സൂര്യകുമാർ യാദവ്, ഷായ് ഹോപ്പ്.
കോൽക്കത്ത: ടി20 ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യയ്ക്ക് ഞായറാഴ്ച തീക്കളി. സൂപ്പർ എട്ടിലെ വിധിനിർണായക പോരാട്ടത്തിൽ ഇന്ത്യയുടെ എതിരാളി ട്വന്‍റി20യിലെ അപകടകാരികളായ വെസ്റ്റിൻഡീസ്. ഗ്രൂപ്പ് ഒന്നിൽ ഇന്ത്യയ്ക്കും വിൻഡീസിനും രണ്ടു പോയിന്‍റ് വീതമാണുള്ളത്. അതിനാൽ ജയിക്കുന്നവർ സെമിയിലേക്ക് മുന്നേറും.
സിംബാബ്‌വെയ്ക്കുമേൽ വൻജയം നേടിയതിന്‍റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ. ബാറ്റിങ്ങിലെ വൻ തോക്കുകളായ അഭിഷേക് ശർമയും തിലക് വർമയും സൂര്യകുമാർ യാദവും ഫോമിലായത് ഇന്ത്യയ്ക്ക് ഗുണംചെയ്യും. ഓപ്പണിങ്ങിൽ മലയാളി ബാറ്റർ സഞ്ജു സാംസന്‍റെ വരവ് ഇന്ത്യൻ ബാറ്റിങ് നിരയുടെ സന്തുലിതാവസ്ഥ തിരിച്ചുകൊണ്ടുവന്നു.
ഹാർദിക് പാണ്ഡ്യയുടെ ഓൾ റൗണ്ട് മികവും ഇന്ത്യയുടെ പ്ലസ് പോയിന്‍റാണ്. എന്നാൽ, ബൗളിങ്ങിൽ തുറപ്പുചീട്ടാകുമെന്നു കരുതിയ സ്പിന്നർ വരുൺ ചക്രവർത്തിയുടെ പരാജയം ഇന്ത്യയ്ക്ക് തലവേദനയാണ്. വരുണിനു പകരം കുൽദീപ് യാദവിനെ പരിഗണിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.
മറുവശത്ത് വിൻഡീസ് ടീം ടി20യിലെ സൂപ്പർ പാക്കെജാണ്. ഷിമ്രോൺ ഹെറ്റ്മെയറും ബ്രാൻഡൻ കിങ്ങും ഷായ് ഹോപ്പുമെല്ലാം ഏതു ബൗളിങ് നിരയെയും കടന്നാക്രമിക്കാൻ കരുത്തുള്ളവർ. ഓൾറൗണ്ടർമാരായ റോസ്റ്റൺ ചേസും ജേസൺ ഹോൾഡറും റൊമാരിയോ ഷെപ്പേർഡും അവരുടെ ബാറ്റിങ്ങിന്‍റെ ആഴം വർധിപ്പിക്കുന്നു.
ഗുദാകേഷ് മോട്ടിയെയും അകീൽ ഹുസൈനെയും പോലുള്ള നിലവാരമുള്ള സ്പിന്നർമാരും അവർക്കുണ്ട്. ചുരുക്കത്തിൽ ഈഡൻ ഗാർഡനിൽ ഇന്ത്യയ്ക്ക് ജയിച്ചുകയറാൻ നന്നേ വിയർപ്പൊഴുക്കേണ്ടിവരും.