ജയ് മുന്ദ്ര

 
Sports

ഇന്ത്യയെ വീഴ്ത്തിയ രാജസ്ഥാൻ ബൗളർ- ജയ് മുന്ദ്ര

ഐറിഷ് കുതിപ്പിന്‍റെ പുതിയ നായകൻ; കോഡിങ് ഡെസ്കിൽ നിന്ന് അന്താരാഷ്ട്ര ക്രിക്കറ്റിന്‍റെ പിച്ചിലേക്ക് ജയ് മുന്ദ്ര എന്ന ഇടങ്കയ്യൻ പേസ് ബൗളർ

Sports Desk

ബെൽഫാസ്റ്റിൽ ഇന്ത്യക്കെതിരേ അയർലൻഡ് ടി20 ക്രിക്കറ്റ് പരമ്പരയിൽ സമ്പൂർണ വിജയം ഉറപ്പാക്കിയത് ജയ് മുന്ദ്ര ബൗളറാണ്- രണ്ട് മത്സരങ്ങളിലും സഞ്ജു സാംസൺ അടക്കമുള്ളവരെ വീഴ്ത്തിയ ഇടങ്കയ്യൻ പേസർ. ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ച ജയ് മുന്ദ്രയുടെ കഥ, ഒരു സാധാരണ സ്പോർട്സ് വാർത്തയ്ക്കപ്പുറം സ്വപ്നങ്ങൾക്കു വേണ്ടി ജീവിതം മാറ്റിവച്ച ഒരു പോരാളിയുടെ കഥയാണ്.

രാജസ്ഥാനിലെ ടോങ്ക് സ്വദേശിയായ ജയ് മുന്ദ്രയുടെ യാത്ര ഒട്ടും എളുപ്പമായിരുന്നില്ല. 2021-ൽ എംടെക് പഠനത്തിനായി ഡബ്ലിനിലെത്തിയ ജയ്, പിന്നീട് അവിടെ ഇന്‍റൽ (Intel) കമ്പനിയിൽ സോഫ്റ്റ്‌വെയർ എൻജിനീയറായി സ്ഥിരതാമസമാക്കിയതായിരുന്നു. ഒരു എൻജിനീയറുടെ സുരക്ഷിതമായ ജീവിതത്തിനിടയിലും ക്രിക്കറ്റ് എന്ന സ്വപ്നം അദ്ദേഹത്തിന്‍റെ ഉള്ളിൽ എപ്പോഴും ജ്വലിച്ചുനിന്നിരുന്നു.

2024-ലാണ് ജയ് നിർണായകമായ ഒരു തീരുമാനം എടുക്കുന്നത്. സുരക്ഷിതമായ കോർപ്പറേറ്റ് ജോലി ഉപേക്ഷിച്ച് പൂർണമായും ക്രിക്കറ്റിലേക്കു തിരിയുക! ഡബ്ലിനിലെ ലെയ്ൻസ്റ്റർ ക്രിക്കറ്റ് ക്ലബ്ബിൽ ചേർന്ന അദ്ദേഹം, പരിശീലനത്തിനായി ഡബ്ലിനിൽ നിന്ന് ബെൽഫാസ്റ്റിലേക്കുള്ള ദീർഘദൂര യാത്രകൾ പോലും മടുപ്പില്ലാതെ ആവർത്തിച്ചുകൊണ്ടിരുന്നു.

"എന്‍റെ ആംഗിൾ ആണ് എന്‍റെ ഏറ്റവും വലിയ കരുത്ത്. പുതിയ പന്തിൽ സ്വിങ് ചെയ്യിക്കാനും സ്റ്റമ്പുകൾ ലക്ഷ്യമിടാനും ഞാൻ ശ്രമിക്കുന്നു. ബാറ്റർക്കു മേൽ സമ്മർദം ചെലുത്തി അവർ തെറ്റ് വരുത്താൻ കാത്തിരിക്കുക എന്നതാണ് എന്‍റെ രീതി," ജയ് തന്‍റെ ബോളിങ് ശൈലിയെക്കുറിച്ച് മുൻപ് പറഞ്ഞിരുന്നു. ഇന്ത്യക്കെതിരായ മത്സരത്തിൽ ആ വാക്കുകൾ അക്ഷരാർഥത്തിൽ സത്യമായി. സഞ്ജു സാംസണിനെ പുറത്താക്കിയ ആ ആദ്യ പന്ത് മത്സരത്തിന്‍റെ ഗതി തന്നെ മാറ്റുകയായിരുന്നു.

ജയിയുടെ ഐറിഷ് കരിയർ നിലവിൽ ചില അനിശ്ചിതത്വങ്ങൾ നേരിടുന്നുണ്ട്. മുൻ തൊഴിലുടമ നൽകിയ വർക്ക് പെർമിറ്റിന്‍റെ കാലാവധി അവസാനിക്കാറായ സാഹചര്യത്തിൽ, നിലവിൽ സെൻട്രൽ കോൺട്രാക്റ്റ് ഇല്ലാത്ത ജയ് മാച്ച് ഫീ മാത്രം വാങ്ങിയാണ് കളിക്കുന്നത്.

എന്നാൽ ഇന്ത്യക്കെതിരായ ഈ തകർപ്പൻ പ്രകടനം, അദ്ദേഹത്തെ ഐറിഷ് ക്രിക്കറ്റിന്‍റെ ഭാവിയിലേക്കുള്ള മുതൽക്കൂട്ടായി മാറാൻ സഹായിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

കോഡിങ് ഡെസ്കുകളിൽ നിന്ന് ക്രിക്കറ്റ് പിച്ചുകളിലേക്ക് എത്തിയ ജയ് മുന്ദ്ര, സ്വപ്നങ്ങൾ മരിക്കുന്നില്ലെന്നും ശരിയായ അവസരത്തിനായി കാത്തിരിക്കുകയാണെന്നും ലോകത്തോട് വിളിച്ചുപറയുന്നു. അയർലൻഡിന്‍റെ ചരിത്ര വിജയത്തിൽ പങ്കാളിയാകാൻ കഴിഞ്ഞത് തന്‍റെ ജീവിതത്തിലെ ഏറ്റവും വലിയ അഭിമാന നിമിഷമാണെന്നാണ് ജയ് പറയുന്നത്.

നേപ്പാളിലെ പ്രളയം; കുടുങ്ങിയവരിൽ 36 അംഗ മലയാളി സംഘവും, അടിയന്തര നടപടി സ്വീകരിച്ച് സംസ്ഥാന സർക്കാർ

മഴ ശക്തമാവുന്നു; 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്, 5 ഇടത്ത് യെലോ

നേപ്പാളിൽ വൻ പ്രളയം; മരണം 16 ആയി

രണ്ടാം ടെസ്റ്റ്: ശ്രീലങ്ക ഇന്നിങ്സ് പരാജയം ഒഴിവാക്കി

ശബരിമലദർശനം തടഞ്ഞു; ട്രാൻസ്ജെൻഡർ യുവതിയുടെ ഹർജിയിൽ വിശദീകരണം തേടി ഹൈക്കോടതി