മത്സരത്തിൽ നിന്ന്
കൊൽക്കത്ത: വെസ്റ്റ് ഇൻഡീസിനെതിരായ ടി20 ലോകകപ്പ് മത്സരത്തിൽ ഇന്ത‍്യക്ക് 196 റൺസ് വിജയലക്ഷ‍്യം. നിശ്ചിത 20 ഓവറിൽ വെസ്റ്റ് ഇൻഡീസ് 4 വിക്കറ്റ് നഷ്ടത്തിൽ 195 റൺസ് അടിച്ചെടുത്തു. 25 പന്തിൽ 40 റൺസ് അടിച്ചെടുത്ത റോസ്റ്റൺ ചേസാണ് വെസ്റ്റ് ഇൻഡീസിന്‍റെ ടോപ് സ്കോറർ. ചേസിനു പുറമെ ക‍്യാപ്റ്റൻ ഷായ് ഹോപ്പ് 33 പന്തിൽ 32 റൺസ് നേടി പുറത്തായി.
ഇന്ത‍്യക്കു വേണ്ടി ജസ്പ്രീത് ബുംറ 2 വിക്കറ്റ് വീഴ്ത്തിയപ്പോൾ ഹാർദിക് പാണ്ഡ‍്യയും വരുൺ ചക്രവർത്തിയും ഓരോ വിക്കറ്റ് വീതം വീഴ്ത്തി. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ വെസ്റ്റ് ഇൻഡീസിന് മികച്ച തുടക്കമാണ് പതിവിന് വിപരീതമായി ഓപ്പണിങ്ങിറങ്ങിയ റോസ്റ്റൻ ചേസും ഷായ് ഹോപ്പും നൽകിയത്. ഒന്നാം വിക്കറ്റിൽ 68 റൺസിന്‍റെ കൂട്ടുകെട്ട് പടുത്തുയർത്താൻ ഇരുവർക്കും സാധിച്ചു.
മത്സരത്തിന്‍റെ തുടക്കത്തിൽ ചേസിന്‍റെ ക‍്യാച്ച് അഭിഷേക് ശർമ വിട്ടുകളഞ്ഞത് തിരിച്ചടിയായി. ഒടുവിൽ 8.5 ഓവറിലാണ് മിസ്റ്ററി സ്പിന്നർ വരുൺ ചക്രവർത്തി ആദ‍്യ വിക്കറ്റ് വീഴ്ത്തി ടീമിന് ബ്രേക്ക് ത്രൂ നൽകിയത്. എന്നാൽ മൂന്നാമനായി ക്രീസിലെത്തിയ വമ്പൻ അടിക്കാരൻ ഷിമ്രോൺ ഹെറ്റ്മെയർ ഇന്ത‍്യൻ ബൗളർമാരെ നിലം തൊടാതെ അടിച്ചു പറത്തി സ്കോർബോർഡ് ചലിപ്പിച്ചു.
12 പന്തുകൾ മാത്രമെ ക്രീസിൽ നിന്നുള്ളൂവെങ്കിലും 27 റൺസാണ് ഹെറ്റ്മെയർ മിന്നൽ വേഗത്തിൽ അടിച്ചെടുത്തത്. എന്നാൽ 11.3 ഓവറിൽ ബുംറ അപകടക്കാരിയായ ഹെറ്റ്മെയറിനെ മടക്കി. പിന്നാലെയെത്തിയ ഷെർഫെയ്ൻ റുഥർഫോർഡ് 9 പന്തിൽ 14 റൺസെടുത്ത് പുറത്തായി. ഹാർദിക് പാണ്ഡ‍്യക്കായിരുന്നു വിക്കറ്റ്.
ഇതോടെ പ്രതിരോധത്തിലായെന്ന് തോന്നിയെങ്കിലും റൊവ്മാൻ പവൽ , ജേസൺ ഹോൾഡർ സഖ‍്യം നിലയുറപ്പിച്ച് ഹെറ്റ്മെയർ നിർത്തിയ സ്ഥലത്ത് നിന്നും അടി പിന്നേം തുടങ്ങി. 19 പന്തിൽ നിന്നും പവൽ 34 റൺസും ജേസൺ ഹോൾഡർ 22 പന്തിൽ 37 റൺസും അടിച്ചെടുത്തു. ഇതിനിടെ 18.3 ഓവറിൽ പവലിന്‍റെ ക‍്യാച്ച് അഭിഷേക് ശർമ വീണ്ടും കൈവിട്ടു. അവസാന ഓവറിലും 14 റൺസ് അടിച്ചെടുക്കാൻ വെസ്റ്റ് ഇൻഡീസിന് സാധിച്ചതോടെ 195 റൺസെന്ന സ്കോറിലെത്തി.
സ്ക്വാഡ്:
ഇന്ത്യ - അഭിഷേക് ശർമ, സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), ഇഷാൻ കിഷൻ, സൂര്യകുമാർ യാദവ്, തിലക് വർമ, ഹാർദിക് പാണ്ഡ്യ, ശിവം ദുബെ, അക്ഷർ പട്ടേൽ, അർഷ്‌ദീപ് സിങ്, വരുൺ ചക്രവർത്തി, ജസ്പ്രീത് ബുംറ.
വെസ്റ്റിൻഡീസ് - ഷായ് ഹോപ്പ് (ക്യാപ്റ്റൻ, വിക്കറ്റ് കീപ്പർ), റോസ്റ്റൺ ചേസ്, ഷിമ്രോൺ ഹെറ്റ്മെയർ, റോവ്മാൻ പവൽ, ഷെർഫെയ്ൻ റുഥർഫോർഡ്, ജേസൺ ഹോൾഡർ, റൊമാരിയോ ഷെപ്പേർഡ്, മാത്യു ഫോർഡെ, ഗുദാകേഷ് മോടി, അക്കീൽ ഹുസൈൻ, ഷമർ ജോസഫ്.