മത്സരത്തിൽ നിന്നും
ദുബായ്: ശ്രീലങ്കൻ വനിതകൾക്കെതിരായ ഏഷ‍്യകപ്പ് ഫൈനലിൽ മികച്ച ബാറ്റിങ് പ്രകടനം കാഴ്ചവച്ച് ഇന്ത‍്യ. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത‍്യ നിശ്ചിത 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 183 റൺസ് അടിച്ചെടുത്തു.
39 പന്തിൽ 9 ബൗണ്ടറിയും 2 സിക്സും അടക്കം 68 റൺസ് അടിച്ചെടുത്ത ഓപ്പണിങ് ബാറ്റർ ഷഫാലി വർമയാണ് ഇന്ത‍്യയുടെ ടോപ് സ്കോറർ. ഷഫാലിക്കു പുറമെ സ്മൃതി മന്ഥന (39 പന്തിൽ 59) അർധസെഞ്ചുറി നേടി.
ക‍്യാപ്റ്റൻ ഹർമൻപ്രീത് കൗർ 14 റൺസും റിച്ചാ ഘോഷ് 17 റൺസുമെടുത്ത് മടങ്ങിയപ്പോൾ ഗുനാലൻ കമാലിനി വിക്കറ്റ് കളയാതെ 5 പന്തിൽ നിന്നും 300 സ്ട്രൈക്ക് റേറ്റിൽ 15 റൺസ് നേടി. ശ്രീലങ്കയ്ക്കു വേണ്ടി മിതാലി അയോധ‍്യ, ചമാരി അത്തപ്പത്തു, ചാമുഡി പ്രബോധ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. ആദ‍്യം ബാറ്റ് ചെയ്ത ഇന്ത‍്യയ്ക്ക് മികച്ച തുടക്കമാണ് ഓപ്പണർമാരായ സ്മൃതി മന്ഥനയും ഷഫാലി വർമയും നൽകിയത്.
പവർപ്ലേ പൂർത്തിയാകുമ്പോൾ തന്നെ വിക്കറ്റ് നഷ്ടമില്ലാതെ 57 റൺസുണ്ടായിരുന്നു ടീമിന്. ഒന്നാം വിക്കറ്റിൽ കേവലം 30 പന്തിൽ നിന്നുമാണ് ടീം സ്കോർ 50തിലെത്തിയത്. 12.5 ഓവറിൽ 129 റൺസ് കൂട്ടുകെട്ടുണ്ടാക്കിയ ശേഷമാണ് ഷഫാലി വർമയുടെ വിക്കറ്റ് ടീമിന് നഷ്ടമാകുന്നത്.
തൊട്ടുപിന്നാലെ തന്നെ സ്മൃതിയും കളം വിട്ടതോടെ 2 വിക്കറ്റ് നഷ്ടത്തിൽ 132 റൺസെന്ന നിലയിലെത്തി ഇന്ത‍്യ. പിന്നീട് റിച്ചാ ഘോഷും ഹർമൻപ്രീതും ചേർന്ന് ഓരോ ബൗണ്ടറികൾ വീതം പറത്തി മത്സരം മുന്നോട്ടുകൊണ്ടുപോകാൻ ശ്രമിച്ചെങ്കിലും ടീം സ്കോർ 160 റൺസിലെത്തിയപ്പോൾ റിച്ചാ ഘോഷിനെ ചമാരി അത്തപ്പത്തു പുറത്താക്കിയത് ഇന്ത‍്യയ്ക്ക് തിരിച്ചടിയായി. തൊട്ടുപിന്നാലെ ഹർമൻപ്രീതും പുറത്തായി. ദീപ്തി ശർമ റണ്ണൗട്ടാകുകയും ചെയ്തതോടെ ഇന്ത‍്യ 167 റൺസിലെത്തുകയായിരുന്നു. ഒടുവിൽ ഗുനാലൻ കമാലിനിയുടെ മിന്നൽ പ്രകടനത്തിന്‍റെ മികവിലാണ് ഇന്ത‍്യ 180 റൺസ് പിന്നിട്ടത്.