ്റ് നഷ്ടത്തിൽ 210 റൺസെടുക്കാനേ സാധിച്ചുള്ളൂ.
ഫോം ഔട്ടായ മലയാളി ഓപ്പണർ സഞ്ജു സാംസണു പകരം ഇഷാൻ കിഷനാണ് മത്സരത്തിൽ അഭിഷേക് ശർമക്കൊപ്പം ഇന്ത്യൻ ഇന്നിങ്സ് ഓപ്പൺ ചെയ്തത്. വെറും 20 പന്തിൽ 53 റൺസെടുത്ത് ഈ പൊസിഷനിൽ തന്‍റെ അവകാശം ഉറപ്പിക്കുകയും ചെയ്തു. കിഷന്‍റെ സ്ഥാനത്ത് മൂന്നാം നമ്പറിൽ ഇറങ്ങിയ തിലക് വർമയും (19 പന്തിൽ 45) തകർത്തടിച്ചതോടെ ലോകകപ്പിലെ പ്ലെയിങ് ഇലവനിൽ സഞ്ജു ഉണ്ടാകില്ലെന്ന് ഉറപ്പായി.
ക്യാപ്റ്റൻ സൂര്യകുമാർ യാദവ് (16 പന്തിൽ 30), അക്ഷർ പട്ടേൽ (23 പന്തിൽ 35 നോട്ടൗട്ട്), ഹാർദിക് പാണ്ഡ്യ (10 പന്തിൽ 30) എന്നിവരും മോശമാക്കിയില്ല.
മറുപടി ബാറ്റിങ്ങിൽ ദക്ഷിണാഫ്രിക്കൻ നിരയിൽ ആർക്കും അമ്പത് കടക്കാനായില്ല. 21 പന്തിൽ 45 റൺസെടുത്ത് പുറത്താകാതെ നിന്ന ട്രിസ്റ്റൻ സ്റ്റബ്സാണ് ടോപ് സ്കോറർ. ഓപ്പണറും ക്യാപ്റ്റനുമായ എയ്ഡൻ മാർക്രം (38), വിക്കറ്റ് കീപ്പർ റിയാൻ റിക്കിൾടൺ (44), ജേസൺ സ്മിത്ത് (35), ഓൾറൗണ്ടർ മാർക്കോ യാൻസൻ (31) എന്നിവരും മോശമല്ലാത്ത സ്കോറുകൾ കണ്ടെത്തി.
32 റൺസ് വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തിയ അഭിഷേക് ശർമയാണ് ഇന്ത്യൻ ബൗളർമാരിൽ തിളങ്ങിയത്. ജസ്പ്രീത് ബുംറ മത്സരത്തിൽ കളിച്ചില്ല. അർഷ്ദീപ് സിങ്, ശിവം ദുബെ, വരുൺ ചക്രവർത്തി, അക്ഷർ പട്ടേൽ എന്നിവർക്ക് ഓരോ വിക്കറ്റ്.